കോട്ടയം : ക്രിസ്മസ് വിപണി പ്രതീക്ഷിച്ച് വളർത്തിയ താറാവുകൾ വ്യാപകമായി ചത്തൊടുങ്ങിയിട്ടും മരണ കാരണം കണ്ടു പിടിക്കാനാകാതെ മൃഗസംരക്ഷണ വകുപ്പ്. വെച്ചൂർ പഞ്ചായത്തിൽ മാത്രം ആയിരക്കണക്കിന് താറാവുകളാണ് ചത്തത്. ഒറ്റാനിച്ചിറയിൽ സുരേഷിന്റെ 400 താറാവുകൾ കഴിഞ്ഞ ദിവസം ചത്തു. ഹംസ,മദനഴ, സുനിൽ തുടങ്ങിയവരുടെ താറാവുകളു ചത്തു. വെച്ചൂരിൽ ഒരു ലക്ഷത്തിലധികം താറാവുകളെ കർഷകർ വളർത്തുന്നുണ്ട്. താറാവുകൾക്ക് രോഗത്തിന്റെ പേരിൽ ഡിമാൻഡും കുറഞ്ഞതോടെ വൻ കടബാദ്ധ്യതയാകും കർഷകർക്ക് ഉണ്ടാവുക. താറാവുകൾ ചത്താൽ ഇൻഷ്വറൻസ് പരിരക്ഷയ്ക്കും സർക്കാരിന്റെ നഷ്ടപരിഹാരത്തിനും ഏറെ കടമ്പകൾ കടക്കണം. ചത്തവയെ കർഷകർ കുഴിച്ചിട്ടാൽ പരിരക്ഷ കിട്ടില്ല. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി എണ്ണമെടുത്ത് സംസ്കരിച്ചാലേ പണം കിട്ടൂ. കഴിഞ്ഞ വർഷവും ഇതേ സമയം ആയിരക്കണക്കിന് താറാവുകൾ ചത്തിരുന്നു. ക്രിസ്മസ് വിപണി പ്രതീക്ഷിച്ച് നിരവധി കർഷകരാണ് വലിയ തുക മുടക്കി താറാവുകൃഷിയിൽ എർപ്പെടുന്നത്. സർക്കാർ ഹാച്ചറികളിൽ നിന്നാണ് കുഞ്ഞുങ്ങളെ വാങ്ങുന്നത്. രോഗം പടരാതിരിക്കാനുള്ള പ്രതിരോധ മരുന്നും കണ്ടു പിടിച്ചിട്ടില്ല. പകരം ജീവനോടെ താറാവുകളെ ചുട്ടു കൊല്ലുന്ന പ്രാകൃത നടപടിയാണ് ഇപ്പോഴും നടപ്പാക്കുന്നത്.
പൂപ്പൽ ബാധയന്ന് പ്രാഥമിക നിഗമനം
പൂപ്പൽ ബാധയാണ് രോഗകാരണമെന്ന പ്രാഥമിക നിഗമനത്തിൽ നിൽക്കുകയാണ് അധികൃതർ. എന്തു കൊണ്ട് വെച്ചൂരിൽ മാത്രം പൂപ്പൽ ബാധ? മറ്റ് സ്ഥലങ്ങളിലെ താറാവുകളെ ബാധിക്കാത്ത് എന്തെന്ന ചോദ്യത്തിന് സാമ്പിൾ ഭോപ്പാലിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഫലം വരാതെ ഒന്നും സ്ഥിരീകരിക്കാനാവില്ലെന്ന നിലപാടിലാണ് അധികൃതർ. പൂപ്പൽ ബാധയെങ്കിൽ കൊക്കുകളും കാക്കകളും ചത്തത് എങ്ങനെയെന്ന നാട്ടുകാരുടെ ചോദ്യത്തിനും ഉത്തരമില്ല.
ലാബ് കേരളത്തിലില്ല
താറാവ് രോഗം എല്ലാ വർഷവും ആവർത്തിക്കുന്നു. എന്നിട്ടും രോഗ പരിശോധനയ്ക്കുള്ള ലാബ് സൗകര്യം കേരളത്തിലില്ല. ഭോപ്പാലിലെ ലാബിലേക്ക് സാമ്പിൾ അയച്ച് ഫലം വരുമ്പോഴേക്കും താറാവുകൾ മുഴുവൻ ചത്തൊടുങ്ങും.
വളർത്തു പക്ഷികളും ചത്തൊടുങ്ങുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ഭീതി അകറ്റണം. വെച്ചൂർ ഭാഗത്ത് വിദഗ്ദ്ധ സംഘത്തെ എത്തിച്ച് പരിശോധന നടത്തി രോഗം പടരാതിരിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണം.
എബി ഐപ്പ്, കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |