വൈക്കം:കാട്ടിക്കുന്ന് പാലാക്കരി അക്വാടൂറിസം സെന്ററിനെ ആധുനിക രീതിയിലുള്ള ടൂറിസം ഡെസ്റ്റിനേഷനാക്കി ഉയർത്തുമെന്ന് മത്സ്യഫെഡ് ചെയർമാൻ ടി .മനോഹരൻ. സെന്ററിൽ സന്ദർശകർക്കായി നിർമ്മിച്ച വാട്ടർ സൈക്കിൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സ്യഫെഡിന്റെ 117 ഏക്കറിലുള്ള ടൂറിസം ഫാമാണ് പാലാക്കരിയിലേത്. കൊവിഡ് പ്രതിസന്ധിക്കുശേഷം ജലവിനോദ സഞ്ചാരം സജീവമാക്കാനാണ് മത്സ്യഫെഡ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫൈബർ ഗ്ലാസ്സിൽ നിർമിച്ചിരിക്കുന്ന എഫ് ടു ഫൺ ആന്റ് ഫിറ്റ്‌നസ് സൂപ്പർ മോഡൽ വാട്ടർ സൈക്കിൾ 150 കിലോ ഭാരം വഹിക്കും. ഉല്ലാസത്തോടൊപ്പം വ്യായാമവും എന്ന ആശയത്തിലാണ് വാട്ടർ സൈക്കിൾ നിർമിച്ചിരിക്കുന്നത്.
പാലായ്ക്കരി ഫിഷ് ഫാമിൽ നടന്ന ചടങ്ങിൽ ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.നൂതന അക്വാടൂറിസം പാക്കേജായ 'കാഴ്ച'യുടെ ഉദ്ഘാടനം മത്സ്യഫെഡ് ഡയറക്ടർ ബോർഡ് അംഗം ടി. രഘുവരനും സെന്ററിൽ ഭക്ഷണശാല നടത്തുന്ന ശ്രീമഹാദേവ സ്വയംസഹായ സംഘം അംഗങ്ങളെ ആദരിക്കൽ മത്സ്യഫെഡ് ഭരണസമിതി അംഗം ശ്രീവിദ്യ സുമോദും നിർവ്വഹിച്ചു. ചെമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ രമേശൻ മത്സ്യഫെഡ് അക്വാ ടൂറിസം ഞാറക്കൽമാലിപ്പുറംപാലാക്കരി സംയുക്ത ബ്രോഷർ പ്രകാശനവും, ബ്ലോക്ക് പഞ്ചായത്ത് അംഗം ജസീല നവാസ് പാലാക്കരി അക്വാടൂറിസം ബ്രോഷർ പ്രകാശനവും നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിൽകുമാർ മുണ്ടയ്ക്കൽ, വി.എം ശശി, ഫാം മാനേജർ പി. നിഷ, പ്രൊജക്ട് ഓഫീസർ പി.വി വിശ്വലക്ഷ്മി ദേവി എന്നിവർ പ്രസംഗിച്ചു. ഇ.ആർ അശോകൻ, ടി.കെ പീതാംബരൻ, ടി.എൻ സിബി, അഡ്വ. പി.വി സുരേന്ദ്രൻ, കബീർ വട്ടപറമ്പിൽ, ഫാം ജീവനക്കാർ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |