SignIn
Kerala Kaumudi Online
Thursday, 18 April 2024 12.05 PM IST

ജോസിനെ വാനോളം വാഴ്ത്തി സി.പി. എം  സി.പി.ഐക്ക് അതൃപ്തി

cpm

കോട്ടയം: സി.പി.എം ജില്ലാ സമ്മേളനത്തിൽ കേരളാ കോൺഗ്രസിനെ വാനോളം പുകഴ്ത്തുകയും തങ്ങളെ വിമർശിക്കുകയും ചെയ്തതിൽ അതൃപ്തിയുമായി സി.പി.ഐ. സി.പി.ഐയ്ക്കും ജില്ലാ സമ്മേളനമുണ്ടെന്ന ഒളിയമ്പോടെയാണ് വിഷയത്തിൽ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ കേരളകൗമുദിയോട് പ്രതികരിച്ചത്.

സി.പി.എമ്മിന്റെ ജില്ലാ സമ്മേളനത്തിൽ സംഘടനാ റിപ്പോർട്ട് മുതൽ പ്രതിനിധികളുടെ ചർച്ചയിൽ വരെ സി.പി.ഐ വിമർശനം ഉയർന്നു നിന്നിരുന്നു. എന്നാൽ കേരളാ കോൺഗ്രസ് മുന്നണിയിലെത്തിയതിന്റെ പ്രയോജനം അക്കമിട്ട് പ്രതിനിധികൾ നിരത്തുകയും ചെയ്തു. സി.പി.എം കേരളാ കോൺഗ്രസിന് കൂടുതൽ പ്രാധാന്യം നൽകുമ്പോൾ ഇടതുമുന്നണിയിലെ രണ്ടാമൻ ആരെന്ന ചർച്ച വീണ്ടും ഉയരുകയാണ്. സി.പി.ഐയെ വിമർശിച്ചിട്ടില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എ.വി.റസൽ വ്യക്തമാക്കിയെങ്കിലും ഉടൻ ആരംഭിക്കുന്ന സമ്മേളനങ്ങളിൽ ഇക്കാര്യം ചർച്ചയാകുമെന്നാണ് സി.കെ.ശശിധരൻ പറഞ്ഞു വയ്ക്കുന്നത്.

കേരളാ കോൺഗ്രസിന്റെ എൽ.ഡി.എഫ്. പ്രവേശനം തുടക്കം മുതൽ സി.പി.ഐ. ശക്തമായി എതിർത്തിരുന്നു. വിട്ടുവീഴ്ചകളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി നിയമസഭാ സീറ്റും നിരവധി തദ്ദേശ സീറ്റുകളും അടിയറവ് വയ്ക്കേണ്ടിയും വന്നു. മദ്ധ്യകേരളത്തിൽ സ്വാധീനം ഉറപ്പിക്കാൻ സഹായിച്ച കേരളാ കോൺഗ്രസിനോടുള്ള സി.പി.ഐയുടെ എതിർപ്പാണ് സി.പി.എം ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയരാൻ കാരണം. കേരളാ കോൺഗ്രസിനോട് മുന്നണി ബന്ധത്തിന് യോജിച്ച രീതിയിലല്ല സി.പി.ഐ പെരുമാറിയതെന്നും മുന്നണി ബന്ധത്തിന് വിള്ളലുണ്ടാക്കുന്ന നിലയിൽ പ്രവർത്തിച്ചെന്നും സംഘടനാ റിപ്പോർട്ടിൽ വിമർശനമുയർന്നു. പിന്നാലെ നടന്ന ചർച്ചകളിൽ വിവിധ പ്രതിനിധികളും സി.പി.ഐക്കെതിരെ ആഞ്ഞടിച്ചു. പാലായിൽ സി.പി.ഐ സഹകരിച്ചില്ലെന്ന് പാലാ, പൂഞ്ഞാർ ഏരിയാ കമ്മിറ്റികളിൽ നിന്നുള്ളവർ കുറ്റപ്പെടുത്തി. കാഞ്ഞിരപ്പള്ളിയിലും മൗനം പാലിച്ചതായി വിമർശനമുയർന്നു.
കേരളാകോൺഗ്രസിനോടുള്ള സി.പി.എമ്മിന്റെ അമിത പ്രണയത്തിൽ പരസ്യ വിമർശനത്തിന് തയ്യാറല്ലെങ്കിലും സി.പി.ഐയുടെ ബ്രാഞ്ച് സമ്മേളനങ്ങൾ ഫെബ്രുവരിയിലും ജില്ലാ സമ്മേളനം ആഗസ്റ്റിലും നടക്കുമ്പോൾ വിഷയം ചർച്ചയാകും. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സംഘടനാ റിപ്പോർട്ടിൽ ഇക്കാര്യം പരാമർശിക്കുമെന്ന സൂചനയും നേതാക്കൾ നൽകുന്നു.

സി.പി. എം പറയുന്നത്:

 കേരളാ കോൺഗ്രസിനോട് സി.പി.ഐ പെരുമാറ്റം മോശം

 ഈ നിലപാട് മുന്നണി ബന്ധത്തിന് വിള്ളലുണ്ടാക്കുന്നത്

പാലായിൽ സി.പി.ഐ സഹകരിച്ചില്ലെന്ന് ഏരിയാ കമ്മിറ്റികൾ

 കാഞ്ഞിരപ്പള്ളിയിലും മൗനം പാലിച്ചതായി വിമർശനം

'' സമ്മേളനത്തിൽ വിമർശനമുണ്ടായിട്ടില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എ.വി.റസൽ വ്യക്തമാക്കിയിട്ടുണ്ട്. മാദ്ധ്യമ വാർത്തകൾ മാത്രമേ അറിയൂ. ഞങ്ങൾക്കും സമ്മേളനങ്ങളുണ്ടല്ലോ. അഞ്ച് എം.എൽ.എമാരുള്ള പാർട്ടിയേക്കൾ വലുത് സി.പി.ഐ ആണെന്ന് ആർക്കാണ് അറിയാത്തത്''

-സി.കെ.ശശിധരൻ, സി.പി.ഐ ജില്ലാ സെക്രട്ടറി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, CPM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.