കോട്ടയം: ചെലവും വരവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ക്ഷീര കർഷകർക്ക് ഇരുട്ടടിയായി കാലിത്തീറ്റ വില വർദ്ധന. സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ കമ്പനിയും വീണ്ടും കാലിത്തീറ്റയ്ക്ക് വില വർദ്ധിപ്പിച്ചിരിക്കുകയാണ്. ഇതിന് ആനുപാതികമായി പാലിനു വില ലഭിക്കാത്തതിന്റെ വിഷമത്തിലാണ് ക്ഷീരകർഷകർ. 50 കിലോയുടെ ചാക്കിന് 4 മാസത്തിനിടെ 200 രൂപയാണ് വർദ്ധിച്ചത്.
കാലിത്തീറ്റ 1170 രൂപയിൽ നിന്ന് 1395 രൂപയായും പിണ്ണാക്ക് കിലോയ്ക്ക് 45 രൂപയിൽ നിന്ന് 65 രൂപയായും ധാന്യപ്പൊടിക്ക് ചാക്കിന് 510 ൽ നിന്ന് 675 രൂപയായുമാണ് വർദ്ധിച്ചത്. വൈക്കോലിനും വില കൂടി. 35 കിലോ കെട്ടായാണ് വൈക്കോൽ കിട്ടുന്നത്. ഇതിന് 350 രൂപ നൽകണം. തീറ്റപ്പുല്ലിന്റെ കുറവും പ്രതിസന്ധിയാണ്. ക്ഷീരസംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർക്ക് പാലിന്റെ കൊഴുപ്പിന്റെ അടിസ്ഥാനത്തിൽ 33 രൂപ മുതൽ 38 രൂപ വരെയാണ് വില കിട്ടുന്നത്. കാലിത്തീറ്റ ചാക്കിന് 700 രൂപയുള്ള സമയത്ത് കിട്ടിയിരുന്ന അതേ വിലയാണ് പാലിന് ഇപ്പോഴും. ഇന്ധന വില വർദ്ധനയും തീറ്റയ്ക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധനയുമാണ് കാലിത്തീറ്റ വില കൂടാൻ കാരണമെന്നാണ് സ്വകാര്യ കമ്പനികൾ പറയുന്നത്. അസംസ്‌കൃത വസ്തുക്കൾ പ്രധാനമായും വടക്ക്, കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. കേന്ദ്ര സർക്കാരിന്റെ കന്നുകാലി വളർത്തൽ പദ്ധതി വഴി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്ഷീര കർഷകരുടെ എണ്ണം കൂടിയതോടെ കാലിത്തീറ്റയ്ക്ക് ഡിമാൻഡും വർദ്ധിച്ചു.
ക്ഷീരകർഷകർ കൂടി
കൊവിഡിന് ശേഷം ജില്ലയിൽ ക്ഷീരകർഷകരുടെ എണ്ണം ഇരട്ടിയോളമായി . വിദേശത്ത് തൊഴിൽ നഷ്ടപ്പെട്ട് വന്നവർ വരെ പശുവളർത്തലിലേയ്ക്ക് തിരിഞ്ഞു. ജില്ലയിൽ പാലുൽപ്പാദനത്തിലും വർദ്ധനവുണ്ടായി.
'' പുലർച്ചേ മുതൽ രാത്രി വരെ ഒരാളുടെ അദ്ധ്വാനമാണ് കന്നുകാലി വളർത്തൽ. തീറ്റപ്പുല്ലിന്റെ ലഭ്യതക്കുറവ് മൂലം കൂടുതൽ പാൽ കിട്ടാൻ കാലിത്തീറ്റ കൊടുക്കണം. പാൽവില കൂട്ടിയാൽ മാത്രമേ പിടിച്ചു നിൽക്കാനാവൂ''
- ചാക്കോ വറുഗീസ്, ക്ഷീരകർഷകൻ
വിലനിലവാരം
കാലിത്തീറ്റ- 1,395
പിണ്ണാക്ക് - 65
ധാന്യപ്പൊടി - 675
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |