കോട്ടയം: ജില്ലയിലെ കാർഷിക മേഖലയിലെ പ്രധാന വിളയായ കപ്പകൃഷിയിൽനിന്നും കർഷകർ പിൻതിരിയുന്നു. കപ്പയുടെ വിലയിടിവും വളത്തിന് ഉണ്ടായ വിലവർദ്ധനവുമാണ് പ്രധാനകാരണം. ഇതോടെ കപ്പകൃഷി ചെയ്തിരുന്ന ധാരാളം ആളുകൾ ഇപ്പോൾ വാഴ കൃഷിയിലേക്ക് തിരിഞ്ഞു.
ജില്ലയിലെ മലയോരമേഖലയിൽ റബർകൃഷി വരുന്നതിന് മുമ്പ് ഏറ്റവും പ്രധാന ഉപജീവനമാർഗ്ഗം കപ്പകൃഷിയായിരുന്നു. കാർഷിക മേഖലയിലെ 60 ശതമാനം ആളുകളും കപ്പകൃഷിയെ ആശ്രയിച്ച് നിന്നവരായിരുന്നു. മണിമല, കറുകച്ചാൽ, പാമ്പാടി, വാകത്താനം ആർപ്പൂക്കര തുടങ്ങിയ പ്രദേശങ്ങളിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ കപ്പകൃഷി ചെയ്യുന്നത്. എന്നാൽ, കപ്പയ്ക്ക് ഇപ്പോൾ മതിയായ വില ലഭിക്കാത്തതിനാൽ കപ്പകൃഷിയിൽനിന്നും ധാരാളം കർഷകരാണ് പിൻമാറുന്നത്.
വിപണിയിൽ കപ്പക്ക് 20 രൂപക്ക് മുകളിൽ വില ലഭിക്കുന്നുണ്ടെങ്കിൽ കർഷകന് ലഭിക്കുന്നത് 12,13 രൂപയാണ്. കൂടാതെ രാസവളത്തിന് ഉണ്ടായ വിലവർദ്ധനവും തിരിച്ചടിയായി. പൊട്ടാഷിനും കൂട്ടുവളങ്ങൾക്ക് ചാക്കിന് 1000 മുകളിലാണ് വില. പൊട്ടാഷ് കപ്പകൃഷിക്ക് പ്രധാനപ്പെട്ട വളമാണ്. ചാണകം ഉൾപ്പെടെയുള്ളവ കിട്ടാനില്ല. ചാണകത്തിലും വിലവർദ്ധിച്ചു. വളങ്ങളുടെ വിലവർദ്ധനവ് കർഷകനെ ഈ മേഖലയിൽനിന്നും പിന്നോട്ടുവലിക്കുന്നു. സ്ഥിരമായി കപ്പകൃഷിചെയ്തിരുന്ന ചില പ്രദേശങ്ങളിൽ കപ്പയുടെ തണ്ട് ചീയുന്ന രോഗവും പിടിപെട്ടിട്ടുണ്ട്.
------
കർഷകരെ സംരക്ഷിക്കാൻ വിദേശരാജ്യങ്ങളിലേക്ക് കപ്പയുടെ കയറ്റുമതി നടത്താൻ സർക്കാർ പദ്ധതി നടപ്പിലാക്കണം. കപ്പ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഇതുവരെ ക്രിയാത്മകമായിട്ട് ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. മറ്റ് സംസ്ഥാനങ്ങൾ കപ്പക്ക് സാദ്ധ്യതയുണ്ട്. അവിടേക്ക് ഉണക്കുക്കപ്പ കയറ്റിയയ്ക്കുന്നതിന് പദ്ധതി തയാറാക്കണം.
എബി ഐപ്പ്
കർഷകകോൺഗ്രസ് ജില്ലാ സെക്രട്ടറി
പ്രതിസന്ധികൾ
പുതു തലമുറയ്ക്ക് കപ്പ കഴിക്കുന്നതിൽ താൽപ്പര്യം കുറഞ്ഞു
കൊവിഡാനന്തരം പ്രേമേഹ രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി
കപ്പയ്ക്ക് ആവശ്യത്തിന് വിപണി ലഭിക്കുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |