മുണ്ടക്കയം: ഉരുൾപൊട്ടി ഒഴുകിയെത്തിയ വെള്ളം പാക്കാനം മേഖലയിൽ വ്യാപക നാശമാണുണ്ടാക്കിയത്. നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളംകയറി. വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. ബുധനാഴ്ച ഉച്ച മുതൽ മേഖലയിൽ കനത്ത മഴയായിരുന്നു. അതുകൊണ്ടുതന്നെ പ്രദേശവാസികൾ ഭീതിയിലായിരുന്നു.
വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെ തോട് കരകവിഞ്ഞൊഴുകി. സാധാരണഗതിയിൽ തീരദേശ റോഡിൽ വെള്ളം കയറാറുണ്ട്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ മേഖലയിൽ ജലനിരപ്പ് വൻതോതിൽ ഉയരുകയായിരുന്നു.
മുണ്ടക്കയം പഞ്ചായത്തിലെ പതിനൊന്നാം വാർഡിലും എരുമേലി പഞ്ചായത്തിലെ എട്ടാം വാർഡിലും ആണ് നാശനഷ്ടമുണ്ടായത്.
പാക്കാനം കുളമാക്കൽ റോഡ്, കാരശ്ശേരി തുടങ്ങിയ പ്രദേശങ്ങളിൽ 21 വീടുകളിൽ വെള്ളം കയറി. അഞ്ചോളം വീടുകളിൽ വീട്ടുപകരണങ്ങൾ പൂർണമായും നശിച്ചു. പാക്കാനം ജംഗ്ഷനിലെ 9 കടകളിൽ വെള്ളം കയറി. റേഷൻ കടയിലേതടക്കം സാധനങ്ങൾ പൂർണമായും നശിച്ചു.
പാക്കാനം തീരദേശ റോഡ് സഞ്ചാരയോഗ്യമല്ലാതായി. കുളമാക്കൽ ചെക്ക് ഡാമിന്റെ സമീപത്തെ സംരക്ഷണ ഭിത്തി തകർന്നു. നടപ്പാലം ഒലിച്ച് പോയതോടെ തോടിന്റെ മറുകരയിലുള്ളവർ പൂർണമായും ഒറ്റപ്പെട്ടു. ഒറ്റരാത്രികൊണ്ട് കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. വില്ലേജ്, പഞ്ചായത്ത് അധികൃതർ നാശനഷ്ടങ്ങൾ വിലയിരുത്തി വരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |