കോട്ടയം: ജില്ലയിൽ യൂറിയയ്ക്ക് ക്ഷാമം. യൂറിയക്കടത്ത് വ്യാപകമാകുന്നതായി വീണ്ടും പരാതി ഉയർന്നു. കൈത, കപ്പ കർഷകരാണ് യൂറിയ ക്ഷാമത്തിന്റെ പ്രധാന ഇരകൾ. പുഞ്ചനെൽകൃഷിക്ക് വളപ്രയോഗം ആരംഭിച്ചിട്ടില്ലെങ്കിലും യൂറിയയ്ക്ക് ക്ഷാമം നേരിടുന്നത് കടത്ത് വ്യാപകമാണെന്നതിന്റെ സൂചനയാണെന്ന് കർഷകർ പറയുന്നു. സബ്‌സിഡി വളമായ യൂറിയ, പൊട്ടാഷ് എന്നിവയിൽ യൂറിയയ്ക്ക് മാത്രമാണ് എപ്പോഴും ക്ഷാമം . കൂട്ടുവളങ്ങൾക്ക് വില വർദ്ധിച്ചിട്ടും യൂറിയ വിലയിൽ മാറ്റമില്ലതാനും.
എല്ലാ വിളകൾക്കും വളപ്രയോഗത്തിന് കൃത്യമായ അളവ് സർക്കാർ നിഷ്‌കർഷിച്ചുണ്ട്. എന്നാൽ, ഇവയെല്ലാം കാറ്റിൽ പറത്തിയാണ് പാട്ടക്കരാറിന്റ മറവിൽ ചൂഷണം നടക്കുന്നത്. കൃത്രിമമായി പാട്ടക്കരാർ ഉണ്ടാക്കിയശേഷം, ഇതിന്റെ അടിസ്ഥാനത്തിൽ സബ്‌സിഡി വളമായ യൂറിയ വാങ്ങുന്നു. യഥാർത്ഥ കൃഷിക്കാർക്ക് ഇത് ലഭ്യമാകാതെയും വരുന്നു. അതത് സ്ഥലങ്ങളിലെ മണ്ണിൽ യൂറിയയുടെ കുറവു കണ്ടെത്തിയശേഷം അതിന് കൃഷി ഓഫീസറുടെ സാക്ഷ്യപത്രം സമർപ്പിച്ചെങ്കിൽ മാത്രമേ വളം വിതരണം ചെയ്യൂ. ഈ പരിശോധന പോലും അട്ടിമറിയ്ക്കപ്പെടുന്നുവെന്നാണ് ആക്ഷേപം.
യൂറിയ കടത്ത് വ്യാപകം
മുണ്ടക്കയം, കാഞ്ഞിരപ്പള്ളി പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് യൂറിയ കടത്ത് വ്യാപകമായിരിക്കുന്നത്. പെരുമ്പാവൂരിലേക്കാണ് കൂടുതലായി കൊണ്ടു പോകുന്നത്. ഒരാൾക്ക് അമ്പതു ചാക്ക് വളം വരെ നിലവിൽ സബ്‌സിഡി നിരക്കിൽ ലഭിക്കും. എൻ.പി.കെ അടിസ്ഥാനത്തിലാണ് വളപ്രയോഗം നടത്തേണ്ടതെങ്കിലും യൂറിയ മാത്രം അമ്പതു ചാക്ക് വാങ്ങിയാണ് കടത്തുന്നത്. യൂറിയയ്ക്ക് പൊതുവിപണിയിൽ 1700 രൂപയ്ക്ക് മുകളിൽ വിലയുണ്ട്. ഇത്തരത്തിൽ വാങ്ങി വയ്ക്കുന്ന യൂറിയ എജന്റുമാർ മുഖേന വേറെ ചാക്കുകളിലാക്കി കടത്തുന്നതാണ് പതിവ്.
തമിഴ്‌നാട്ടിൽ നിന്നാണ് സംസ്ഥാനത്തേക്ക് ആവശ്യമായ വളങ്ങൾ കൊണ്ടുവരുന്നത്. ചങ്ങനാശേരി, ചിങ്ങവനം എന്നിവിടങ്ങളിൽ കൂട്ടുവളങ്ങൾ നിർമ്മിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഉണ്ടെങ്കിലും സ്വകാര്യ കമ്പനികളെ സഹായിക്കുന്നതിനായി ഇവ പ്രവർത്തന രഹിതമാക്കിയിരിക്കുകയാണ്. സഹകരണ ബാങ്കുകളും സ്വകാര്യ കമ്പനികളിൽ നിന്നാണ് വളം എടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |