കോട്ടയം: യു.ഡി.എഫിൻ്റെ നെടുങ്കോട്ടയിലെ ഇടതു മുന്നേറ്റമാണ് രാഷ്ട്രീയ കോട്ടയം ഈ വർഷം കണ്ടത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ നഗരസഭകളൊഴികെ എല്ലായിടത്തും ആധിപത്യം. കൈയിലിരുന്ന സീറ്റുകൾ നഷ്ടമാകുന്നത് വേദനയോടെ നോക്കി നിൽക്കേണ്ടി വന്ന നിയമസഭാ തിരഞ്ഞെടുപ്പ്. വെട്ടിയിട്ട വാഴത്തണ്ട് പോലെയായ കോൺഗ്രസിനൊടുവിൽ നേതൃമാറ്റവും.
ജോസ് കെ.മാണിയുടെ രണ്ടിലയുടെ തണൽ തുണച്ചതിൻ്റെ സന്തോഷമുണ്ട് എൽ.ഡി.എഫിന്. ചുവക്കില്ലെന്ന് കരുതിയ പാലാ നഗരസഭ ആദ്യമായി നേടി. നഗരസഭകളിൽ യു.ഡി.എഫിന് നേട്ടമുണ്ടാക്കാനായെങ്കിലും പല നഗരസഭകളിലും സ്വതന്ത്ര പിന്തുണയോടെയുള്ള ഭരണം കയ്യാലപ്പുറത്തെ തേങ്ങപോലെയാണ്.
കാത്തിരുന്നൊരു മന്ത്രി
ഒന്നാം പിണറായി സർക്കാർ ജില്ലയ്ക്ക് ഒരു മന്ത്രിയെപ്പോലും തന്നില്ലെങ്കിലും പരിദേവനത്തിന് പരിഹാരം വി.എൻ.വാസവനിലൂടെയുണ്ടായി. വൈക്കം വിശ്വനും , സുരേഷ് കുറുപ്പും , കെ.ജെ.തോമസും , കെ.എം.എബ്രഹാമും ,എം.തോമസും ജില്ലയിൽ നിന്നുള്ള എം.എൽ.എമാരായിട്ടും അവർക്കാർക്കും ലഭിക്കാത്ത ഭാഗ്യം വൈസവന് കൈവന്നു. സഹകരണ രജിസ്ടേഷൻ മന്ത്രിയെന്ന പ്രവർത്തന മികവിൽ മുഖ്യമന്ത്രിയുടെ ഗുഡ് ബുക്കിലും സ്ഥാനമുറപ്പിച്ചു. യു.ഡി.എഫിൽ നിന്ന് ജോസ് കെ.മാണിയെ അടർത്തിമാറ്റി ഇടതു മുന്നണിയിൽ എത്തിച്ചതും വാസവനായിരുന്നു. ഈ നീക്കത്തിലൂടെ മദ്ധ്യകേരളത്തിൽ കൂടുതൽ സീറ്റ് നേടി തുടർഭരണം ഉറപ്പിക്കാനും എൽ.ഡി.എഫിനായി.
പക്ഷേ, പാലായിലെ പരാജയം ലോകം മുഴുവൻ നേടിയാലും ആത്മാവിനെ നഷ്ടപ്പെടുത്തിയാലെന്ത് പ്രയോജനമെന്ന ബൈബിൾ വചനംപോലെയായി വ്യക്തിപരമായി ജോസ് കെ.മാണിക്ക്. തോൽവി അന്വേഷിച്ച സി.പി.എം കമ്മിഷൻ ജാഗ്രത കുറവുണ്ടായെന്നും കണ്ടെത്തി . രാജ്യ സഭാ എം.പി സ്ഥാനം രാജിവെച്ച് മത്സരിച്ച ജോസ് കെ മാണി വീണ്ടും രാജ്യസഭാ എം.പിയാകുന്നതിനും പാർട്ടിയെ കേഡർ പ്രസ്ഥാനമായി മാറ്റിയതും നാം കണ്ടു.
അവിശ്വാസങ്ങളിൽ പിടിച്ച് നിന്ന് യു.ഡി.എഫ്
പല തദ്ദേശ സ്ഥാപനങ്ങളിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കൽ ഏറെ നടന്ന വർഷവുമായിരുന്നു .ഈരാറ്റുപേട്ട, കോട്ടയം നഗരസഭകളിൽ എസ്.ഡി.പി.ഐ ,ബി.ജെ.പി പിന്തുണയോടെ അവിശ്വാസം അവതരിപ്പിച്ചെങ്കിലും വോട്ടെടുപ്പിൽ പാസാക്കാൻ ഇടതു മുന്നണിക്കായില്ല. ഈരാറ്റുപേട്ടയിൽ എസ്.ഡി.പി ഐ പിന്തുണ തേടിയതിന് രണ്ട് സി.പി.എം അംഗങ്ങളെ പാർട്ടി തരം താഴ്ത്തലും ഉണ്ടായി.
കോട്ടയത്തിൻ്റെ തലപ്പൊക്കം
കോട്ടയംകാരായ വിവിധ പാർട്ടി നേതാക്കൾക്ക് ഉന്നത സ്ഥാനങ്ങളും ലഭിച്ചു. നിയമസഭാ സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ തല മുണ്ഡനം ചെയ്തു പ്രതിഷേധിച്ച് കോൺഗ്രസ് വിട്ട് എൻ.സിപിയിലെത്തി സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷിന് വനം വികസന കോർപ്പറേഷൻ ചെയർമാനായി. ബി.ഡി.ജെ.എസ് സംസ്ഥാന നേതാവ് എ.ജി തങ്കപ്പൻ സ്പൈസസ് ബോർഡ് ചെയർമാനും സീനിയർ കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എ.ഐ.സി.സി നിയോഗിച്ച കെ.പി.സി സി അച്ചടക്ക സമിതി അദ്ധ്യക്ഷനുമായി.
സി.പി.എം, കോൺഗ്രസ്, ബി.ജെ.പി ജില്ലാ അദ്ധ്യക്ഷ സ്ഥാനത്തേക്ക് യുവാക്കളെത്തി. വി.എൻ.വാസവൻ എം.എൽ.എ ആയതോടെ എ.വി.റസൽ ജില്ലാസെക്രട്ടറിയായി. കോൺഗ്രസിൽ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ആദ്യ ഡി.സി.സി പ്രസിഡന്റായ നാട്ടകം സുരേഷ്. ജില്ലയിൽ പാർട്ടി ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്. ബി.ജെ.പിയിലും യുവാവായ ലിജിൻ ലാൽ ജില്ലാ അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |