കോട്ടയം നഗരസഭാ ഭരണം ഭാഗ്യം കൊണ്ട് യു.ഡി.എഫ് വീണ്ടും തിരിച്ചു പിടിച്ചെങ്കിലും സ്വന്തം പാളയത്തിൽ നിന്ന് ചെയർപേഴ്സണെതിരെ വീണ്ടും പടനയിക്കാനുള്ള നീക്കം ഒരു വശത്ത് മുറുകുമ്പോൾ മറുവശത്ത് അച്ചടക്കത്തിന്റെ വാളോങ്ങി പൊളിക്കാനുള്ള ശ്രമം കോൺഗ്രസ് നേതൃത്വവും തുടങ്ങി.
ആരെയും അത്ര വിശ്വാസം പോരാത്തതിനാലാകാം യു.ഡി.എഫ് കൗൺസിലർമാരിൽ പ്രസവ കേസും മറ്റുമുള്ള രണ്ട് പേരുടെ ഒഴിച്ച് ബക്കിയുള്ളവരുടെ മൊബൈൽ ഫോൺുകൾ വോട്ടെടുപ്പിന് മുമ്പ് പിടിച്ചു വാങ്ങിയ ശേഷം ഉത്തരേന്ത്യൻ മോഡലിൽ ഒരു വാഹനത്തിൽ ഒന്നിച്ചു കയറ്റിയായിരുന്നു കോൺഗ്രസ് നേതൃത്വം കൗൺസിൽ ഹാളിൽ എത്തിച്ചത്. ഒപ്പിടാതെയോ തെറ്റായ രീതിയിൽ വോട്ട് അസാധുവാക്കിയോ ഇടതു മുന്നണിയെ സഹായിക്കുന്ന കളി ആര് നടത്തിയാലും കൂറുമാറ്റ നിരോധന നിയമത്തിൽ പെടുത്തി അംഗത്വം റദ്ദാക്കുമെന്ന മുന്നറിയിപ്പും ആദ്യമേ നൽകിയിരുന്നു. ഇടതു പക്ഷത്തെ ഒരു അംഗം ആശുപത്രിയിൽ അതിതീവ്രവിഭാഗത്തിൽ പെട്ടു പോയതിനാൽ വോട്ടെടുപ്പിന് കൊണ്ടുവന്നാലുള്ള അപകട സാദ്ധ്യത മുന്നിൽ കണ്ട് ഒരു സാഹസത്തിന് സി.പി.എം തയ്യാറാകാതിരുന്നതാണ് നറുക്കെടുപ്പിലേക്ക് നീങ്ങാതെ കോൺഗ്രസിന് ഗുണമായി വന്നത്. യു.ഡി.എഫിൽ തന്നെ ചിലർക്ക് എതിർപ്പുള്ള ബിൻസി സെബാസ്റ്റ്യൻ തന്നെ ചെയർപേഴ്സൺ ആയി വീണ്ടും അധികാരത്തിൽ വരാനും അത് കാരണമായി.
അവിശ്വാസത്തിലേക്ക് കാര്യങ്ങൾ എത്തിയത് പ്രതിപക്ഷ എതിർപ്പു കൊണ്ട് മാത്രമായിരുന്നില്ല . നിലവിലെ ചെയർപേഴ്സണിനോട് കോൺഗ്രസിലെ ഒരു വിഭാഗത്തിന് താത്പര്യമില്ലാതെ വന്നതിനാലായിരുന്നു. അവരുടെ അസംതൃപ്തിക്ക് ഇപ്പോഴും ഒരു മാറ്റവുമുണ്ടാകാത്തതിനാൽ ഇനിയും പലതും നടക്കുമെന്നാണ് ചുറ്റുവട്ടത്ത് കേൾക്കുന്നത്. ആറ് മാസം കഴിയുമ്പോൾ ഇടതു മുന്നണി വീണ്ടും അവിശ്വാസം കൊണ്ടു വരാം. ബി.ജെ.പി പിന്തുണച്ചാൽ വീണ്ടും വോട്ടെടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങും. ഇടതു വലതു മുന്നണികൾക്ക് തുല്യ വോട്ടായതിനാൽ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഭാഗ്യത്തിന്റെ ഞാണിന്മേൽ കളിയാകാം എന്തും സംഭവിക്കാം . അത്തരമൊരു സാഹചര്യം ഇനിയും ഉണ്ടാകാനുള്ള സാദ്ധ്യത ആരും തള്ളി കളയുന്നുമില്ല . ഇത് മുന്നിൽ കണ്ടാണ് അച്ചടക്കത്തിന്റെ വാളോങ്ങി വിരട്ടൽ തന്ത്രവുമായി ഡി.സി.സി നേതൃത്വം രംഗത്തുവന്നിട്ടുള്ളത്.സെമികേഡർ സ്വഭാവത്തിലേക്ക് പാർട്ടിയെ കൊണ്ടു പോകാൻ നേതൃത്വം ശ്രമിക്കുമ്പോൾ ഇതെത്ര കണ്ടിട്ടുണ്ടെന്ന മട്ടിൽ നിൽക്കുകയാണ് താപ്പാനകളായ കൗൺസിലർമാർ.
ജില്ലയിലെ ആറ് നഗരസഭകളിൽ അഞ്ചിലും സ്വതന്ത്രന്മാരുടെ പിന്തുണയോടെയാണ് യു.ഡി.എഫ് ഭരണം. അതു കൊണ്ട് തന്നെ പല തരത്തിലുള്ള കച്ചവടതാത്പര്യങ്ങൾ പലപ്പോഴും സംരക്ഷിക്കേണ്ടി വരുന്നു. ഉൾപ്പോരും സർക്കാർ പിന്തുണയില്ലാത്തതും കാരണം വികസന പദ്ധതികൾ കാര്യമായി നടപ്പാക്കാനും കഴിയുന്നില്ല . ഈ സ്ഥിതിക്ക് ഉടനെയെങ്ങും മാറ്റമുണ്ടാകുമെന്നും തോന്നുന്നില്ല.കയ്യാലപ്പുറത്തെ തേങ്ങ പോലെ അങ്ങോട്ടോ ഇങ്ങോട്ടോ മാറാവുന്ന ഭൂരിപക്ഷം ഇരു മുന്നണികൾക്കുമുള്ളതിനാൽ ഈരാറ്റുപേട്ടയിലും കോട്ടയത്തും അരങ്ങേറിയ അവിശ്വാസ പ്രമേയ കളികൾ ഇനിയും പല സ്ഥലത്തും ആവർത്തിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |