തൊടുപുഴ: മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതിയുടെ (എം.വി.ഐ.പി) ഭാഗമായ മലങ്കര അണക്കെട്ടിൽ നിന്ന് ഇടത്- വലത് കനാലുകളിലൂടെ വെള്ളം തുറന്നുവിടാത്തതിനെ തുടർന്ന് പതിനായിരക്കണക്കിനുള്ള ജനങ്ങൾ ദുരിതത്തിൽ. വേനൽ കടുത്തതോടെ കനാൽ കടന്നുപോകുന്ന ഇരുവശങ്ങളിലുമുള്ള 24 തദ്ദേശസ്ഥാപന പ്രദേശങ്ങളിലെ കിണറുകളും മറ്റുള്ള കുടിവെള്ള സ്രോതസുകളും വറ്റി വരളുകയും കൃഷിയിടങ്ങളിൽ ജലക്ഷാമം അതിരൂക്ഷമാവുകയുമാണ്. മുൻവർഷങ്ങളിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഇടപെടലിനെ തുടർന്ന് നവംബർ ആദ്യവാരം മുതൽ മലങ്കരയിൽ നിന്നുമുള്ള വെള്ളം കനാൽ വഴി തുറന്ന് വിട്ടിരുന്നു. എന്നാൽ ഇത്തവണ ഡിസംബർ അവസാനിക്കാറായിട്ടും മലങ്കര ഡാമിൽ നിന്നുള്ള വെള്ളം കനാൽ വഴി തുറന്നുവിടാൻ ബന്ധപ്പെട്ടവർ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. മലങ്കരയിൽ നിന്ന് കനാലിലൂടെ എത്തുന്ന വെള്ളമാണ് വിവിധ പ്രദേശങ്ങളിലെ കിണറുകളെയും തോടുകളെയും ജലസമ്പുഷ്ടമാക്കി കുടിവെള്ള പ്രശ്നം ഒരു പരിധിവരെ ഇല്ലാതാക്കുന്നത്. ഡാമിന്റെ രണ്ട് വശങ്ങളിലൂടെയുമുള്ള കനാലിലൂടെ വെള്ളം കടത്തിവിടണമെങ്കിൽ ഡാമിൽ 39 മീറ്ററിനു മുകളിൽ വെള്ളം ഉണ്ടാവണം. മൂലമറ്റം പവർ ഹൗസിൽ നിന്നുള്ള വൈദ്യതി ഉത്പാദനത്തിന് ശേഷം പുറംതള്ളുന്ന വെള്ളവും നാച്ചർ, വലിയാർ എന്നീ പുഴകളിൽ നിന്നുള്ള വെള്ളവുമാണ് പ്രധാനമായും മലങ്കരഡാമിലെത്തുന്നത്. മഴ കുറഞ്ഞതോടെ മൂലമറ്റം വൈദ്യുതി നിലയത്തിൽ വൈദ്യുതി ഉത്പാദനം കുറഞ്ഞതിനാലും നാച്ചർ, വലിയാർ പുഴകളിൽ നിന്നുള്ള വെള്ളത്തിന്റെ നീരൊഴുക്ക് കുറഞ്ഞതിനാലും ഡാമിൽ ജലനിരപ്പ് താഴ്ന്ന് 38 മീറ്ററായി തുടരുകയാണ്. പുഴയിലേക്കുള്ല ഒഴുക്ക് നിയന്ത്രിക്കണം തൊടുപുഴയാറ്റിലേക്ക് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചാൽ മലങ്കര ഡാമിൽ വെള്ളത്തിന്റെ അളവ് ഉയരും. ഇതുവഴി കനാലിലൂടെ വെള്ളം കടത്തി വിടാനും സാധിക്കും. ഉത്തരത്തിൽ ഒരു സംവിധാനം ഒരുക്കിയാൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ള പതിനായിരത്തിൽപരം ആളുകളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകും. എന്നാൽ അതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന ഭാവത്തിലാണ് അധികൃതർ. രണ്ട് കനാലുകൾ മലങ്കര ഡാമിൽ നിന്ന് ആരംഭിക്കുന്ന കനാൽ രണ്ട് വശങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ഇടവശത്ത് നിന്നുള്ള കനാൽ മലങ്കര, കരിങ്കുന്നം, മണക്കാട് വഴി കൂത്താട്ടുകുളം പ്രദേശത്തേക്കും വലതുകര കനാൽ മലങ്കര, ഇടവെട്ടി, ഭൂതത്താൻകെട്ട് ഭാഗത്തേക്കുമാണ് ഒഴുകുന്നത്. പെരുമറ്റം, കോലാനി, മണക്കാട്, അരിക്കുഴ ഭാഗത്ത് കൂടി ഒഴുകുന്ന ഇടതുകര കനാലിന് 27 കി ലോമീറ്റർ ദൂരവും തെക്കുഭാഗം, ഇടവെട്ടി, കുമാരമംഗലം, കല്ലൂർക്കാട് വഴി ഒഴുകുന്ന വലതുകര കനാലിന് 33 കിലോമീറ്റർ ദൂരവുമാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |