കോട്ടയം : കാലാവസ്ഥയിലുണ്ടായ മാറ്റം സംസ്ഥാനത്തെ ചക്കയുടെ വിളവിനെ സാരമായി ബാധിച്ചു. ലഭ്യത കുറഞ്ഞതോടെ ഒരു ചക്കയ്ക്ക് വില 600 രൂപ വരെയായി. നിലവിൽ കിലോഗ്രാമിന് 40 - 50 രൂപ നിരക്കിലാണ് വില്പന. ഇടുക്കി, തിരുവനന്തപുരം ജില്ലകളിൽ നിന്നെത്തിച്ചാണ് പ്രധാന റോഡരികിൽ ചക്ക വില്പന തകൃതിയായി നടക്കുന്നത്. കഴിഞ്ഞ ലോക്ക്‌ഡൗൺ കാലത്ത് മലയാളികളുടെ ഇഷ്ടവിഭവമായിരുന്നു ചക്ക. സാധാരണ വരിക്കച്ചക്കയ്ക്കാണ് പ്രിയമെങ്കിലും ഇത്തവണ ചക്ക ഏതായാലും മതിയെന്ന നിലയിലായി കാര്യങ്ങളുടെ പോക്ക്. വർഷം നിറയെ കായ്ക്കുന്ന പ്ലാവിൽ ഇത്തവണ പേരിന് ഒന്നോ രണ്ടോ ചക്ക മാത്രമുള്ള സ്ഥിതിയാണ്. ചിലയിടങ്ങളിൽ അതുമില്ല. മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാൻ പല പ്രമുഖ കമ്പനികളും ചക്ക പ്രോസസിംഗ് യൂണിറ്റുകളും നെട്ടോട്ടത്തിലാണ്. തുലാവർഷം അവസാനിക്കുന്ന സമയമാണ് പ്ലാവിൽ ചക്ക പൊട്ടുന്നത്. എന്നാൽ ഇത്തവണ തുലാവർഷം കഴിഞ്ഞും മഴ തുടർന്നതോടെ പൂവ് കൊഴിഞ്ഞുപോയതാണ് തിരിച്ചടിയ്ക്ക് കാരണം.
ആരോഗ്യത്തിന് ചക്ക
പ്രായദേശ വ്യത്യാസമില്ലാതെ ഇഷ്ടപ്പെടുന്ന ചക്ക പോഷകത്തിന്റെ കാര്യത്തിൽ മുന്നിലാണ്. ജീവകങ്ങളും മൂലകങ്ങളും നാരുകളും നിറഞ്ഞതാണ്. പ്രമേഹരോഗികൾക്കും ചക്ക നല്ലതാണ്. ചക്കച്ചുളയിൽ രണ്ടു ശതമാനം പ്രോട്ടീനും ഒരു ശതമാനം കൊഴുപ്പും 74 ശതമാനം വെള്ളവും 23 ശതമാനം അന്നജവുമാണ്. ചക്ക വേവിക്കാം. ഉപ്പേരിയാക്കാം, കുരു തോരനും മെഴുക്കുപുരട്ടിയും കൂട്ടാനുമാക്കാം. ചക്കക്കൂഞ്ഞും തോരൻ വയ്ക്കാം. മടലും ചകിണിയും കന്നുകാലിക്ക് തീറ്റയാക്കാം. ചുരുക്കത്തിൽ ചക്കയിൽ വെറുതേ കളയാനൊന്നുമില്ല
കിലോഗ്രാമിന് : 40 - 50
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |