SignIn
Kerala Kaumudi Online
Thursday, 25 April 2024 12.27 AM IST

കെ-റെയിലിന് പിന്തുണയുമായി പൗരപ്രമുഖർ

k-rail

കോട്ടയം : കെ-റെയിലിന്റെ ആവശ്യകത ഉയർത്തി സർക്കാർ സംഘടിപ്പിച്ച 'ജനസമക്ഷം സിൽവർ ലൈൻ' പരിപാടിയിൽ പങ്കെടുത്ത് വിവിധ മേഖലയിൽനിന്നുള്ള പ്രതിനിധികളും വിദഗ്ദ്ധരും പദ്ധതിയ്ക്ക് പിന്തുണയേകി. വിശദീകരണ യോഗം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. കെ- റെയിൽ മാനേജിംഗ് ഡയറക്ടർ വി.അജിത് കുമാർ പദ്ധതി വിശദീകരിച്ചു. പദ്ധതിയുടെ പാരിസ്ഥിതികാഘാതം വിലയിരുത്തുന്നതിനുള്ള മൂന്നുമാസം നീണ്ട റാപ്പിഡ് പഠനം നടത്തിയതായും 12 മാസം നീളുന്ന വിപുലമായ പഠനം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് പദ്ധതിയെക്കുറിച്ചുള്ള വിവിധ സംശയങ്ങൾക്ക് മറുപടി നൽകി. വിവിധ ആളുകൾ സംസാരിച്ചു.

 സാമ്പത്തിക കുതിച്ച് ചാട്ടത്തിനെന്ന് മന്ത്രി വാസവൻ

പദ്ധതി സാമ്പത്തിക- സാമൂഹിക മേഖലയിൽ വലിയ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഏറ്റെടുക്കുന്ന ഭൂമിക്കും കെട്ടിടങ്ങൾക്കും മികച്ചതും ആകർഷകവുമായ നഷ്ടപരിഹാരപുനരധിവാസ പാക്കേജാണ് പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ളത്. നിർമാണ കാലയളവിൽ അമ്പതിനായിരം തൊഴിലവസരങ്ങളും പിന്നീട് 11,000 തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു. പശ്ചാത്തലസൗകര്യങ്ങളും വ്യാവസായിക വികസനവും സാദ്ധ്യമാകുന്നതെന്നും മന്ത്രി പറഞ്ഞു.

ഗതാഗത താത്പര്യം സംരക്ഷിക്കുന്ന പദ്ധതിയെന്ന് മന്ത്രി റോഷി

കേരളത്തിന്റെ ഗതാഗത താത്പര്യം സംരക്ഷിക്കുന്ന പദ്ധതിയാണ് സിൽവർ ലൈനെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വികസ്വരരാജ്യങ്ങൾക്ക് വികസന രംഗത്തേക്ക് കടന്നുവരാൻ ശക്തമായ ഗതാഗതസംവിധാനം ആവശ്യമാണ്. രാജ്യത്തിന്റെ വികസനത്തിന് ഇതാവശ്യവുമാണ്. അതിനനുസരിച്ചുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കണം.നിലവിൽ ദേശീയപാതപോലും ഗതാഗതക്കുരുക്കിന്റെ ഭാഗമായിക്കഴിഞ്ഞു. ശരാശരി 10-14 മണിക്കൂർ കൊണ്ടാണ് കാസർകോട് ന്ന് തിരുവനന്തപുരത്തെത്താനാകുക. അതിനെയെല്ലാം അതിജീവിക്കാൻ കഴിയുന്ന ഗതാഗതസംവിധാനം വേണം. പശ്ചാത്തല സൗകര്യം വികസിപ്പിക്കാനുള്ള നല്ല പദ്ധതിയാണിത്.

നൂറുശതമാനം സ്വാഗതാർഹമെന്ന് ജസ്റ്റിസ് കെ.ടി.തോമസ്

പദ്ധതി വാണിജ്യവ്യവസായസാമൂഹിക രംഗത്ത് വലിയ നേട്ടവും മാറ്റവുമുണ്ടാക്കുമെന്നും പദ്ധതിക്ക് നൂറുശതമാനം പിന്തുണ നൽകുന്നതായും സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ്. ജപ്പാനിൽ ബുള്ളറ്റ് ട്രെയിനിൽ യാത്രചെയ്തിട്ടുണ്ട്. ടോക്കിയോവിൽനിന്ന് അതിവേഗം ഹിരോഷിമയിൽ എത്താനായി. ഇത്തരം പദ്ധതികൾ നമ്മുടെ നാട്ടിലും വരണമെന്ന് അന്നുമുതൽ ആഗ്രഹിച്ചിരുന്നു. പദ്ധതിയുടെ ഗുണദോഷങ്ങൾ പരിശോധിച്ചാൽ ഗുണമാണ് ഏറെ.

വലിയ പുരോഗതിക്കെന്ന് പ്രൊഫ. സാബു തോമസ്

സുസ്ഥിര സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സിൽവർ ലൈൻ പദ്ധതി വലിയ പുരോഗതിക്ക് വഴിതെളിക്കുമെന്ന് മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു. ജപ്പാനും ചൈനയുമടക്കം പല രാജ്യങ്ങളും വളരെ മുമ്പേതന്നെ ഇത്തരം പദ്ധതികൾ പ്രാവർത്തികമാക്കി. പരിസ്ഥിതിയെ സംരക്ഷിക്കുകയും കാർബൺ ബഹിർഗമനം കുറയ്ക്കുകയും ചെയ്യുന്ന പദ്ധതിയായാണിത്.

 ആരോഗ്യമേഖലയിൽ മാറ്റമുണ്ടാക്കും

ആരോഗ്യമേഖലയിൽ പ്രത്യേകിച്ച് അവയവദാനവുമായി ബന്ധപ്പെട്ട് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സ്വപ്നപദ്ധതിക്കു കഴിയുമെന്ന് കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.പി. ജയകുമാർ പറഞ്ഞു. അവയവദാനവുമായി ബന്ധപ്പെട്ട ഗതാഗതത്തിന് നേരിടുന്ന കാലതാമസം പരിഹരിക്കാൻ ഇത്തരം പദ്ധതികൾ ഉപകരിക്കും. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്‌ക്കൊക്കെ അവയവം എത്തിക്കുന്നതിന് ആറേകാൽ മണിക്കൂറൊക്കെ സമയമെടുത്തിരുന്നു. ഇത്തരം ഗതാഗതപ്രശ്‌നങ്ങൾ പരിഹരിക്കാൻ പദ്ധതി സഹായകമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.