കോട്ടയം : തെള്ളകം മിറ്റേര ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപിക പേരൂർ തച്ചനാട്ടിൽ ജി.എസ്.ലക്ഷ്മി മരിച്ചത് ഗുരുതര വീഴ്ചമൂലമെന്ന് സർക്കാരിന്റെ മെറ്റേണൽ ഡെത്ത് ഓഡിറ്റ് കമ്മിറ്റി കണ്ടെത്തിയിട്ടും ആശുപത്രിയെ വെള്ളപൂശി ഡി.എം.ഒ ഡോ.എൻ.പ്രിയ കൺവീനറായ മെഡിക്കൽ ബോർഡ്. ഓഡിറ്റ് കമ്മിറ്റി റിപ്പോർട്ട് എടുത്തുപറഞ്ഞ് കൊണ്ട് ആശുപത്രിയ്ക്ക് വീഴ്ചയുണ്ടായില്ലെന്ന വിചിത്ര തീരുമാനത്തിലാണ് ബോർഡെത്തിയത്. മാനദണ്ഡം ലംഘിച്ച് ബോർഡ് അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചതടക്കം ആശുപത്രിയുടെ സ്വാധീനത്തിന്റെ ഫലമായി വൻ അട്ടിമറിയാണ് നടന്നത്. ലക്ഷ്മിയുടെ മരണം സംബന്ധിച്ച് ജില്ലാ ക്രൈം ബ്രാഞ്ച് ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് ഡി.എം.ഒ ഉൾപ്പെടുന്ന ഏഴംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചത്. സീനിയർ ഡോക്ടർമാരെ ഉൾപ്പെടുത്തേണ്ടതിന് പകരം അനസ്തേഷ്യ വിഭാഗത്തിലെ ജൂനിയർ ഡോക്ടറെയാണ് സംഘത്തിൽ ഉൾപ്പെടുത്തിയത്. പ്രസവശേഷം രക്തസ്രാവമുണ്ടാകുമെന്ന് ഉറപ്പായിട്ടും ലേബർ റൂമിൽ രക്തമോ, പ്ലാസ്മയോ കരുതുകയോ നൽകുകയോ ചെയ്തില്ലെന്ന മെറ്റേണൽ ഡെത്ത് ഓഡിറ്റ് കമ്മിറ്റിയുടെ റിപ്പോർട്ട് മെഡിക്കൽ ബോർഡ് അംഗങ്ങളിൽ ചിലർ അംഗീകരിച്ചെങ്കിലും ഡോക്ടറുടെ ഭാഗത്ത് നിന്ന് വീഴ്ചയും അശ്രദ്ധയുമുണ്ടായിട്ടില്ലെന്ന വിചിത്ര റിപ്പോർട്ടാണ് ഡി.എം.ഒ നൽകിയത്. ഇതെങ്ങനെ ബോദ്ധ്യപ്പെട്ടതെന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ഡി.എം.ഒയുടെ നേതൃത്വത്തിൽ അട്ടിമറി നടന്നെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തുന്നത്. 2020 ഏപ്രിൽ 24 നായിരുന്നു ലക്ഷ്മിയുടെ മരണം.
ചട്ടലംഘനങ്ങൾ
സംസ്ഥാന സർക്കാരിന്റെ ഉത്തരവനുസരിച്ച് മെഡിക്കൽ ബോർഡിൽ 4 പേരെ മാത്രമേ ഉൾപ്പെടുത്താവൂ. എന്നാൽ മൂന്ന് പേരെ അധികം ചേർത്ത് അംഗങ്ങളുടെ എണ്ണം ഏഴാക്കി. ഇത് മെഡിക്കൽ ബോർഡിലെ ഭൂരിപക്ഷ അഭിപ്രായം ആശുപത്രിയ്ക്ക് അനുകൂലമാക്കാനായിരുന്നെന്നാണ് പ്രധാന ആക്ഷേപം. സീനിയർ ഡോക്ടർ ഉണ്ടാവണമെന്ന ഉത്തരവ് നിലനിൽക്കെ അനസ്തേഷ്യ വിഭാഗത്തിലെ ജൂനിയറായ ഡോ.അഞ്ജു എസ്.വിയെ തിരികി കയറ്റി. ഇതും ഡി.എം.ഒയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര ചട്ടലംഘനമാണ്.
മെഡിക്കൽ ബോർഡ് അംഗങ്ങൾ
ഡോ.എൻ.പ്രിയ, ഡി.എം.ഒ
അഡ്വ.വി.ജയപ്രകാശ്, ഗവ.പ്ളീഡർ
ഡോ.വി.എം.രാജീവ്, എച്ച്.ഒ.ഡി, ഫോറൻസിക് മെഡിസിൻ, കോട്ടയം മെഡിക്കൽ കോളേജ്
ഡോ.അഞ്ജു എസ്.വി, ജൂനിയർ കൺസൾട്ടന്റ് അൻസ്തേഷ്യ, കോട്ടയം ജനറൽ ആശുപത്രി
ഡോ.വിനോദ്.പി., കൺസൾട്ടന്റ് ജനറൽ മെഡിസിൻ, കോട്ടയം ജനറൽ ആശുപത്രി
ഡോ.ലിസമ്മ ജോർജ്, ഗൈനക്കോളജി വിഭാഗം മേധാവി
ഡോ.തോമസ് ജെ., കൺസൾട്ടന്റ് ,ജനറൽ സർജറി, ജനറൽ ആശുപത്രി
ഇതുപോലുള്ള ഡോക്ടർമാരെ തള്ളിപ്പറയേണ്ടതിന് പകരം സർക്കാർ സംവിധാനങ്ങളെപ്പോലും നോക്കുകുത്തിയാക്കി കുറ്റക്കാർക്ക് വേണ്ടി ഒരു വിഭാഗം രംഗത്തിറങ്ങുമ്പോൾ സാധാരണക്കാരന് എങ്ങനെ നീതി ലഭിക്കും''
അഡ്വ. ടി.എൻ.രാജേഷ്, ലക്ഷ്മിയുടെ ഭർത്താവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |