കോട്ടയം : കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗണിന് സമാനമായി ഏർപ്പെടുത്തിയ നിയന്ത്രണത്തോട് ജനം സഹകരിച്ചതോടെ നഗര - ഗ്രാമ പ്രദേശങ്ങൾ നിശ്ചലമായി. അനാവശ്യമായി പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കാൻ പൊലീസ് എല്ലാ പ്രധാന ജംഗ്ഷനുകളിലും നിലയുറപ്പിച്ചിരുന്നു. റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പരിശോധന നടത്തിയ ശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടത്. യാത്രാ ഉദ്ദേശം വ്യക്തമാക്കി വിവരങ്ങൾ ശേഖരിച്ച ശേഷമാണ് എല്ലാവരെയും വിട്ടയച്ചത്. യാത്രക്കാർ സത്യവാങ്മൂലവും കരുതിയിരുന്നു. അപൂർവം ഹോട്ടലുകളും ബേക്കറികളും അവശ്യസർവീസ് കടകളും തുറന്നെങ്കിലും തിരക്കുണ്ടായില്ല. പാഴ്‌സൽ സൗകര്യം ഏർപ്പെടുത്തിയതിനാൽ ആവശ്യക്കാർ ഭക്ഷണം വാങ്ങി മടങ്ങി.
കോട്ടയം ഡിപ്പോയിൽ നിന്ന് കെ.എസ്. ആർ.ടി.സി ബസ് സർവീസ് നടത്തി. ദീർഘദൂര സർവീസുകളിൽ യാത്രക്കാർ നന്നേ കുറവായിരുന്നു. പടിഞ്ഞാറൻ മേഖലകളിലേക്ക് യാത്രക്കാർ ഇല്ലാതിരുന്നതിനെ തുടർന്ന് സർവീസ് നടത്തിയില്ല. ബംഗളൂരു, തിരുവനന്തപുരം, ചെങ്ങന്നൂർ, ചങ്ങനാശേരി, കൊട്ടരക്കര, തൃശ്ശൂർ, എറണാകുളം, കുമളി, പാലക്കാട് എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തി. ഉച്ചവരെ ചുരുക്കം ചില സ്വകാര്യ ബസുകൾ ഉണ്ടായിരുന്നെങ്കിലും സീറ്റുകൾ കാലിയായിരുന്നു.
ടൂർ പാക്കേജ് താത്കാലികമായി നിറുത്തി
എല്ലാ ഞായറാഴ്ചകളിലും കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ആരംഭിച്ച ടൂർ പാക്കേജ് ഒരറിയിപ്പുണ്ടാകുന്നത് വരെ നിറുത്തിവച്ചതായി ഡി.ടി.ഒ അറിയിച്ചു. മലക്കപ്പാറയിലേക്കുള്ള പ്രവേശനം അധികൃതർ നിരോധിച്ചിട്ടുണ്ട്. ഈ മാസം 15 മുതലാണ് കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് മലക്കപ്പാറയിലേക്കുള്ള വിനോദസഞ്ചാര പാക്കേജ് പുനഃരാരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |