കോട്ടയം: രക്ഷാപ്രവർത്തനത്തിൽ പ്രതിസന്ധി സൃഷ്ടിക്കുംവിധം ജില്ലാ കേന്ദ്രത്തിലെ ഫയർഫോഴ്സിലെ തസ്തികകൾ വെട്ടിക്കുറച്ച് കൂട്ടസ്ഥലംമാറ്റം. കോട്ടയം, ചങ്ങനാശേരി, പാലാ സ്റ്റേഷനുകളിൽ നിന്നാണ് 12 പേരെ എറണാകുളം, ആലപ്പുഴ ഫയർ സ്റ്റേഷനുകളിലേയ്ക്ക് സ്ഥലംമാറ്റിയത്. ഫലത്തിൽ 12 പേരുടെ സേവനം ഇനി ജില്ലയ്ക്കുണ്ടാവില്ല. ഡ്രൈവർമാരും ഫയർമാൻമാരുമാണ് സ്ഥലംമാറ്റപ്പെട്ടവർ. സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, നിയമസഭാ മന്ദിരം എന്നിവിടങ്ങളിലേയ്ക്ക് പ്രത്യേകം സംഘത്തെ നിയോഗിക്കാനും ചെറു സ്റ്റേഷനുകളിൽ അംഗബലം വർദ്ധിപ്പിക്കാനും പുതിയ നിയമനം നടത്താതെ, നിലവിലുള്ള നിലയങ്ങളിൽ നിന്ന് ജീവനക്കാരെ പുനർ വിന്യസിക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്ഥലംമാറ്റം. എന്നാൽ പുതിയ ട്രാൻസ്ഫർ നടത്തി മാസങ്ങൾ കഴിയുമ്പോഴാണ് കൂട്ടസ്ഥലം മാറ്റമുണ്ടായത്. ഭരണാനുകൂല സംഘടന വരെ പ്രതിഷേധിച്ചെങ്കിലും നടപടിയുണ്ടായില്ല. ചൂട് കൂടിയത് മൂലം തീപിടിത്തം പതിവാകുന്നതിനിടെ ഉദ്യോഗസ്ഥരുടെ കുറവ് രക്ഷാ പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്. അഗ്‌നിരക്ഷാ സേനയിൽ വർഷങ്ങളായി തയാറാക്കിവച്ചിരുന്ന പട്ടികയാണ് ഇപ്പോൾ ഉപയോഗിച്ചത്. ഭരണപക്ഷ യൂണിയന്റെ എതിർപ്പിനെത്തുടർന്ന് പട്ടിക മരവിപ്പിച്ചു വച്ചിരിക്കുകയായിരുന്നു.
അപകടം നേരിടാൻ അംഗബലം കുറവ്
ടൂറിസം കേന്ദ്രമെന്ന നിലയിൽ മുഖ്യമന്ത്രിമാർ, ഗവർണർമാർ ഉൾപ്പെടെ കൂടുതൽ സുരക്ഷാ സന്നാഹങ്ങൾ വേണ്ടിവരുന്ന വിശിഷ്ടാതിഥികൾ എത്തുമ്പോൾ ആംബുലൻസിൽ ഫയർഫോഴ്സ് അനുഗമിക്കണം. ഡ്രൈവർമാർ പോകുന്നതോടെ ആംബുലൻസ് ഉൾപ്പെടെ 15 വാഹനങ്ങൾ ഓടിക്കാൻ ആള് കുറയും. കഴിഞ്ഞമാസം ജില്ലയിൽ അമ്പതിലേറെ അഗ്‌നിബാധയും അപകടങ്ങളുമുണ്ടായി. വിളിക്കുമ്പോഴെല്ലാം ഓടിയെത്താൻ കഴിയുന്നത് അംഗബലം കൊണ്ടുകൂടിയാണ്. പുതിയ നിയമനമില്ലാത്തതിനാൽ ഉള്ള ആളെവച്ചു നോക്കണം.
കോട്ടയത്ത് 10 പേർ
കോട്ടയം സ്റ്റേഷനിൽ നിന്നാണ് ഏറ്റവും അധികം പേർ മാറിയത്. 4 ഡ്രൈവർമാരും 6 ഓഫീസർമാരും സ്ഥലംമാറി. പാലാ,ചങ്ങനാശേരി എന്നിവിടങ്ങളിൽ നിന്ന് ഓരോ ഡ്രൈവർമാരും സ്ഥലംമാറി. ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉദ്യോഗസ്ഥർക്കൊപ്പം ഡ്രൈവർമാർ പോയാൽ നാമമാത്ര ഡ്രൈവർമാരെ സ്റ്റേഷനിലുണ്ടാവൂ. ഇതിനിടെ അവധിയടക്കം നൽകുകയും വേണം. ചില ദിവസങ്ങളിൽ ചെറുതും വലുതുമായ പത്തിലേറെ തീപിടിത്തം മാത്രമുണ്ടാകാറുണ്ട്. ഈ സാഹചര്യത്തിൽ വണ്ടിയുണ്ടെങ്കിലും ഓടിക്കാൻ ആളില്ലാത്ത സാഹചര്യമുണ്ടാകും.
'' പുതിയ നിയമനം നടത്തി ആളെ എടുക്കേണ്ടതിന് പകരം ഉള്ള ആളുകളെ ട്രാൻസ്ഫർ ചെയ്യുന്നത് രക്ഷാപ്രവർത്തനത്തെ ബാധിക്കും''
- ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |