കോട്ടയം: കെട്ടിട നിർമ്മാണത്തിന്റെ മറവിൽ ജില്ലയിൽ കുന്നുകൾ ഇടിച്ച് നിരത്തി മണ്ണ് വില്പന വ്യാപകമാകുന്നു. കറുകച്ചാൽ, നെടുംകുന്നം, വാകത്താനം, മണർകാട്, മാലം, തിരുവഞ്ചൂർ തുടങ്ങിയ മേഖലകളിലാണ് വ്യാപകമായി മണ്ണെടുപ്പ്. ഇത് പ്രദേശത്തെ ജലസ്രോതസുകളെയും, ജലനിധി പദ്ധതികളെയും തകർക്കുകയാണ്. വേനൽ കടുക്കുന്നതിനാൽ പലയിടങ്ങളിലും ജലക്ഷാമവും രൂക്ഷമാണ്. പഞ്ചായത്തിൽ നിന്നും ബിൽഡിംഗ് പെർമിറ്റ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് എന്നിവിടങ്ങളിൽ നിന്നും അനുമതി വാങ്ങിയ ശേഷം ഈ രേഖകളുടെ മറവിൽ ജീവനക്കാരുടെ ഒത്താശയോടെയാണ് ലോഡ് കണക്കിന് മണ്ണ് കടത്തുന്നത്. മണ്ണെടുപ്പ് സംബന്ധിച്ച് കൃത്യമായ പരിശോധനയോ അന്വേഷണമോ നടക്കുന്നില്ല.
നിബന്ധനകൾ ഇങ്ങനെയാണ് പക്ഷെ !
പഞ്ചായത്തിൽ കെട്ടിട നിർമ്മാണത്തിനായും മണ്ണ് നീക്കം ചെയ്യുന്നതിന് വില്ലേജ് ഓഫീസ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് എന്നിവിടങ്ങളിലും അപേക്ഷ നല്കണം. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അനുമതി നല്കണം. ഒരു ലോഡിന് നിശ്ചിത തുക റോയൽറ്റിയായി സർക്കാരിലേക്ക് അടയ്ക്കണം. ഇതെല്ലാം കാറ്റിൽപ്പറത്തിയാണ് മണ്ണെടുപ്പ്.
ഒരിറ്റ് വെള്ളത്തിനായി
ഉയർന്ന പ്രദേശങ്ങളിലാണ് കുടിവെള്ള പദ്ധതികളുടെ ടാങ്കുകൾ ക്രമീകരിച്ചിരിക്കുന്നത്. നെടുംകുന്നം, കറുകച്ചാൽ മേഖലകളിൽ ഭൂമിക്കടിയിൽ നിന്ന് വ്യാപകമായി മുഴക്കങ്ങൾ കേൾക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു. അനധികൃത ഖനനം മൂലം ജലക്ഷാമവും അടിക്കടി രൂക്ഷമാകുന്നത് പതിവാണ്. കുടിവെള്ള സ്രോതസുകൾ വറ്റിക്കുന്ന അനധികൃത ഖനനങ്ങൾ തടയണമെന്നും അളവിൽ കൂടുതൽ മണ്ണ് ഖനനം നടത്തിയവരിൽ നിന്ന് പിഴ ഈടാക്കണമെന്നുമാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |