കോട്ടയം: സിജിയെ കൊന്നത് കുടുംബം നോക്കാത്തതുകൊണ്ടാണെന്ന് ഭാര്യ റോസന്നയുടെ മൊഴി. പുതുപ്പള്ളിയിൽ ഓട്ടോ ഡ്രൈവറായിരുന്ന സിജി കിട്ടുന്ന പണമെല്ലാം സഹോദരങ്ങൾക്ക് നൽകുമായിരുന്നെന്നും വസ്തുവരെ സഹോദരന് നൽകാൻ തീരുമാനിച്ചിരുന്നെന്നും അതിനാൽ ദേഷ്യമായിരുന്നെന്നും റോസന്ന പൊലീസിനോടു പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ റോസന്നയെ റിമാൻഡ് ചെയ്തു. അതേസമയം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം സിജിയുടെ മൃതദേഹം വെള്ളുക്കുട്ട ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
കഴിഞ്ഞ ദിവസമാണ് ഉറങ്ങിക്കിടന്ന സിജിയെ റോസന്ന കോടാലിക്ക് വെട്ടിക്കൊലപ്പെടുത്തിയ ശേഷം മകനുമൊത്ത് വീട് വിട്ടത്. മണർകാട് പള്ളിപ്പരിസരത്ത് നിന്ന് അറസ്റ്റ് ചെയ്ത ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് റോസന്ന കുറ്റം സമ്മതിച്ചത്.
വീട്ടിൽ പണം നൽകാത്തതിനെ ചൊല്ലി സിജിയുമായി നിരന്തര കലഹമുണ്ടായതായും ജീവിക്കാൻ താത്പര്യമില്ലാത്തതുകൊണ്ടാണ് മുൻപ് വീട് വിട്ടുപോയതെന്നും റോസന്ന മൊഴി നൽകി. സിജിയുമായി പിണങ്ങിയ റോസന്ന രണ്ട് ദിവസം ഭക്ഷണം പാകംചെയ്തില്ല. എന്നാൽ സമീപത്ത് താമസിക്കുന്ന ബന്ധുക്കൾ സിജിക്കും മകനും ഭക്ഷണമെത്തിച്ചു. രണ്ടാം ദിവസം സിജി പുറത്ത് നിന്ന് ഭക്ഷണം വാങ്ങി വന്നു. ഇതൊക്കെ പ്രകോപന കാരണമായെന്ന് പൊലീസ് പറഞ്ഞു. അനാഥായായ പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന ആഗ്രഹപ്രകാരമാണ് അഗതിമന്ദിരത്തിലെ അന്തേവാസിയായിരുന്ന റോസന്നയെ 2013ൽ സിജി ജീവിതസഖിയാക്കിയത്.
എസ്.എച്ച്.ഒ റിജോ പി.ജോസഫിന്റെ നേതൃത്വത്തിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങാനായി അപേക്ഷ നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |