മുണ്ടക്കയം: പുഞ്ചവയൽ ചതുപ്പ് തടത്തിൽ ത്രേസ്യാമ്മയ്ക്ക് ഓർക്കുമ്പോൾ ഞെട്ടൽ മാറുന്നില്ല. ഇപ്പോഴും ഒരു വിറയൽ . വ്യാഴാഴ്ച പുലർച്ചെ ഉണ്ടായ മലവെള്ളപ്പാച്ചിലിന്റെ ശബ്ദം കേട്ട് ത്രേസ്യാമ്മ ഉണർന്നപ്പോൾ വീടിനകത്തും മുറ്റത്തും വെള്ളം. ജോലിസംബന്ധമായ ആവശ്യത്തിന് മകൻ ഹൈറേഞ്ചിലേയ്ക്ക് പോയതിനാൽ ത്രേസ്യാമ്മ വീട്ടിൽ തനിച്ചായിരുന്നു . നിമിഷനേരംകൊണ്ട് വീടിന്റെ പകുതിയോളം വെള്ളം നിറഞ്ഞു. ഉടൻ ഫോണെടുത്ത് അയൽവാസിയായ കൊല്ലമന കുഞ്ഞുമോനെയും ജോസുകുട്ടിയെയും വിവരമറിയിച്ചു. ഇവരും സമീപവാസിയായ വെട്ടക്കൽ സോണിയും എത്തിയപ്പോൾ കണ്ടത് ത്രേസ്യാമ്മ വീടിന്റെ ജനലിൽ പിടിച്ച് തൂങ്ങിക്കിടക്കുന്നതാണ്. വെള്ളത്തിന്റെ വരവ് കൂടിയതോടെ രക്ഷിക്കാൻ വന്നവർക്ക് വീട്ടിലേക്ക് കടക്കാനായില്ല. സമീപത്തെ കിണറ്റിൽ കിടന്ന വടം എടുത്ത് ഒരറ്റം ത്രേസ്യാമ്മയ്ക്ക് എറിഞ്ഞുകൊടുത്തു. അരയിൽ വടംകെട്ടിയപ്പോഴേക്കും വെള്ളം കഴുത്തൊപ്പം എത്തി. വെള്ളത്തിന്റെ സമ്മർദ്ദത്താൽ വീടിന്റെ കതകും തകർന്നതിനാൽ അതുവഴി ത്രേസ്യാമ്മയെ വലിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. വീട് പൂർണമായി തകർന്നതോടെ ഇവരെ ക്യാമ്പിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |