കോട്ടയം: അതിവേഗപാത യാഥാർത്ഥ്യമാക്കാനുള്ള ഇടതു മുന്നണി സർക്കാരിന്റെ തീരുമാനത്തിനെതിരെ ആക്ഷൻ കൗൺസിലിനൊപ്പം ചേർന്ന് യു.ഡി.എഫ് പ്രക്ഷോഭം ശക്തമാക്കുകയാണ്. പദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കെ.റെയിൽ വിരുദ്ധസമിതി അമ്പതിനായിരം പേർ ഒപ്പിട്ട നിവേദനം ഗവർണർക്കു നൽകിയിരുന്നു. ഇന്ന് മനുഷ്യ ചങ്ങല തീർക്കും. കോട്ടയത്ത് മാടപ്പള്ളിയിലാണ് മനുഷ്യ ചങ്ങല .
സിൽവർ ലൈൻ പദ്ധതിക്ക് സാമ്പത്തിക സഹായം നൽകാനോ വിദേശ വായ്പയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനോ കഴിയില്ലെന്ന് കേന്ദ്ര സർക്കാരും റയിൽവേയും വ്യക്തമാക്കിയ സാഹചര്യത്തിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് മുൻ മന്ത്രി കെ.സി. ജോസഫ് ആവശ്യപ്പെട്ടു. പ്രക്ഷോഭം കണ്ടില്ലെന്നു നടിക്കാതെ സർക്കാർ മറ്റു സമാന്തര മാർഗങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
ലഭിക്കുക മികച്ച നഷ്ടപരിഹാരം
ആകാശ സർവ്വേ ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയായി. ഡി.പി.ആറും ലൊക്കേഷൻ സർവേയും വേഗത്തിൽ പൂർത്തിയാക്കി ഭൂമി ഏറ്റടുക്കൽ നടപടികൾ ഉടൻ ആരംഭിക്കും. കേരളത്തിന്റെ വികസനത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടാക്കുന്ന ഈ പദ്ധതിയ്ക്ക് എതിരെ പ്രക്ഷോഭം നടത്തുന്നവർ പദ്ധതി ബാധിത പ്രദേശങ്ങളുമായി യാതൊരു ബന്ധവും ഇല്ലാത്തവരാണ്. , സ്ഥലമൊന്നും നഷ്ടപ്പെടാത്തവർ വരെ സമരസമിതി കൺവീനർമാരായി രംഗത്തുണ്ട്.
ഭൂസർവേ, ട്രാഫിക് സർവേ, മണ്ണ് പരിശോധന, പാരിസ്ഥിതിക ആഘാത പഠനം തുടങ്ങി എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പദ്ധതിയ്ക്കു വേണ്ടി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഭൂമി ഏറ്റെടുക്കലിന് മുന്നോടിയായി വിശദമായ സാമൂഹിക ആഘാത പഠനം നടത്തും. പദ്ധതി മൂലം ഭൂമി നഷ്ടപ്പെടുന്നവർക്ക് 2013-ലെ ഭൂമി ഏറ്റെടുക്കൽ പുനരധിവാസ നിയമപ്രകാരം ഏറ്റവും മികച്ച നഷ്ടപരിഹാരമാണ് ലഭിക്കുക . 2025ൽ പദ്ധതി പൂർത്തിയാകുമെന്നു പ്രതീക്ഷിക്കുന്നു. നേരിട്ടും അല്ലാതെയും 50,000 പേർക്കും, പദ്ധതി പൂർത്തിയാക്കുമ്പോൾ 10,000 പേർക്കും ജോലിയും ലഭിക്കും.
- വി.അജിത് കുമാർ, കെ- റെയിൽ മാനേജിംഗ് ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |