കോട്ടയം: ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെ 17 കിലോമീറ്റർ പാത ഇരട്ടിപ്പുജോലികൾ ഡിസംബർ 31നകം പൂർത്തിയാക്കാൻ കളക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.
കാരിത്താസ്, മുളന്തുരുത്തി മേൽപ്പാലങ്ങളുടെ സമീപന പാതയുടെ നിർമാണത്തിന്, റീടെൻഡർ വിളിക്കാൻ പൊതുമരാമത്ത് വകുപ്പിൽ നിന്നും നിർദ്ദേശം ലഭിച്ച സാഹചര്യത്തിൽ, 2018ലെ അംഗീകൃത നിരക്കിൽ പുതുക്കിയ ഭരണാനുമതിക്കു വേണ്ടിയുള്ള പ്രൊപ്പോസൽ ഗവൺമെന്റിന് സമർപ്പിച്ചു. ഭരണാനുമതി ലഭിച്ചാൽ രണ്ടു മേൽപ്പാലങ്ങളുടെയും ടെൻഡർ നടപടികൾ സ്വീകരിക്കും.
റബ്ബർബോർഡിന്റെ സമീപത്തെ മേൽപ്പാലം ഒക്ടോബർ രണ്ടിനും, മാഞ്ഞൂർ മേൽപ്പാലം ഡിസംബർ 31നും മുൻപായും ഗതാഗതത്തിന് തുറന്നു കൊടുക്കും. കുറുപ്പന്തറ മേൽപ്പാലത്തിന്റെ ഭൂമി ഏറ്റെടുക്കലിനു വേണ്ടി ആകെയുള്ള 54 വസ്തുക്കളിൽ 52ന്റെയും വില നിശ്ചയിച്ചു കഴിഞ്ഞു . ബാക്കിയുള്ള വസ്തുവിന്റെ കാര്യത്തിൽ പൊതുമരാമത്തു വകുപ്പ് കെട്ടിട വിഭാഗം അടിയന്തരമായി തീരുമാനം എടുക്കും.
തോമസ് ചാഴികാടൻ എം.പി, ജില്ലാ കളക്ടർ, പി.കെ .ജയശ്രീ, ഡെപ്യൂട്ടി കളക്ടർ (എൽ.എ) മുഹമ്മദ് ഷാഫി, റെയിൽവേ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഉദാത്ത സുധാകർ, റെയിൽവേ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരായ ബാബു സഖറിയ, ജോസ് അഗസ്റ്റിൻ, പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം) എക്സിക്യൂട്ടീവ് എൻജിനീയർ അനിത മാത്യു, ആർ.ബി.ഡി.സി.കെ ജനറൽ മാനേജർ ഐസക് വർഗീസ്, തുടങ്ങിയവർ ഉന്നതതല യോഗത്തിൽ പങ്കെടുത്തു .
അന്തിമ നടപടിയിലേക്ക് നീങ്ങുന്നവ
പൂവന്തുരുത്ത് മേൽപാലവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ.
നാഗമ്പടം മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഭാഗത്തെ ഭൂമി ഏറ്റെടുക്കൽ,
നാഗമ്പടം സ്റ്റേഡിയത്തിനു സമീപമുള്ള അംഗനവാടി കെട്ടിടം ഒഴിപ്പിക്കൽ
മുട്ടമ്പലം മേൽപ്പാലം, മുട്ടമ്പലം അടിപ്പാത എന്നിവയുടെ നിർമ്മാണം
റെയിൽവേ പുറമ്പോക്കിലുള്ള കാളിയമ്മൻ ക്ഷേത്രസമിതിയുടെ തർക്കം
' മുളന്തുരുത്തി കുരിക്കാട് മേൽപ്പാലത്തിന്റെ 36.8 കോടി രൂപയുടെ വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് അംഗീകരിച്ചു. കടുത്തുരുത്തി മേൽപ്പാലത്തിന്റെ റിപ്പോർട്ടും ഉടൻ അംഗീകരിക്കും. അതിനു ശേഷം ഭൂമി ഏറ്റെടുക്കൽ നടപടികൾ റവന്യു വകുപ്പ് ആരംഭിക്കും'.
- തോമസ് ചാഴികാടൻ എം.പി
പൂർത്തിയാക്കേണ്ടത്:
17 കിലോമീറ്റർ
പൂർത്തിയാക്കുന്നത്:
ഡിസംബർ 31ന്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |