കോട്ടയം: സീസണിൽ കർഷകർക്ക് പ്രതീക്ഷ നൽകി അടയ്ക്ക വിലയിൽ വർദ്ധന. കൊട്ടടയ്ക്ക പഴയതിന് 375 രൂപയും പുതിയതിന് 250 രൂപയും വിലയുണ്ട്. ഒരു പഴുത്ത അടയ്ക്കയ്ക്ക് 5 രൂപ കിട്ടും. ചില്ലറ വ്യാപാര കേന്ദ്രങ്ങളിലാണ് പഴുത്ത അടയ്ക്കയ്ക്ക് ഡിമാൻഡ്. വെറ്റില മുറുക്കുന്നവർക്ക് പഴുത്ത അടയ്ക്ക തന്നെ വേണം.
നവംബർ മുതൽ മെയ് വരെയാണ് അടയ്ക്കായുടെ സീസൺ. ഇതിൽ നവംബർ, മെയ് മാസങ്ങളിലാണ് വിളവെടുപ്പ് കൂടുതൽ. ജില്ലയിൽ പ്രധാനമായും നാലോ അഞ്ചോ പ്രദേശങ്ങളിൽ മാത്രമാണ് കമുക് കൃഷിയുള്ളത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരാണ് പ്രധാന മാർക്കറ്റ്. കൊട്ടടയ്ക്ക വടക്കേ ഇന്ത്യയിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ഇവിടെ നിന്ന് വിവിധതരം പാക്ക് ഉദ്പന്നങ്ങളായി വിപണിയിലെത്തും.
മുൻകാലങ്ങളിലെപോലെ കമുക് കൃഷി ഇപ്പോൾ വ്യാപകമല്ല. ഏക വിളയായതിനാൽ പല പറമ്പിലും പത്തോ പതിനഞ്ചോ കമുകുകളേയുള്ളൂ. അത്രയും വിളവെടുക്കാൻ കയറ്റക്കാരെ കിട്ടാനില്ലെന്ന് കർഷകർ പറയുന്നു. നാട്ടിൻ പുറങ്ങളിൽ കൊഴിഞ്ഞു വീഴുന്ന അടയ്ക്ക ശേഖരിച്ച് ഉണക്കി വിൽപ്പന നടത്തുന്നതാണ് പതിവ്.
കയറ്റുമതി ചെയ്യുന്നത് കൊട്ടടയ്ക്ക
ജില്ലയിൽ കൂടുതലായി കൃഷി ചെയ്യുന്നത് മംഗള ഇനം
കേരളത്തിലെ പ്രധാന മാർക്കറ്റ് പെരുമ്പാവൂരിൽ
കൃഷി പ്രധാനമായും നെടുംകുന്നം, മണിമല, ഉഴവൂർ
കൊട്ടടയ്ക്ക കയറ്റുമതി യു പി, ബീഹാർ, മദ്ധ്യപ്രദേശ്
പഴുക്ക
(ഒരെണ്ണം)
5 രൂപ
' കുറച്ചു കമുകുമാത്രമുള്ളവരെ സംബന്ധിച്ച് വിളവെടുപ്പ് ഒരു പ്രശ്നമാണ്. കയറ്റക്കാരെ കിട്ടാൻ ബുദ്ധിമുട്ട്. പൊഴിഞ്ഞു വീഴുന്നത് പെറുക്കിയെടുത്ത് വിൽക്കുകയേ മാർഗമുള്ളൂ. വവ്വാലിന്റെയും മറ്റും ശല്യമുള്ളതിനാൽ പഴുക്കയായി കിട്ടുക വിരളമാണ്.'
- നാരായണൻ, കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |