കുമരകം : മാവേലിക്കര പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയ നിരവധി മാേഷണ കേസിലെ പ്രതി കുമരകത്ത് കഴിഞ്ഞത് പഞ്ചപാവത്തെപ്പോലെ . കുമരകം ചക്രംപടിയിൽ വാടകക്ക് താമസിക്കുന്ന ഇയാൾ പെരും കള്ളനാണെന്ന് നാട്ടുകാർ അറിഞ്ഞത് ഇന്നലെയാണ്. വാടകയ്ക്ക് താമസിച്ച് ലോട്ടറി വിൽപ്പനയും തടി കച്ചവടവും ചെയ്തു വന്ന ആലപ്പുഴ സ്വദേശി ലാൽ ജോസഫ് (ലാലിച്ചൻ -60 )നെ നിരവധി മോഷണവുമായി ബന്ധപ്പെട്ട് മാവേലിക്കര പൊലീസ് അറസ്റ്റു ചെയ്തെന്ന വാർത്ത നാട്ടുകാർക്ക് ഇനിയും വിശ്വസിക്കാനാകുന്നില്ല. എല്ലാവരോടും സ്നേഹത്താേടു പെരുമാറുകയും പരസഹായിയാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തായിരുന്നു കുമരകത്തെ വാസം. ഇരുപതോളം കളവ് കേസ്സുകളാണ് ഇയാളുടെ പേരിലുള്ളതെന്ന് മാവേലിക്കര പൊലീസ് പറയുന്നു. 2019 ൽ കൊറ്റാർകാവിൽ നിന്നും 23 പവൻ മോഷ്ടിച്ചതും താനാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാവേലിക്കര ക്ഷേത്രത്തിന് സമീപം മുരളി കൃഷ്ണന്റെ വീട്ടിൽ മോഷണം നടത്തുന്നത് സിസിറ്റിവിയിൽ പതിഞ്ഞതോടെയാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. കുമരകത്ത് നിന്നും മാവേലിക്കരയിലെത്തിയായിരുന്നു പലപ്പോഴും മോഷണം. മോഷണത്തിന് ശേഷം തിരിച്ച് കുമരകത്ത് എത്തി ലോട്ടറി വിൽപ്പന പോലുള്ള ജോലികൾ ചെയ്തു വരികയായിരുന്നു. ആർക്കും ഒരു സംശയത്തിന് ഇട നിൽകിയിരുന്നില്ല. സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാകുന്ന സന്ദർഭങ്ങളിലാണ് മോഷണത്തിനിറങ്ങിയിരുന്നത്. ട്രെയിനിൽ എത്തി മാന്യമായി വസ്ത്രധാരണം ചെയ്ത് പകൽ നഗരത്തിലൂടെ നടന്ന് പൂട്ടി കിടക്കുന്ന വീടുകൾ നോക്കിവക്കുകയും തുടർന്ന് ബാറിൽ കയറി മദ്യപിക്കുകയും സിനിമാ തീയറ്ററിൽ സെക്കൻഡ് ഷോക്ക് കയറിയും സമയം ചെലവഴിച്ച ശേഷം മോഷണത്തിനിറങ്ങുന്നതാണ് ഇയാളുടെ പതിവ്. മോഷണം നടത്താൻ കണ്ടു വച്ച വീടിനു സമീപം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നിന്നാണ് ഭവനഭേദനത്തിനുള്ള ആയുധങ്ങൾ എടുക്കുന്നത്.അവിവാഹിതനായ ഇയാൾ മോഷ്ടിച്ചു കിട്ടുന്ന പണം മദ്യപിച്ചും , ധൂർത്തടിച്ചും ചിലവാക്കുക യായിരുന്നു. മാവേലിക്കര സി. ഐ സി. ശ്രീജിത്ത്, എസ്. ഐ. മൊഹ്‌സീൻ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടി കൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |