കോട്ടയം: മോട്ടോർ വാഹന വകുപ്പിൽ തീർപ്പാകാതെ കിടന്ന ഫയലുകൾ തീർപ്പാക്കാനും പരാതികൾ പരിഹരിക്കാനുമായി ഒടുവിൽ വകുപ്പ് മന്ത്രി നേരിട്ടിറങ്ങേണ്ടി വന്നു. മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ കോട്ടയത്തു നടത്തിയ പ്രഥമ മോട്ടോർ വാഹന പരാതിപരിഹാര അദാലത്തിൽ 718 പരാതികൾ പരിഹരിച്ചു. മൊത്തം 758 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. 40 പരാതി അടിയന്തരമായി പരിഹരിക്കാനും നിർദ്ദേശിച്ചു.
ഉടമസ്ഥന്റെ മേൽവിലാസത്തിൽ അയച്ചിട്ട് വിവിധ കാരണങ്ങളാൽ കൈപ്പറ്റാതെ തിരിച്ചുവന്ന ആർ.സി. ബുക്കും ലൈസൻസുകളുമടങ്ങുന്ന 258 രേഖകൾ ഉടമസ്ഥർക്ക് കൈമാറി. സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി ഒറ്റത്തവണ തീർപ്പാക്കലിൽ ഉൾപ്പെടുത്തി തീരുമാനിക്കേണ്ട പരാതികൾ അടിയന്തരമായി സർക്കാരിലേക്ക് ശുപാർശ ചെയ്തു. അദാലത്ത് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എ.എൽ.എ., നഗരസഭാംഗം സിൻസി പാറേൽ, ട്രാൻസ്‌പോർട്ട് കമ്മിഷണർ എം.ആർ. അജിത്ത് കുമാർ, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ, ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ ഷാജി മാധവൻ എന്നിവർ പ്രസംഗിച്ചു.
ലൈസൻസ് സ്മാർട്ട് കാർഡ് രൂപത്തിൽ ഉടനെന്ന് മന്ത്രി
'' ഡ്രൈവിംഗ് ലൈസൻസ്, ആർ.സി. ബുക്ക് എന്നിവ സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറ്റാനുള്ള നടപടി വേഗത്തിലാക്കും. സർക്കാർ ഓഫീസുകളിലെത്താതെ വീട്ടിലിരുന്ന് അപേക്ഷ സമർപ്പിക്കാനും അപേക്ഷയുടെ സ്ഥിതി മനസിലാക്കാനും ഓൺലെൻ സേവനങ്ങൾ സുതാര്യമാക്കും''
- മന്ത്രി ആന്റണി രാജു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |