കൂട്ടിക്കൽ: കഴിഞ്ഞ ഒക്ടോബറിൽ ഉണ്ടായ പ്രളയത്തിൽ കൊക്കയാർ മാക്കോച്ചിയിലെ ദുരന്തമേഖലയിൽ വീടും സ്ഥലവും ഉറ്റവരെയും നഷ്ടപ്പെട്ടവർ അഞ്ചു മാസം പിന്നിടുന്പോഴും അധികൃതരുടെ അനാസ്ഥയിലും അവഗണനയിലുമാണ്. മാക്കോച്ചിയിലെ സമരപന്തലിൽ സമരം 100 ദിവസം പിന്നിട്ട സാഹചര്യത്തിൽ ഇനി പ്രത്യക്ഷ പ്രക്ഷോഭത്തിലേക്കുനീങ്ങാതെ നിവൃത്തിയില്ലെന്ന നിലപാടിലാണ് ഇവർ. ഭൂമിയും വീടും നഷ്ടപ്പെട്ട പലർക്കും ഇതുവരെ സർക്കാർ ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ല. ദുരന്തമേഖല വാസയോഗ്യമല്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവർ ബന്ധുവീടുകളിലും വാടക വീടുകളിലുമാണ് ഇപ്പോഴും കഴിയുന്നത്. പുനരധിവാസ പദ്ധതികൾ ഇതുവരെയും എങ്ങുമെത്തിയിട്ടുമില്ല.
സംസ്ഥാന ബഡ്ജറ്റിൽ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കാത്തത് കടുത്ത വിവേചനമാണെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു. ഉരുൾപൊട്ടലിന്റെ ബാക്കിപത്രമെന്നോണം ഏഴ് കൂറ്റൻ പാറകൾ വിവിധ ഭാഗങ്ങളിലായി തങ്ങിനിൽപ്പുണ്ട്. മരങ്ങളിലും മറ്റുമായി തങ്ങി നിൽക്കുന്ന ഈ പാറകൾ താഴേയ്ക്ക് ഉരുണ്ടാൽ ഇനി ഒരു ദുരന്തത്തിനുകൂടി മാക്കോച്ചി സാക്ഷിയാകേണ്ടി വരും. മേഖലയിൽ ഉരുൾപൊട്ടലിൽ നൂറുകണക്കിന് ഏക്കർ കൃഷിഭൂമിയാണ് ഒലിച്ചുപോയത്. ഇവരിൽ പലർക്കും ഇതുവരെയും കാര്യമായ നഷ്ടപരിഹാരങ്ങളൊന്നും ലഭിച്ചിട്ടില്ല. കൃഷിഭൂമി നഷ്ടപ്പെട്ടാൽ തുച്ഛമായ തുക മാത്രമേ ലഭിക്കുമെന്നതിനാൽ ഇതിന്റെ പുറകെ നടക്കാൻ ആരും മെനക്കെടാറുമില്ല. പ്രളയത്തിൽ കുടിവെള്ള പദ്ധതികൾ പലതും തകർന്നതോടെ കടുത്ത വേനലിൽ പ്രദേശത്ത് രൂക്ഷമായ കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്.
വകുപ്പുകളുടെ ഏകോപനമില്ലായ്മ മേഖലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |