കോട്ടയം: ജില്ലയിൽ ഒരിടത്തും പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ആശങ്കവേണ്ടെന്ന് മൃഗ സംരക്ഷണ വകുപ്പ്. ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ചെങ്കിലും ജില്ലയിൽനിന്നുള്ള സാമ്പിളുകളുടെ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം രോഗം സ്ഥിരീകരിച്ചാൽ ഇറക്കാൻ ദ്രുത കർമ സേനയെ സജ്ജമാക്കിയിട്ടുണ്ട്.
പക്ഷിപ്പനി ബാധിച്ചാലും നന്നായി വേവിച്ച മുട്ടയും ഇറച്ചിയും പൂർണമായും ഭക്ഷ്യയോഗ്യമാണെങ്കിലും ഉപയോഗിക്കരുതെന്നാണ് നിർദേശം. പച്ച മാംസം കൈകാര്യം ചെയ്തതിന് ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകിയില്ലെങ്കിൽ പകരും. ചത്തതോ രോഗം ബാധിച്ചതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുന്നതിന് കൈയുറയും മാസ്‌കും ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. രോഗബാധ വന്ന് ചത്തുപോകുന്ന കോഴികളെയും താറാവുകളെയും വെള്ളത്തിലോ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങളിലോ ഉപേക്ഷിക്കാതെ കത്തിച്ചു കളയണം.
ചത്തത് പടിഞ്ഞാറൻ മേഖലകളിൽ
ജില്ലയിൽ വേമ്പനാട് കായലിനോട് ചേർന്നുള്ള പഞ്ചായത്തുകളിലെ ചില കർഷകരുടെ താറാവിൻ കൂട്ടങ്ങളാണ് ചത്തത്. രോഗബാധ സംശയിക്കുന്ന താറാവുകളെ ശേഖരിച്ച് വിശദപരിശോധനയ്ക്കായുള്ള ഫലം കാത്തിരിക്കുകയാണ്. കല്ലറ പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ താറാവുകൾ ചത്തത്. വെച്ചൂർ, അയ്മനം, കുമരകം പഞ്ചായത്തുകളിലേയും സാമ്പിളുകൾ അയച്ചിട്ടുണ്ട്.
ചത്ത താറാവുകൾ
വെച്ചൂർ- 4037, അയ്മനം- 2465, കുമരകം- 1246, കല്ലറ- 6550
'' മേഖലയിലുള്ളവർ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. രോഗം ബാധിച്ചതോ രോഗം ബാധിച്ച് ചത്തതോ ആയ കോഴികളുടെയും താറാവുകളുടെയും ഇറച്ചി കഴിക്കരുത്''
- ഡോ. ഷാജി പണിക്കശ്ശേരി, ജില്ലാ കോ- ഓർഡിനേറ്റർ (മൃഗ രോഗ നിയന്ത്രണ പ്രോജക്ട്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |