കോട്ടയം: കോട്ടയം കെ.എസ്.ആർ.ടി.സി.സ്റ്റാൻഡിലെ പഴയ കെട്ടിടം നാളെ മുതൽ പൊളിച്ചു തുടങ്ങും. 15 ദിവസത്തിനുള്ളിൽ പൊളിക്കൽ പൂർത്തിയാക്കും. ഇല്ലിക്കൽ സ്വദേശി 6.20 ലക്ഷം രൂപയ്ക്കാണ് ഇതിനു കരാറെടുത്തിരിക്കുന്നത്.
പൊളിക്കലിന് മുന്നോടിയായി കെട്ടിടത്തിലുള്ള സ്‌റ്റേഷൻ മാസ്റ്റർ ഓഫീസ് താത്കാലികമായി മാറ്റും. ഇൻഫർമേഷൻ കൗണ്ടറും മറ്റും കാന്റീന് സമീപത്തേക്കും മറ്റ് ഓഫീസുകൾ കാന്റീൻ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകൾ നിലയിലേക്കു മാറ്റും. സ്റ്റാൻഡിലെ കടകൾക്ക് ഒഴിയാൻ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. കാത്തിരിക്കാനുള്ള സൗകര്യം ഇല്ലാതാകുമെന്നതാണ് യാത്രക്കാർ നേരിടാൻ പോകുന്ന പ്രധാന പ്രശ്‌നം.
ക്രമീകരണങ്ങൾ
ബസുകൾ സ്റ്റാൻഡിലേയ്ക്ക് കയറുക നിലവിലുള്ള വഴിയിലൂടെ തന്നെയാകുമെങ്കിലും ഇറങ്ങുന്നത് തൊട്ടടുത്ത ടാക്‌സി സ്റ്റാന്റിന് സമീപമുള്ള റോഡിലൂടെയാകും. കെട്ടിടം പൊളിക്കുമ്പോൾ പാർക്കിംഗ് സൗകര്യം കുറയുമെന്നതിനാൽ തിരക്കേറുമ്പോൾ കോടിമതയിലും ടി.ബി.റോഡിലുമായി പാർക്കിംഗ് ക്രമീകരിക്കും. ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം സ്റ്റാന്റിൽ തുടരും. കെട്ടിടം പൊളിച്ചു നീക്കിയശേഷം ഈ സ്ഥലം ടൈൽ പാകി നവീകരിച്ച് പാർക്കിംഗ് യാർഡാക്കി മാറ്റും.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ട്
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 1.8കോടി രൂപ ഉപയോഗിച്ചാണ് നവീകരണം. നവീകരണത്തിന്റെ ഭാഗമായി തിയേറ്റർറോഡിനോട് ചേർന്ന് എൽ ആകൃതിയിൽ കാത്തിരിപ്പുകേന്ദ്രവും ഓഫീസും നിർമിക്കും. എന്നാൽ, പുതിയ കെട്ടിടത്തിന്റെ നിർമാണം ഇഴയുകയാണ്. മൂന്നു നിലയിൽ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ആദ്യനിലയുടെ നിർമാണത്തിന്റെ പകുതി മാത്രമാണ് ഇതുവരെ പൂർത്തീകരിക്കാൻ കഴിഞ്ഞത്. കരാർ പ്രകാരമുള്ള പണം ലഭിക്കാത്തതിനാൽ കരാറുകാരൻ നിർമാണം നിറുത്തിവച്ചിരിക്കുകയാണ്.
'' ഇന്ന് പൊളിക്കൽ ആരംഭിക്കാനായിരുന്നു തീരുമാനിച്ചതെങ്കിലും അസൗകര്യങ്ങൾ മൂലം നാളത്തേയ്ക്ക് മാറ്റി. ഓഫീസ് പ്രവർത്തനങ്ങളെ ബാധിക്കില്ല''
- ഡി.ടി.ഒ കോട്ടയം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |