മുണ്ടക്കയം: പ്രളയത്തിൽ വൻതോതിൽ ഒഴുകിയെത്തിയ മണലുകൾ മണിമലയാറിന് ഭീഷണിയാകുന്നു. ചെറിയ മഴയിൽ പോലും ആറ്റിലെ ജലനിരപ്പ് ഉയരും. ഒപ്പം ആശങ്കയും. മണലുകൾ വന്നടിഞ്ഞ് മണൽത്തിട്ടകൾ രൂപപ്പെട്ടിരിക്കുന്നത് ആഴം കുറയാനും കാരണമായി. മഴയ്ക്കൊപ്പം വലിയ മരക്കഷ്ണങ്ങളും മാലിന്യങ്ങളും വന്നടിഞ്ഞിരുന്നു. മഴയിൽ മണിമലയാർ കരകവിഞ്ഞ് ബൈപ്പാസിലൂടെ ഒഴുകും. കഴിഞ്ഞ പ്രളയത്തിൽ ബൈപ്പാസ് പൂർണമായും വെള്ളത്തിലായിരുന്നു. അടിയന്തരമായി മാലിന്യങ്ങളും മണലും നീക്കം ചെയ്തില്ലെങ്കിൽ വരും വർഷങ്ങളിൽ പുത്തൻചന്ത ഉൾപ്പെടുന്ന പ്രദേശം വെള്ളത്തിൽ മുങ്ങും.
പോംവഴി ആഴംകൂട്ടൽ
വർഷങ്ങൾക്ക് മുന്നേ മണിമലയാറ്റിലെ ആഴം കൂട്ടുന്നതിനായി ചെക്ക് ഡാമിലെ മണൽവാരി നീക്കം ചെയ്തിരുന്നു. അത് ഏറെ രാഷ്ട്രീയ ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും വഴിവച്ചു. രാഷ്ട്രീയങ്ങൾക്ക് അതീതമായി ജനപ്രതിനിധികൾ ഒന്നിച്ച് മണിമലയാറ്റിലെ ആഴം കൂട്ടണം എന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രളയത്തിൽ നിന്ന് കരകയറി വരുന്ന പുത്തൻ ചന്തയ്ക്ക് ഇനിയൊരു വെള്ളപ്പൊക്കം താങ്ങാനാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |