കോട്ടയം : കൊവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസ് എടുത്തവർ കരുതൽ ഡോസുകൂടി എടുക്കാൻ ശ്രദ്ധിക്കണമെന്ന് റിട്ട.ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു. മന്ത്രി വി.എൻ.വാസവനോടൊപ്പം കോട്ടയം ജനറൽ ആശുപത്രിയിലെത്തി ജില്ലയിലെ ആദ്യ ഡോസ് കരുതൽ വാക്‌സിൻ സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് വാക്‌സിനെടുത്ത എനിക്കും വാസവനും കൊവിഡ് വന്നിട്ടില്ല. ഞങ്ങളെ സംബന്ധിച്ച് വാക്‌സിൻ ഫലപ്രദമാണ്. വാക്‌സിനെടുത്തവർക്ക് കൊവിഡ് വന്നാൽ ചെറിയ പനിയോ ജലദോഷമോ മാത്രമേ വരുന്നുള്ളൂ. ഭാര്യയ്ക്ക് കൊവിഡ് വന്നിട്ടും എന്നെ ബാധിച്ചില്ല. വാക്‌സിൻ ഫലപ്രദമാണ്. എല്ലാവരും കരുതൽ ഡോസ് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയാണ് ആദ്യം വാക്‌സിൻ സ്വീകരിച്ചത്. കൊവിഷീൽഡ് വാക്‌സിനാണ് ഇരുവരും സ്വീകരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരുമിച്ച് എത്തിയാണ് മുമ്പ് ആദ്യഡോസും രണ്ടാംഡോസും ഇരുവരും എടുത്തത്. ആർ.സി.എച്ച് ഓഫീസർ ഡോ.സി.ജെ.സിതാര, ജനറൽ ആശുപത്രിയിലെ വാക്‌സിനേഷന്റെ ചാർജ് ഓഫീസർ ഡോ.ലിന്റോ ലാസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ.അരുൺ കുമാർ, ജില്ലാ മാസ് മീഡിയ ഓഫീസർ ജെ.ഡോമി എന്നിവർ സന്നിഹിതരായിരുന്നു.
2,56,950 ഡോസ് വാക്‌സിൻ സ്‌റ്റോക്ക്
ജില്ലയിൽ 2,56,950 ഡോസ് വാക്‌സിൻ സ്‌റ്റോക്കുള്ളതായി ആർ.സി.എച്ച് ഓഫീസർ ഡോ.സി.ജെ.സിതാര പറഞ്ഞു. ആരോഗ്യ പ്രവർത്തകർ, കൊവിഡ് മുന്നണിപ്പോരാളികൾ, ഇതര രോഗങ്ങളുള്ള മുതിർന്നവർ (60 വയസിന് മുകളിൽ പ്രായമുള്ളവർ) എന്നിവർക്കാണ് കരുതൽ വാക്‌സിൻ നൽകുക. ആദ്യദിനം ജില്ലയിൽ 29 കേന്ദ്രങ്ങളിലാണ് മൂന്നാം ഡോസ് വാക്‌സിൻ നൽകിയത്. രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ച് ഒമ്പതു മാസം (39 ആഴ്ച) പിന്നിട്ട ഈ വിഭാഗങ്ങളിലുള്ളവരാണ് മൂന്നാംഡോസിന് അർഹരാവുക. മുൻകരുതൽ ഡോസ് സ്വീകരിക്കുന്നതിന് ഡോക്ടറുടെ സർട്ടിഫിക്കറ്റോ മറ്റു രേഖകളോ ഹാജരാക്കേണ്ടതില്ല. കൊവിഷീൽഡ് രണ്ടാംഡോസിന് അർഹരായവർക്കും ഒന്നാം ഡോസ് ഇതുവരെ സ്വീകരിക്കാത്തവർക്കും ഇതേ കേന്ദ്രങ്ങളിൽ വാക്‌സിൻ സ്വീകരിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |