കോട്ടയം: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവു നൽകിയിട്ടും ഒന്നര വർഷത്തിലേറെയായി പ്രതിസന്ധിയിൽ കഴിയുന്ന മൈക്ക് ഓപ്പറേറ്റർമാരുടെ വേദന സർക്കാർ കാണുന്നില്ല. സ്റ്റേജ് പരിപാടികൾക്ക് മൈക്ക് ഉപയോഗിക്കാനുള്ള അനുമതി ഇതുവരെ നൽകിയിട്ടില്ല. പിടിച്ചു നിൽക്കാനാവാതെ തങ്ങളും ആത്മഹത്യ ചെയ്യണോയെന്നാണ് ഇവർ ചോദിക്കുന്നത്.
കൊവിഡ് രണ്ടാം തരംഗത്തോടെയാണ് മൈക്ക് അനുമതി നിഷേധിച്ചത്. സമ്മേളനങ്ങളും മറ്റും നടത്താൻ അനുവാദം നൽകിയിട്ടും ലൈറ്റ് ആൻഡ് സൗണ്ട്സുകാർക്ക് ഇളവ് നൽകിയില്ല. ഇപ്പോൾ സ്‌കൂളുകളും കോളേജുകളും തിയറ്ററുകളും വരെ തുറന്നു പ്രവർത്തിക്കുന്നുണ്ടെങ്കിലും സ്റ്റേജ് പരിപാടികൾ മാത്രം നടക്കുന്നില്ല. കൊവിഡ് തീർത്ത പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് നിരവധി ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമകളാണ് ആത്മഹത്യ ചെയ്തത്. ലോണെടുത്ത് മുന്നോട്ടു കൊണ്ടു പോകുന്ന പ്രസ്ഥാനത്തിന് സർക്കാരിന്റെ കരുതൽ ഉണ്ടാവണമെന്നാണ് ഉടമകളുടെ ആവശ്യം
ഉത്സവങ്ങൾക്ക് നൃത്തം ഉൾപ്പെടെയുള്ള കലാരൂപങ്ങൾ അവതരിപ്പിക്കാനും മൈക്ക് ഇല്ലാത്തതിനാൽ കഴിയുന്നില്ല. ഉത്സവ സീസണായതിനാൽ നിയന്ത്രിതമായ നിലയിലെങ്കിലും മൈക്ക് ഉപയോഗിച്ച് കലാപരിപാടികളും മറ്റും നടത്താൻ അനുവദിക്കണമെന്നാണ് ആവശ്യം
കനത്ത നഷ്ടം
വായ്പയെടുത്ത് ഉപകരണങ്ങൾ വാങ്ങി മേഖലയിൽ പിടിച്ചു നിന്നവർ ഇപ്പോൾ കടക്കെണിയിലാണ്. മാസങ്ങളോളം സ്പീക്കറും ആംപ്ളിഫയറും മിക്സറും ജനറേറ്ററുകളും ഉപയോഗിക്കാത്തതിനാൽ തകരാറിലായി ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി. തൊഴിലാളികളിൽ പലരും മറ്റു തൊഴിൽ തേടി പോയി. ഇളവുകൾ അനുവദിച്ചാലും പൂർവ സ്ഥിതിയിലാക്കാൻ കടം വാങ്ങണം .
'' നിയമസഭാ തിരഞ്ഞെടുപ്പിൽ ഏതാനും ദിവസങ്ങളിൽ മൈക്ക് ഉപയോഗിക്കാൻ അനുവാദം ലഭിച്ചിരുന്നു. എല്ലാ മേഖലകളിലും ഇളവുകൾ ഏർപ്പെടുത്തിയപ്പോൾ ഞങ്ങളെ അവഗണിക്കുന്നത് ക്രൂരതയാണ്. ഈ മാസം അവസാനത്തോടെയെങ്കിലും ഇളുവുകളുണ്ടാകുമെന്ന പ്രതീക്ഷയാണ്''
-പി.എച്ച് ഇക്ബാൽ, സംസ്ഥാന ട്രഷറർ, ലൈറ്റ് ആൻഡ് സൗണ്ട് വെൽഫയർ അസോ. ഒഫ് കേരള
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |