കോട്ടയം: ഫണ്ടില്ലെന്ന് പറഞ്ഞു ദേവസ്വം ബോർഡ് കൈ മലർത്തിയെങ്കിലും തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ നാലു ഗോപുരങ്ങളും 25 ലക്ഷം രൂപ ചെലവഴിച്ച് ഭക്തജനങ്ങൾ നവീകരിച്ചു.
"ജീർണാവസ്ഥയിൽ തിരുനക്കര മഹാദേവക്ഷേത്രം ഫണ്ടില്ല കൈമലർത്തി ദേവസ്വം ബോർഡ് " എന്ന തലക്കെട്ടിൽ കഴിഞ്ഞ വർഷം സെപ്തംബർ 7ന് കേരളകൗമുദി വാർത്ത നൽകിയതിനെ തുടർന്നായിരുന്നു പടിഞ്ഞാറേ നട ഭക്തജന സമിതി, ഡോ. വിനോദ് വിശ്വനാഥൻ (ഭാരത് ആശുപത്രി) രാജ് മോഹൻ കൈതാരം, മനക്കുന്നം കുടുംബം എന്നിവരുടെ വകയായി നാലു ഗോപുരങ്ങളുടെ നവീകരണവും ഉത്സവത്തിന് മുമ്പേ പൂർത്തിയായത്. തിരുനക്കര കൊടിയേറ്റ് ദിവസമായ 15ന് ദേവസ്വം ബോർഡ് ഇവരെ ആദരിക്കുന്നുമുണ്ട്.
നാല് ഗോപുരങ്ങളുടെയും മേൽക്കൂര പട്ടികകൾ ദ്രവിച്ചും ഓടുകൾ പൊട്ടിയും ജീർണാവസ്ഥയിലായിരുന്നു. കേരളകൗമുദി വാർത്തയെ തുടർന്ന് പടിഞ്ഞാറേ നട ഭക്തജനസമിതിയാണ് ആദ്യം രംഗത്തു വന്നത്. അഞ്ചു ലക്ഷത്തിലേറെ ചെലവഴിച്ച് ഗോപുരത്തിലെ തകർന്ന മേൽക്കൂരയും പൊട്ടിയ ഓടുകളും മാറ്റി ചായം പൂശി നവീകരിച്ചതിന് പുറമേ ഡിജിറ്റൽ ടൈം ഡിസ് പ്ലേ ബോർഡും സ്ഥാപിച്ചു. ആനക്കൊട്ടിലും പുനർനിർമിച്ചു. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു മൂന്ന് ഗോപുരങ്ങളും നന്നാക്കാൻ മറ്റു ഭക്തജനങ്ങളും രംഗത്തെത്തിയത് .
ജീർണ്ണതകൾ ഇനിയും ബാക്കി
ഗോപുരങ്ങളുടെ നവീകരണം പൂർത്തിയായെങ്കിലും ബലിക്കൽ പുര, വലിയ വിളക്കിന് മുന്നിലെ ചെമ്പു മേഞ്ഞ ഭാഗം, തിടപ്പള്ളി, പ്രധാന ശ്രീകോവിൽ എന്നിവയുടെ ചോർച്ച പരിഹരിക്കാനുണ്ട്. ചുറ്റമ്പലങ്ങളിൽ വടക്കുംനാഥന്റെ അഷ്ടബന്ധ കലശം ഉറപ്പിക്കണം. കൂത്തമ്പലത്തിലെ മേൽക്കൂര ദ്രവിച്ചതിനാൽ മഴയത്ത് ചോർച്ചയുണ്ട്. രാമായണം കഥ പറയുന്ന അപൂർവ ദാരു ശിൽപങ്ങൾ ഉള്ള ലക്ഷണമൊത്ത കൂത്തമ്പലമാണ് തിരുനക്കരയിലേത്. ജീർണാവസ്ഥയിലായ ഇത് നന്നാക്കിയിട്ടില്ല. ക്ഷേത്ര മൈതാനത്ത് കലാപരിപാടികൾ അരങ്ങേറുന്ന ശിവശക്തി ഓഡിറ്റോറിയത്തിലെ ശൗചാലയം നന്നാക്കാത്തതും ഇന്ത്യൻ ക്ലോസറ്റ് മാറ്റാത്തതും വെള്ളത്തിന്റെ പ്രശ്നവും പരിഹരിച്ചിട്ടില്ല. ഇതുമൂലം പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പ്രായാധിക്യമുള്ള കഥകളി കലാകാരന്മാരും മറ്റുള്ളവരും ഏറെ ബുദ്ധിമുട്ടനുഭവിക്കുകയാണ് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |