കോട്ടയം : ക്രിസ്മസ് വിപണി പ്രതീക്ഷിച്ച് വളർത്തിയ താറാവുകൾ അപ്രതീക്ഷിതമായി ചത്തു വീഴുന്നത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. വെച്ചൂർ, കല്ലറ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി ഒരാഴ്ചയായി താറാവുകൾ ചത്തു വീഴുന്നത്. പക്ഷിപ്പനിയുടെ ലക്ഷണങ്ങളോടെയാണ് താറാവുകൾ ചാകുന്നതെങ്കിലും ലഭിച്ച സാമ്പിളുകളിൽ സ്ഥിരീകരണമില്ല. 70 ദിവസം പ്രായമായ താറാവുകൾ പെട്ടെന്നു തൂങ്ങി നിൽക്കുകയും തല വട്ടം കറക്കുകയും പിടഞ്ഞു വീണു ചാകുകയുമായിരുന്നുവെന്ന് കർഷകർ പറയുന്നു. കണ്ണിന്റ നിറം നീലയാകുന്നതായും ഇവർ ചൂണ്ടിക്കാട്ടുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ നിർദ്ദേശ പ്രകാരം മരുന്നു നൽകുന്നുണ്ടെങ്കിലും ചാകുന്നതിന്റെ എണ്ണം കുറയുന്നില്ല. സമീപത്തെ പല കർഷകർക്കും സമാന അനുഭവമുണ്ടായിട്ടുണ്ടെങ്കിലും വിപണി പ്രത്യാഘാതമോർത്ത് മൗനം പാലിക്കുകയാണ്. താറാവുകളുടെ സാമ്പിളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഏതാനും ദിവസമായി ആലപ്പുഴ, പത്തനംതിട്ട ജില്ലയുടെ പല ഭാഗങ്ങളിലും സമാന ലക്ഷണത്തോടെ താറാവുകൾ ചത്തൊടുങ്ങുന്നുണ്ട്. വെച്ചൂരിൽ കാക്ക, മറ്റു പക്ഷികൾ എന്നിവയെയും ചത്ത നിലയിൽ കണ്ടെത്തിയിരിക്കുന്നതിനാൽ മേഖലയിലുള്ളവർ ആശങ്കയിലാണ്.
തിരിച്ചടി ഭയന്ന് കർഷകർ
ഇറച്ചി താറാവിന്റെ ഏറ്റവും വലിയ വിപണികളിലൊന്നായ ക്രിസ്മസ് സീസണിലേക്കായി വളർത്തിയ താറാവുകൾക്കാണ് ചത്തുവീഴുമ്പോൾ നെഞ്ചുപൊട്ടുന്നത് പാവം കർഷകരുടേതാണ്. തുടർച്ചയായ വർഷങ്ങളിൽ രോഗബാധയുണ്ടാകുന്നത് കർഷകരെ നിരാശയിലാക്കുന്നു. കൊവിഡിന് ശേഷം പ്രതിസന്ധിയിൽ നിന്ന് കരകയറുമ്പോഴാണ് തുടർച്ചയായി രോഗങ്ങൾ. ഒന്നിന് 24 രൂപ നിരക്കിൽ വാങ്ങി വളർത്തുന്ന കുഞ്ഞുങ്ങളാണ് മൂന്നു മാസത്തിനു ശേഷം ഇറച്ചിത്താറാവായി വിൽക്കുന്നത്. തുടക്കത്തിൽ കോഴിത്തീറ്റയും, കക്കയുമാണ് നൽകുക. പിന്നീട്, അരി നൽകും. കടകളിൽ വില്പനയ്ക്ക് യോഗ്യമല്ലാത്ത അരിയാണു ഇത്തരത്തിൽ നൽകുക. കിലോയ്ക്ക് 19 21 രൂപയ്ക്കാണ് ഈ അരി ലഭിക്കുക. ഇതിനു പുറമെ കൂലിയിനത്തിലും വൻ തുക ചെലവാകും. ശരാശരി ആയിരം താറാവിന് ഒരു നോട്ടക്കാരൻ വേണം. ഇയാൾക്ക് ഒരു ദിവസം 1000 രൂപ കൂലിയായി നൽകണം. ഇവയ്‌ക്കെല്ലാം ശേഷം വിൽക്കുമ്പോൾ ഒരു താറാവിനു ലഭിക്കുന്നത് 250 രൂപയാണ്. ഇതേ താറാവിനെ വിൽക്കുന്നത് 300 350 രൂപയ്ക്കും.
ലഭിച്ച സാമ്പിളുകളുടെ പരിശോധനാഫലം അനുസരിച്ച് തീറ്റയിൽ നിന്നുള്ള പൂപ്പൽ ബാധയാണ് കാരണം. പക്ഷിപ്പനിയുണ്ടോയെന്നറിയാൻ വിശദമായ പരിശോധനയ്ക്കായി കേന്ദ്ര ലാബിലേയ്ക്ക് സാമ്പിളുകൾ അയയ്ക്കും
ഡോ.ഷാജി പണിക്കശേരി, ജില്ലാ വെറ്ററിനറി ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |