മുണ്ടക്കയം: പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം മേഖലയിലെ ജനങ്ങൾക്ക് ഇരുട്ടടിയായി ബാങ്കുകളുടെ ജപ്തി നോട്ടീസ്. കേരള ബാങ്ക് അടക്കമുള്ള ബാങ്കുകളുടെ ജപ്തി നോട്ടീസാണ് വീടുകളിൽ പതിച്ചിരിക്കുന്നത്. അതിതീവ്ര മഴയിലും ഉരുൾപൊട്ടലിലും വീടും സ്ഥലവും നഷ്ടപ്പെട്ട മലയോര മേഖലയിലെ ജനങ്ങൾക്ക് മേലാണ് അധികൃതരുടെ കണ്ണിൽ ചോരയില്ലാത്ത നടപടി. വിദ്യാഭ്യാസ വായ്പയായും കാർഷിക വായ്പയായും ഭവന വായ്പയായും ചെറുകിട സംരംഭ വായ്പയായും നിരവധി പേരാണ് വീടും സ്ഥലവും പണയം വെച്ച് പണം വാങ്ങിയിരിക്കുന്നത്. ഇതാണിപ്പോൾ പിഴയും പിഴപ്പലിശയും കൂട്ടുപലിശയും ചേർന്ന് വൻ തുകയായി മാറി ജപ്തി നടപടിയിലേക്ക് എത്തിയത്. പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട ഇവർ എങ്ങനെ ഈ പണം തിരിച്ചടയ്ക്കും എന്ന് അറിയാതെ വിഷമിക്കുകയാണ് . പുനരധിവാസം പോലും ഇതുവരെയും എങ്ങുമെത്തിയിട്ടില്ല.
ഏന്തയാർ വള്ളക്കാട് ദാമോദരനും ഭാര്യ വിജയമ്മയും ചേർന്ന് വീടുപണിക്കായി 2012 ൽ എടുത്ത ആറ് ലക്ഷം രൂപ ഇപ്പോൾ 17 ലക്ഷം രൂപയായി. ഹൃദ് രോഗിയായ ദാമോദരനോടും കുടുംബത്തോടും മാർച്ച് 31നു മുമ്പ് പണം അടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യുമെന്ന് പറഞ്ഞാണ് നോട്ടീസ് നൽകിയിരിക്കുന്നത് . ഏന്തയാർ കൊടുങ്ങ സ്വദേശി കെ.ജി ഗംഗാധരന്റെ അവസ്ഥയും ഇതുതന്നെയാണ്. ചികിത്സക്കായി വായ്പ എടുത്ത ഗംഗാധരന്റെയും ഭാര്യയുടെയും പേരിലുള്ള അഞ്ച് ലക്ഷം രൂപ ഇപ്പോൾ 9 ലക്ഷം ആയി. ഇത്തരത്തിൽ നിരവധി കുടുംബങ്ങളാണ് ഈ മേഖലയിലുള്ളത്. പ്രളയത്തിൽ സർവതും നഷ്ടപ്പെട്ടവർ ഇവർ എങ്ങനെ വയ്പ തിരിച്ചടുക്കുമെന്ന ആശങ്കയിലാണ്.
ജപ്തി നടപടികൾ നിറുത്തിണം: എം.പി
മുണ്ടക്കയം: പ്രളയത്തിലും ഉരുൾപൊട്ടലിലും തകർന്ന കൂട്ടിക്കൽ, മുണ്ടക്കയം മേഖലകളിൽ ബാങ്കുകളും മറ്റു സ്ഥാപനങ്ങളും നടത്തുന്ന ജപ്തി നടപടികൾ ഉടൻ നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ആന്റോ ആന്റണി എം.പി മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും കത്ത് നൽകി. കൂട്ടിക്കൽ മേഖലയ്ക്ക് ബഡ്ജറ്റിൽ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്ത സർക്കാരിന്റെ നടപടിയെ എം.പി അപലപിച്ചു.
കൂട്ടിക്കൽ, മുണ്ടക്കയം പഞ്ചായത്തുകളിലായി 36 ചെറുതും വലുതുമായ പാലങ്ങൾ തകർന്നിരുന്നു. ഇതു കൂടാതെ നിരവധി റോഡുകളും കർഷകരുടെ കൃഷിഭൂമിയും ഒലിച്ചുപോയി. ഇനിയൊരു ദുരന്തം ഉണ്ടാകാതിരിക്കാൻ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനവും ദുരന്തസാദ്ധ്യതാ പഠനവുമൊക്കെ നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ബഡ്ജറ്റിൽ ഇതും ഉൾപ്പെടുത്തിയിട്ടില്ല.
പ്രളയത്തിൽ മുങ്ങിയ മണിമലയാർ, പുല്ലകയാർ നദീ തീരങ്ങളിൽ നിരവധി കുടുംബങ്ങളാണ് ഇപ്പോഴും താമസിക്കുന്നത്. ഇവരെ പുനരധിവസിപ്പിക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. പ്രളയ ദുരിതവും ജപ്തി ഭീഷണിയും മൂലം ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്കു നേരേയുള്ള മനുഷ്യത്വരഹിതമായ നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |