കോട്ടയം : കെ - റെയിലിന്റെ ഗുണഗണങ്ങൾ അക്കമിട്ട് നിരത്തി വിശദീകരണ യോഗങ്ങൾക്ക് പിന്നാലെ ഇന്നുമുതൽ റെയിൽപ്പാതയുടെ കല്ലീടിൽ പുന:രാരംഭിക്കും. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കനത്ത പൊലീസ് അകമ്പടിയിലാണ് കല്ലിടീൽ. ഞീഴൂർ വില്ലേജിലെ വിളയംകോട് മേഖലയിലാണ് കല്ലിടീൽ. പരമാവധി 15 മുതൽ 25 മീറ്റർ വരെ വീതിയിൽ ഇരുവശങ്ങളിലും കല്ലിടുക. പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് പൊലീസ് സംരക്ഷണവും തേടിയിട്ടുണ്ട്. രണ്ട് റവന്യൂ ഇൻസ്പെക്ടർമാരാണ് നേതൃത്വം. മുൻപ് കല്ലീടിലുമായി ബന്ധപ്പെട്ട് പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളിൽ എത്തിയ ഉദ്യോഗസ്ഥസംഘത്തെ തടഞ്ഞിരുന്നു. പനച്ചിക്കാട് പഞ്ചായത്തിലെ വെളളൂത്തുരുത്തി മേഖലയിൽ മൂന്നു ദിവസവും വിജയപുരം പഞ്ചായത്തിലെ നട്ടാശേരിയിൽ ഒരു ദിവസവും സർവേ സംഘത്തെ തടയുകയും സംഘർഷമുണ്ടാകുകയും ചെയ്തിരുന്നു.
മാടപ്പള്ളി വില്ലേജിലാകും ഏറ്റവും കൂടുതൽ സ്ഥലം വേണ്ടിവരിക.
പാത കടന്നു പോകുന്ന വില്ലേജുകൾ
മാടപ്പള്ളി, തോട്ടയ്ക്കാട്, വാകത്താനം, പുതുപ്പള്ളി, പനച്ചിക്കാട്, നാട്ടകം, മുട്ടമ്പലം, വിജയപുരം, പെരുമ്പായിക്കാട്, പേരൂർ, ഏറ്റുമാനൂർ, കാണക്കാരി, കുറവിലങ്ങാട്, കടുത്തുരുത്തി, മുളക്കുളം, ഞീഴൂർ.
സാമൂഹിക ആഘാത പഠനം ഉടൻ
സ്ഥലമേറ്റെടുപ്പിനു മുന്നോടിയായി ജില്ലയിൽ സാമൂഹിക ആഘാത പഠനത്തിനും റവന്യൂ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമാകും ഭൂമിയേറ്റെടുക്കൽ, കൊച്ചി ആസ്ഥാനമായ ആരോ എന്ന സ്ഥാപനത്തിനാണ് ചുമതല.
ജില്ലയിലെ സ്‌റ്റേഷൻ കോട്ടയത്ത്
48.79 കിലോമീറ്ററാണ് കോട്ടയം ജില്ലയിലൂടെ കടന്നു പോകുക. നഗരത്തിൽ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് 2.16 കിലോമീറ്റർ അടുത്ത് എം.സി റോഡിന് സമീപത്തായാണ് ആധുനിക സൗകര്യങ്ങളോടെ രാജ്യാന്തരനിലവാരത്തിൽ കെ - റെയിൽ സ്റ്റേഷൻ സമുച്ചയം സജ്ജമാക്കുക.
സ്‌റ്റേഷനിൽ വിശാലമായ കാർ പാർക്കിംഗ് സൗകര്യമൊരുക്കും. ജില്ലയിലെ എല്ലാ സ്ഥലങ്ങളെയും ബന്ധപ്പെടുത്തിയുള്ള യാത്രാസൗകര്യവും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇവാഹന കണക്ടിവിറ്റിയും ഉണ്ടായിരിക്കും. വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. പുതിയ ബിസിനസ് അവസരങ്ങളും വ്യവസായസംരംഭങ്ങളും രൂപപ്പെടും.
യാത്ര എളുപ്പം
1.02 മണിക്കൂർ തിരുവനന്തപുരം
16 മിനിറ്റിൽ ചെങ്ങന്നൂർ
40 മിനിറ്റിൽ കൊല്ലത്ത്
എറണാകുളം 23 മിനിറ്റ്
നിരക്ക് കിലോമീറ്ററിന് 2.75 രൂപ
നടപ്പാകില്ലെന്നു കരുതിയ പദ്ധതികളൊക്കെ അഭിമാനത്തോടെ നമുക്ക് നടപ്പാക്കാൻ കഴിഞ്ഞു. സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നതിന് നാടിന്റെ വിവേകബുദ്ധി മുന്നോട്ടുവരണം. കേരളത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യം
മന്ത്രി വി.എൻ.വാസവൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |