കോട്ടയം : നഗരസഭാ ചെയർമാൻമാർക്ക് ഇഷ്ടമുള്ളവരെ പേഴ്‌സണൽ അസിസ്റ്റന്റായി നിയമിക്കാനുള്ള ഉത്തരവ് സാമ്പത്തികപ്രതിസന്ധിയിലുള്ള നഗരസഭകൾക്ക് ബാദ്ധ്യതയാവും. കരാർ അടിസ്ഥാനത്തിലുള്ള അസിസ്റ്റന്റിന്റെ നിയമനത്തിൽ ഇവർക്കുള്ള വേതനം തനത് ഫണ്ടിൽ നിന്ന് കണ്ടെത്തണം. ശമ്പളം കൊടുക്കാൻ പോലും വകയില്ലാത്ത നഗരസഭകൾക്കിത് കൂടുതൽ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും.
കെട്ടിട നികുതിയും പ്രൊഫഷണൽ ടാക്‌സും വാടകകളുമാണ് തനത് ഫണ്ടിൽ വരുന്നത്. ഇതു കൂടാതെ സംസ്ഥാന സർക്കാരിന്റെ ഗ്രാന്റും ലഭിക്കും. എന്നാൽ കൊവിഡ് കാലം മുതൽ തദ്ദേശസ്ഥാപനങ്ങളുടെ വരുമാനത്തിൽ വൻ ഇടിവു സംഭവിച്ചിട്ടുണ്ട്. സ്ഥാപനങ്ങളുടെ വാടക കുറച്ചുകൊടുത്തതും മറ്റു സേവന നികുതികളടക്കം ഇല്ലാതായതുമാണ് തദ്ദേശസ്ഥാപനങ്ങളെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കിയത്.
ഇതുമൂലം ദൈനംദിന ചെലവുകൾ താളം തെറ്റിയ നിലയിലാണ്.
ശമ്പളം നൽകിയത് വകമാറ്റി
കോട്ടയം നഗരസഭയിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ജീവനക്കാർക്ക് ശമ്പളം നൽകാൻ പണമുണ്ടായിരുന്നില്ല. ഫണ്ടു വക മാറ്റിയാണ് ശമ്പളം നൽകിയത്. സാമ്പത്തിക വർഷം അവസാനമായതിനാൽ എല്ലാ തദ്ദേശസ്ഥാപനങ്ങളും സമാന അവസ്ഥയിലാണ്. 2019ലെ ഉത്തരവനുസരിച്ച് മുനിസിപ്പൽ അദ്ധ്യക്ഷർ നഗരസഭകളിലെ എൽ.ഡി ക്ലർക്ക് തസ്തികയിൽ കുറയാത്ത ഉദ്യോഗസ്ഥരെ പേഴ്‌സണൽ അസിസ്റ്റന്റായി നിയമിച്ചിരുന്നു. ഇവർക്ക് പ്രത്യേക ചെലവ് വന്നിരുന്നില്ല. പുറത്തുനിന്ന് ആളെ നിയമിക്കുന്നതോടെ ഇവർക്ക് വേതന ഇനത്തിൽ പുതിയതായി തുക കണ്ടെത്തേണ്ട അവസ്ഥയാണ്. ഒരു മുനിസിപ്പാലിറ്റിക്ക് വർഷം രണ്ടരലക്ഷത്തിലധികം രൂപയാണ് ഈ ഇനത്തിൽ ചെലവ് വരിക.
ജില്ലയിലെ നഗരസഭകൾ
കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂർ, പാലാ, വൈക്കം, ഈരാറ്റുപേട്ട
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |