കോട്ടയം: ശബരിമല തീർത്ഥാടകർ കൂടുതലായി എത്തുന്ന കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ന്യായവിലയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിന് രണ്ടാഴ്ചയ്ക്കുള്ളിൽ സുഭിക്ഷ ഹോട്ടലുകൾ ആരംഭിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ അനിൽ പറഞ്ഞു. തീർത്ഥാടന ഒരുക്കം വിലയിരുത്താനായി കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഭക്ഷ്യപൊതുവിതരണ, ലീഗൽ മെട്രോളജി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദേഹം.
പത്തനംതിട്ട ജില്ലിയിൽ പെരുനാട്, പന്തളം എന്നിവിടങ്ങളിലാണ് ഹോട്ടൽ ആരംഭിക്കുക. ഭക്ഷണസാധനങ്ങളുടെ വില അവശ്യസാധന നിയമപ്രകാരം ഹോട്ടൽ ഉടമകളുമായി ചർച്ച ഏകീകൃത നിരക്ക് നിശ്ചയിച്ചു. വില വിവര പട്ടിക എല്ലാ ഹോട്ടലുകളിലും കടകളിലും വിവിധ ഭാഷകളിൽ പ്രദർശിപ്പിക്കണം.
ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ താലൂക്ക്, ജില്ലാ ഓഫീസുകളിൽ പരാതികൾ പരിഹരിക്കുന്നതിന് കൺട്രോൾ റൂമുകൾ തുറക്കും. പമ്പ, എരുമേലി, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മൊബൈൽ ഭക്ഷണപരിശോധന ലാബുകൾ പ്രവർത്തിക്കും. സന്നിധാനത്തും പമ്പയിലും ഭക്ഷണപരിശോധന ലാബ് പ്രവർത്തിക്കും. നിലയ്ക്കൽ, എരുമേലി, പമ്പ, സന്നിധാനം എന്നിവിടങ്ങളിലും ഇടത്താവളങ്ങളിലും ഭക്ഷ്യപൊതുവിതരണ ലീഗൽ മെട്രോളജി ഭക്ഷ്യ സുരക്ഷാ വകുപ്പുകൾ പരിശോധന സ്‌ക്വാഡുകളെ നിയോഗിക്കും. തീർത്ഥാടകർക്ക് നിശ്ചയിച്ച നിരക്കിൽ ഗുണനിലവാരമുള്ള ഭക്ഷണം ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണമെന്നും വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
തീർത്ഥാടകർക്ക് ന്യായമായ വിലയിൽ സുരക്ഷിതമായ ഭക്ഷണം കൃത്യമായ അളവിൽ ലഭ്യമാക്കാൻ വകുപ്പുകൾ നടപടി സ്വീകരിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ പറഞ്ഞു.
ജില്ലാ കളക്ടർമാരായ ഡോ. പി. കെ. ജയശ്രീ, ഡോ. ദിവ്യ എസ് അയ്യർ, ലീഗൽ മെട്രോളജി കൺട്രോളർ കെ.റ്റി വർഗീസ് പണിക്കർ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റുമാരായ ജിനു പുന്നൂസ്, ഷൈജു പി ജേക്കബ്, ജില്ലാ സപ്ലൈ ഓഫീസർമാരായ ജലജ ജി.എസ് റാണി, സി.വി മോഹൻ കുമാർ, എ.കെ സതീഷ് കുമാർ, ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണർ ഉണ്ണിക്കൃഷ്ണൻ നായർ, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർമാരായ എം.സഫിയ, ഇ.പി അനിൽകുമാർ, താലൂക്ക് സപ്ലൈ ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |