കോട്ടയം: പകരുന്ന രോഗമാണ് ടി.ബിയെങ്കിലും ആശുപത്രികളിലെ ജനറൽ വാർഡിൽ തന്നെ മറ്റു രോഗികൾക്കൊപ്പം ചികിത്സ നൽകുന്നത് ആശങ്കയ്ക്കിടയാക്കുന്നു. ടി.ബി (ക്ഷയം) ഏതാണ്ട് നിയന്ത്രണ വിധേയമായെന്ന വിലയിരുത്തലിൽ മരുന്നു മാത്രം നൽകി വീടുകളിലേക്കു വിടുന്നതും വ്യാപകമായി. ടി.ബി രോഗികളെ ആശുപത്രികളിൽ കിടത്തി ചികിത്സിക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചതോടെ പ്രത്യേക വാർഡുകളും ഒഴിവാക്കി.
ടി.ബി ആശുപത്രികൾ, ക്ലിനിക്കുകൾ, ജില്ലാ ടി.ബി സെന്ററുകൾ എന്നിവ സ്ഥാപിച്ചാണ് ടി.ബിക്കെതിരായ പോരാട്ടം ശക്തമാക്കിയത്. സർക്കാർ ആശുപത്രികളോട് ചേർന്ന് ടി.ബി വാർഡുകൾ തുടങ്ങിയതിനൊപ്പം കോട്ടയം ജില്ലാ ആശുപത്രിയിൽ നിരവധി കിടക്കകളോടുകൂടിയ രണ്ട് വാർഡും മറ്റു സൗകര്യങ്ങളുമുണ്ടായിരുന്നു. കിടത്തി ചികിത്സ നിറുത്തലാക്കിയതോടെ ടി.ബി വാർഡിപ്പോൾ എൻ.എച്ച്. എം ഓഫീസ് പ്രവർത്തനത്തിന് കൈമാറി. ടി.ബി സെന്റർ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഒ.പി മാത്രമേ ഉള്ളൂ. താലൂക്ക് ആശുപത്രികളിൽ മാത്രമല്ല മെഡിക്കൽ കോളേജാശുപത്രിയിലും ടി.ബി രോഗികൾക്ക് പ്രത്യേക വിഭാഗമില്ലാത്തതിനാൽ മറ്റു രോഗികൾക്കൊപ്പം ജനറൽ വാർഡിൽ കിടത്തുകയാണ്. ഇത് മറ്റുള്ളവരിൽ രോഗവ്യാപനത്തിന് കാരണമാകുന്നുവെന്ന് മാത്രമല്ല ടി.ബി രോഗികൾക്ക് മറ്റു രോഗങ്ങൾ കൂടി പകരാനും ഇടയാക്കുന്നുവെന്ന പരാതി വ്യാപകമാണ് .
സർക്കാർ ആശുപത്രികളിൽ മാത്രമല്ല സ്വകാര്യ ആശുപത്രികളിലും ഇപ്പോൾ ടി.ബിക്ക് സൗജന്യ ചികിത്സ ഉണ്ടെങ്കിലും ഒ.പി മാത്രമേയുള്ളൂ. കൊവിഡ് കാലത്ത് ടി.ബി രോഗികളുടെ എണ്ണം കുറഞ്ഞുവെന്ന വിലയിരുത്തലിലാണ് സർക്കാർ. എന്നാൽ കൊവിഡ് ഭയന്ന് ആശുപത്രികളിൽ പരിശോധനയ്ക്ക് എത്തുന്നവരുടെ എണ്ണം കുറവായതിനാലാണ് കണക്കിൽ രോഗികളുടെ എണ്ണം കുറഞ്ഞതെന്നത് സർക്കാർ കാണുന്നില്ല.
ആരോഗ്യവകുപ്പും അവഗണിക്കുന്നു
ആരോഗ്യ വകുപ്പും ടി.ബി സെന്ററുകളോട് അവഗണന കാട്ടുന്നുവെന്ന പരാതിയുണ്ട്. ആവശ്യത്തിന് ഡോക്ടർമാരും മറ്റു ജീവനക്കാരും പല ടി.ബി സെന്ററുകളിലും കുറവാണ് . തൊഴിൽ അവസരങ്ങൾ കുറവായതോടെ എം.ബി.ബി.എസ് പൂർത്തിയാക്കിയവർ ടി.ബി ചികിത്സകരാകാൻ മുന്നോട്ട് വരുന്നുമില്ല.
'ജനറൽ, താലൂക്ക് ആശുപത്രികളിലെങ്കിലും ടി.ബി വാർഡുകൾ തുടങ്ങണം. ജനറൽ വാർഡുകളിൽ ടി.ബി രോഗികള കിടത്തി ചികിത്സിക്കുന്നത് മറ്റുള്ളവരിലേക്ക് രോഗം പകരാൻ കാരണമാകും.'
ഡോ.ഷിനോ, ജില്ലാ ആശുപത്രി ടി.ബി സെന്റർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |