കോട്ടയം : തടിപിടിക്കാൻ കൊണ്ടു വരുന്നതിനിടെ വാഹനത്തിന്റെ ഹോണടികേട്ട് വിരണ്ടോടിയ പിടിയാന കിണറിന്റെ കൽക്കെട്ടിൽ കുടുങ്ങി. ഒന്നരമണിക്കൂറോളം നാടിനെ മുൾമുനയിൽ നിറുത്തിയ ആനയെ സാഹസികമായാണ് രക്ഷിച്ചത്. ഇന്നലെ പന്ത്രണ്ടോടെ പരുത്തുംപാറ - പനച്ചിക്കാട് റോഡിലായിരുന്നു സംഭവം. പാലാ സ്വദേശിയുടെ കല്യാണിയെന്ന ആനയാണ് വിരണ്ടോടിയത്. ഇതോടെ പ്രദേശവാസികളും നാട്ടുകാരും പരിഭ്രാന്തിയിലായി. റോഡിലൂടെ ഇറങ്ങി ഓടിയ ആന, പരുത്തുംപാറ കവലയിലെത്തിയശേഷം നെല്ലിക്കൽ ഭാഗത്തേയ്ക്ക് ഓട്ടം തുടർന്നു. നെല്ലിയ്ക്കലെത്തിയശേഷം ഇവിടെ നിന്ന് തിരിഞ്ഞോടിയ ആന പഞ്ചായത്ത് ഓഫീസിന് മുന്നിലൂടെ കുഴിമറ്റം ഭാഗത്തേയ്ക്ക് കടന്നു. റോഡിലൂടെയും പുരയിടങ്ങളിലൂടെയും വാഹനങ്ങൾക്കും, വസ്തുവകകൾക്കും നാശമുണ്ടാക്കാതെയാണ് ആന ഓടിയത്. ഇവിടെ നിന്ന് വീണ്ടും നെല്ലിക്കൽ ഭാഗത്തെത്തി. തുടർന്ന്, പനച്ചിക്കാട് പഞ്ചായത്ത് ഓഫീസിന് സമീപത്തു കൂടെ ഓടിയ ആന സന്തോഷ് ക്ലബിന് സമീപം എത്തി. ഇവിടെ നിന്ന് സീതാഭവനിൽ സീതാമണിയമ്മയുടെ പറമ്പിലേയ്ക്ക് ഓടിക്കയറി. പിറകെ ഓടി വന്ന പാപ്പാൻമാർ വീട്ടു മുറ്റത്തുവച്ച് ആനയെ തളയ്ക്കാൻ ശ്രമിച്ചു. മുന്നോട്ട് ഓടിയ ആന ഇവിടുത്തെ മുറ്റത്തെ കിണറ്റിലേക്ക് മുൻ കാലുകൾ എടുത്തുവച്ചു. താഴേയ്ക്ക് പോകാതെ കിണറിന്റെ കൽക്കെട്ടിനുള്ളിൽ അകപ്പെടുകയുമായിരുന്നു. തുടർന്ന് പാപ്പാന്മാർ ആനയെ കൽക്കെട്ടിനുള്ളിൽ നിന്ന് പുറത്തു ചാടിച്ച് തീറ്റയും വെള്ളവും കൊടുത്ത് തളയ്ക്കുകയായിരുന്നു. മുൻകാൽ തെന്നി വീണ ആനയുടെ തുമ്പിക്കൈയ്ക്കും, നാവിനും മുറിവേറ്റു. ആനയെ തളയ്ക്കാൻ എത്തിയ സഹായിയുടെ വിരലിനും നേരിയ പരിക്കുണ്ട്. ചിങ്ങവനം പൊലീസും സ്ഥലത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |