മണിമല: മാനം തെളിഞ്ഞ് വെയിൽ പരന്നിട്ടുണ്ട്. പക്ഷേ, മലവെള്ളപ്പാച്ചിൽ വിതച്ച ദുരിതം മലപോലെയുണ്ട് മണിമലയിൽ. ജലനിരപ്പ് താഴ്ന്നെങ്കിലും കലങ്ങിമറിഞ്ഞൊഴുകുകയാണ് മണിമലയാർ. പരിസരമെല്ലാം ചെളിക്കുണ്ടായി. കണ്ണടച്ച് തുറക്കും വേഗത്തിൽ സർവതും കൈവിട്ട വേദനയാണെങ്ങും. ഒറ്റവാക്കിൽ പറഞ്ഞാൽ, 2018ലെ പ്രളയം റാന്നിയിൽ ചെയ്ത് കൂട്ടിയതൊക്കെയാണ് ഇക്കുറി മണിലയിലുമുണ്ടായത്!
മണിമല-വെള്ളാവൂർ പഞ്ചായത്തുകളാണ് വെള്ളംകൊണ്ട് മുറിവേറ്റ് നീറുന്നത്. മണിമല പള്ളിപ്പടി മുതൽ പൊലീസ് സ്റ്റേഷൻ വരെയുള്ള മുഴുവൻ കടകളും ചെളിക്കുണ്ടാണ്. വെള്ളാവൂർ പഞ്ചായത്തിലാണ് ഏറ്റവും അധികം നാശം. വീടുകൾ നശിച്ചതും ഇവിടെയാണ്. ബസ് സ്റ്റാൻഡിനുൾവശം ഉഴുതമറിച്ചിട്ട വയൽപോലെ. മണിമലക്കാരുടെ ഓർമയിലൊരിടത്തും ഇത്തരമൊരു ദുരിതമുണ്ടായിട്ടില്ല. അരനൂറ്റാണ്ട് മുൻപ് കൂട്ടിക്കലിലുണ്ടായ ഉരുൾപൊട്ടലും മണിമലയെ ഇത്രമാത്രം പ്രഹരിച്ചിട്ടില്ല. പക്ഷേ, ഇക്കുറി കണക്കുകൂട്ടലകൾക്കപ്പുറത്തേയ്ക്ക് കാര്യങ്ങൾ നീങ്ങിയപ്പോൾ ജീവനും കൈയിൽപ്പിടിച്ച് ഓടുകയല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നു.
ഇനിയുമുയരല്ലേ
ഏത് വെള്ളപ്പൊക്കം വന്നാലും മണിലയാറ്റിലെ വെള്ളം പരമാവധി പഞ്ചായത്ത് ഗ്രൗണ്ടും കഴിഞ്ഞ് റോഡിൽ വരയേ വരൂ. മണിക്കൂറുകൾക്കുള്ളിൽ വന്നപോലെ തിരികെപ്പോവുകയും ചെയ്യും. ഇക്കുറി രണ്ടാൾപൊക്കത്തിൽ വന്ന വെള്ളം മിനിറ്റുകൾക്കൊണ്ട് പള്ളിപ്പടി മുതൽ വെള്ളാവൂർ വരെയുള്ള ഭാഗങ്ങളെ വിഴുങ്ങി. '' ഞാനിവിടെ പൊറോട്ടയുമടിച്ച് നിൽക്കുമ്പോഴാണ് വെള്ളംവന്നത്. റോഡ് കവിഞ്ഞ് കടയ്ക്കുള്ളിലേയ്ക്ക് കയറുമെന്നായപ്പോൾ ഞങ്ങളെല്ലാവരും കൂടി ഓടി''- പള്ളിപ്പടിയിലെ ഹോട്ടൽ ജീവനക്കാരനായ ചേനക്കുഴിയിൽ ആന്റണി പറയുന്നു. മഴമാറിയതോടെ ആന്റണിയും കട ഉടമ സണ്ണിയും കൂടി ഹോട്ടൽ വൃത്തിയാക്കുകയാണ്.
കടൽപോലെ മണിമലയാർ
കടലിൽ നിന്ന് തിരമാല പോലെയാണ് മണിലയാറ്റിൽ നിന്നുള്ളവെള്ളം പുറത്തേയ്ക്ക് ഒഴുകിയത്. ആറിനേക്കാൾ പത്താൾ പൊക്കം ഉയരമുള്ള ബസ് സ്റ്റാൻഡിലും പരിസരത്തും രണ്ടാൾ പൊക്കത്തിൽ വെള്ളമൊഴുകിയത് പതിനഞ്ച് മിനിറ്റുകൾക്കുള്ളിൽ. സ്റ്റാൻഡിലും പരിസരത്തും പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും കുത്തിയൊലിച്ചെത്തിയ മലവെള്ളം കൊണ്ടുപോയി. അവശിഷ്ടം പോലെ ചില വണ്ടികൾ ഇപ്പോഴും തലകുത്തി റോഡരുകിൽ കിടപ്പുണ്ട്. മൂന്ന് ദിവസമായി വൈദ്യുതിയില്ല. പൊട്ടിയ ലൈനിന്റെയും ഒടിഞ്ഞ പോസ്റ്റുകളുടേയും തകരാർ പരിഹരിക്കുന്നതേയുള്ളൂ. മൂങ്ങാനി ഭാഗത്തെ കടകൾ മാത്രമല്ല, ഫെഡറൽ ബാങ്കും പൊലീസ് സ്റ്റേഷനും വരെ മുങ്ങി. ബാങ്കിന് സമീപമുള്ള പുന്നയ്ക്കൽ ജുവലറിയിൽ നിന്ന് സ്വർണാഭരണങ്ങളും ഒഴുകിപ്പോയി. പറഞ്ഞാലും പറഞ്ഞാലും തീരാത്തത്രയും നഷ്ടമാണ് മണിക്കൂറുകൾ കൊണ്ട് മണിലയിലുണ്ടായത്.
'' എന്താണ് സംഭവിച്ചതെന്ന് പോലും ഓർമയില്ല. അതിന് മുന്നേ വെള്ളം ഇരച്ച് കടയിലേയ്ക്ക് കയറി. കടയടച്ച് ഇറങ്ങി ഓടുകമാത്രമായിരുന്നു പോംവഴി''
- ടോമി കുരുവിള, ആൻസ് പേപ്പർ മാർട്ട്.
'' കടയ്ക്കുള്ളിൽ ഇനിയൊന്നും ബാക്കിയില്ല. എല്ലാചെളിപിടിച്ച് നശിച്ചു. ചെളിമാറ്റി പഴയത് പോലെയാക്കാൻ ലക്ഷങ്ങൾ വേണം''
- ജിഷ്ണു, സ്പെയർ പാർട്സ്
'' പഞ്ചായത്തിലെ വീടുകളിൽ ഒറ്റപ്പെട്ടു കഴിഞ്ഞവരെ ക്യാമ്പുകളിലേയ്ക്ക് മാറ്റി. മണിമല വേവറപ്പാലത്തിന് സമീപമുണ്ടായിരുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വെള്ളംകയറിയ പ്രദേശങ്ങൾ വൃത്തിയാക്കുകയാണ്''
- ജെയിംസ് പി.സൈമൺ, മണിമല പഞ്ചായത്ത് പ്രസിഡന്റ്
'' പഞ്ചായത്തുകളിലെ ഏഴ് വാർഡുകളിൽ വെള്ളംകയറി. മൂങ്ങാനിയിലെ കടകളിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ട്. വീടുകളിലുള്ളവരെ സുരക്ഷിതമായി മാറ്റാൻ കഴിഞ്ഞു. ''
- ശ്രീജിത്, വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |