കോട്ടയം: ചൂട് കടുത്തതോടെ റബർ പാലിന്റെ ഉത്പാദനം 50 ശതമാനത്തിലധികം കുറഞ്ഞു. റബർ മരത്തിന് വേനൽ സ്വാഭാവിക ഇലപൊഴിച്ചിൽ കാലമാണ്. കുരുന്നിലകൾ വരുന്ന സമയമായതുകൊണ്ടും ടാപ്പിംഗ് നടത്തിയാലും കാര്യമായി പാൽ ലഭിക്കില്ല. അന്തരീക്ഷത്തിലെ ഉയർന്ന താപനില മൂലം കുരുന്നിലകൾക്കിടയിലൂടെ സൂര്യപ്രകാശം വെട്ടുപട്ടയിൽ പതിക്കുന്നത് കാരണം പാൽക്കുഴലുകൾ വെട്ടിക്കഴിയുമ്പോൾതന്നെ അടഞ്ഞുപോകും. ഇതാണ് പാലുത്പാദനത്തിൽ കുറവ് സംഭവിക്കുന്നതിന് ഇടയാക്കുന്നത്. പ്രായമായ റബർ മരങ്ങളിലും ചെറിയ മരങ്ങളിലും എല്ലാം ഇത് ഒരുപോലെ ബാധകമാണ്.
സാധാരണ റബർ കൃഷിക്കാരെ സംബന്ധിച്ചിടത്തോളം പാൽ ഊറ്റിയെടുത്ത ശേഷം ചിരട്ടകളിൽ ശേഷിക്കുന്ന ഒട്ടുപാലിൽനിന്നുള്ള വരുമാനമാണ് വെട്ടുകൂലിക്കും റബർ മരത്തിന്റെ സംരക്ഷണ ചെലവുകൾക്കും ഉപയോഗിക്കുന്നത്. എന്നാൽ, ഇത്തവണ ഒട്ടുപാലിന്റെ ശതമാനം തീരെ കുറവാണ്. വേനൽക്കാലത്ത് ടാപ്പിംഗ് നടത്തുമ്പോൾ പാലിന്റെ കട്ടി അഥവാ ഡ്രൈ റബർ കണ്ടന്റ് (ഡി.ആർ.സി) കുറവാണ്. 100 മില്ലീ ലിറ്റർ പാലിന് 30 മുതൽ 40 ശതമാനം വരെയാണ് ഡി.ആർ.സി ഉണ്ടായിരിക്കേണ്ടത്. എന്നാൽ വേനൽക്കാലത്ത് ഡി.ആർ.സി 20, 22 വരെ എത്തും. ഇത്തരം പാൽ ഉറച്ച് ഷീറ്റാക്കി ഉണക്ക റബറാക്കുമ്പോൾ അതിന്റെ തൂക്കത്തിൽ വലിയകുറവാണ് ഉണ്ടാകുന്നത്. കൂടാതെ ഡി.ആർ.സി കുറയുന്നത് മരത്തിന്റെ പട്ടമരപ്പിനും ഇടയാകുന്നു. മറ്റ് ജില്ലകളെ അപേക്ഷിച്ച് കോട്ടയത്ത് ഉയർന്ന താപനില രോഖപ്പെടുത്തിയ സാഹചര്യത്തിൽ ജില്ലയിലെ റബർ കർഷകർ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
'സീസൺ സമയത്തെ അപേക്ഷിച്ച് പാലിന്റെ ഉൽപാദനം 50 ശതമാനത്തിലധികമാണ് കുറവ്. 500, 400 മില്ലീ ലിറ്റർ പാൽ കിട്ടിക്കൊണ്ടിരുന്നത് 150 മില്ലീ ലിറ്ററായി കുറഞ്ഞു. ഉൽപാദനത്തിൽ കുറവ് വന്നുതുമൂലം വെട്ടുകൂലി കൊടുക്കാൻ പോലുമുള്ള വരുമാനം കിട്ടുന്നില്ല.'
- ജോജി വാളിപ്ലാക്കൽ , സെൻട്രൽ ട്രാവൻകൂർ റബർ ആന്റ് പൈനാപ്പിൾ ഗ്രോവേഴ്‌സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |