കോട്ടയം : കുതിക്കുന്ന പച്ചക്കറി വില നിയന്ത്രിക്കാനുള്ള ഇടപെടലിന്റെ ഭാഗമായി ഇന്നലെ ഒരു ടൺ സവാള എത്തിച്ചതിന് പിന്നാലെ ഇന്ന് മുതൽ കൂടുതൽ പച്ചക്കറികൾ ഹോർട്ടിക്കോർപ്പ് വിപണിയിലെത്തിക്കും. വിലക്കയറ്റം പിടിച്ചുനിറുത്താൻ ഇടപെടണമെന്ന കൃഷി മന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വില നിയന്ത്രണത്തിനായി തമിഴ്‌നാട്ടിൽ നിന്നുൾപ്പെടെ പച്ചക്കറി എത്തിക്കാൻ കഴിഞ്ഞ ദിവസമാണ് ഹോർട്ടികോർപ്പ് തീരുമാനിച്ചത്. നിലവിൽ ഹോർട്ടി കോർപ്പ് ശരാശരി ഒന്നര ടൺ പച്ചക്കറിയാണ് ജില്ലയിൽ എത്തിച്ചു വിൽക്കുന്നത്. ജില്ലയിൽ നിന്ന് മാത്രമല്ല, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സംഭരിക്കുന്ന പച്ചക്കറിയാണ് കൂടുതലായി വിതരണം ചെയ്യുന്നത്. കോഴയിലെ ഹോർട്ടികോർപ്പ് സെന്റർ മുഖേന വാഴക്കുലകൾ, ചേന ഇഞ്ചി മുതലായവ സംഭരിക്കുന്നു. കുറുപ്പന്തറയിലെ സംഘമൈത്രി കർഷക കൂട്ടായ്മയിൽ നിന്നും തൃക്കൊടിത്താനത്ത് നിന്നും പച്ചക്കറി സംഭരിക്കുന്നുണ്ട്.
മറ്റ് ജില്ലകളിൽ നിന്നും പച്ചക്കറി
പാലക്കാട്, വയനാട്, തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ നിന്നും പച്ചക്കറി എത്തിക്കുന്നുണ്ട്. ഇവിടെ, മിച്ചം വരുന്ന പച്ചക്കറി മറ്റു ജില്ലകളിലേക്കും കൈമാറും. തെങ്കാശിയിൽ നിന്നാണ് ഇന്നലെ ഒരു ടൺ സവാള കൊണ്ടുവന്നത്.
10 മൊത്തവിതരണ കേന്ദ്രങ്ങൾ
10 മൊത്ത വിതരണ കേന്ദ്രങ്ങൾ വഴിയും 30 അംഗീകൃത ഏജൻസികൾ വഴിയുമാണ് വില്പന. എന്നാൽ കൂണുപോലെ പച്ചക്കറി കടകൾ ഉണ്ടെന്നതിനാൽ ഹോർട്ടികോർപ്പിന്റെ ഇടപെടൽ പലപ്പോഴും കാര്യക്ഷമമാകുന്നില്ലെന്ന പരാതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |