കോട്ടയം : വിഭാഗീയത ഇല്ലാതെ ബ്രാഞ്ച്, ലോക്കൽ, ഏരിയ സമ്മേളനങ്ങൾ പിന്നിട്ട് സി.പി.എം മൂന്നു ദിവസം നീളുന്ന ജില്ലാ സമ്മേളനത്തിലേക്ക് കടക്കുന്നു. ജനുവരി 13,14,15 തീയതികളിൽ മാമ്മൻമാപ്പിള ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് പുറമെ തിരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. അവസാന ദിവസത്തെ ശക്തി പ്രകടനമുണ്ടാകില്ല. സെമിനാറും കലാപരിപാടികളും ഓൺലൈനിലായിരിക്കും. 1560 ബ്രാഞ്ച് സമ്മേളനങ്ങളും, 120 ലോക്കൽ സമ്മേളനങ്ങളും പൂർത്തിയായി. 12 ഏരിയ സമ്മേളനങ്ങളിൽ കോട്ടയം, ഏറ്റുമാനൂർ, പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, കടുത്തുരുത്തി സമ്മേളനങ്ങൾ പൂർത്തിയാക്കാനുണ്ട്. അവസാനം നടക്കുക കോട്ടയം ഏരിയ സമ്മേളനമാണ്. കേരള കോൺഗ്രസ് (എം) ഇടതുമുന്നണി ഘടകകക്ഷിയായതോടെ തദ്ദേശ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടായി. നിയമസഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ലഭിച്ചെങ്കിലും സി.പി.എമ്മിന്റെ നില മെച്ചപ്പെടുത്താനായില്ല. പാലായിൽ ജോസ് കെ മാണിയുടെ പരാജയവും ചർച്ചയാകും. പാലാ, കാഞ്ഞിരപ്പള്ളി തോൽവി സംബന്ധിച്ച് ജില്ലാ കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിക്കാതെ വന്നതോടെ വീണ്ടും അന്വേഷണം നടക്കുകയാണ്. വിഭാഗീയത കണ്ടെത്താൻ കഴിയാത്തതിനാലാണ് പ്രമുഖ നേതാക്കളുടെ തലഉരുളാതിരുന്നത്. ബ്രാഞ്ച് ,ലോക്കൽ, ഏരിയ സെക്രട്ടറിമാരെ ഏറെക്കുറെ തർക്കമില്ലാതെ തിരഞ്ഞടെുക്കാൻ കഴിഞ്ഞതും നേട്ടമായി. വി.എൻ.വാസവൻ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ താത്ക്കാലിക ചുമതല വഹിച്ച എ.വി.റസൽ ജില്ലാ സെക്രട്ടറിയാകാനാണ് സാദ്ധ്യത.
വനിതകൾക്ക് കൂടുതൽ പ്രാതിനിദ്ധ്യം
ജില്ലാതലം മുതൽ 75 വയസ് പരിധി കർശനമാക്കുന്നതിനാൽ വൈക്കം വിശ്വൻ, കെ.ജെ.തോമസ് തുടങ്ങിയവരടക്കം അരഡസനോളം പേർ ഒഴിവായാൽ യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രാതിനിധ്യം ലഭിച്ചേക്കും. ജില്ലാ സെക്രട്ടേറിയേറ്റിലേക്കും വനിതാ പ്രാതിനിധ്യം ഉണ്ടായേക്കും.
കൊവിഡ് നിയന്ത്രണ സാഹചര്യത്തിൽ ചേരുന്ന സി.പി.എം ജില്ലാ സമ്മേളനത്തിൽ പ്രകടനവും മറ്റും ഒഴിവാക്കി പാർട്ടി പരിപാടികൾക്കാകും മുൻ തൂക്കം നൽകുക
കെ.സുരേഷ് കുറുപ്പ്
സ്വാഗത സഘം ചെയർമാൻ
ആറ് ഏരിയ സമ്മേളനങ്ങൾ മാത്രമേ ഇനി പൂർത്തിയാക്കാനുള്ളൂ. ഒരു അഭിപ്രായ വ്യത്യാസവുമില്ലാതെയാണ് സമ്മേളനങ്ങൾ ഇതിനകം പൂർത്തിയായത്
എ.വി.റസൽ,
ജില്ലാ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |