കോട്ടയം. മാർച്ച് മാസം അവസാനിക്കാറായതോടെ തദ്ദേശസ്ഥാപനങ്ങൾ ഓട്ടത്തിലാണ്. പദ്ധതി നിർവഹണവും നികുതി പിരിവുമായി തകൃതിയാണ് ജോലി. എന്നാൽ ഒന്നും ലക്ഷ്യത്തിലെത്തിയിട്ടുമില്ല. തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതി വിനിയോഗം പൂർത്തിയാകാൻ 10 ദിവസം ശേഷിക്കേ ജില്ല ഇതുവരെ ചെലവഴിച്ചത് 71. 07 ശതമാനം തുക. മാർച്ച് 31നകം നൂറു ശതമാനത്തിലെത്തണമെന്നാണ് നിർദേശം. സംസ്ഥാന തലത്തിൽ ജില്ലയ്ക്ക് അഞ്ചാം സ്ഥാനമാണ്.
റോഡുകളും പാലങ്ങളും കെട്ടിടങ്ങളും ഉൾപ്പെടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടർച്ചയായ മഴകാരണം നീണ്ടുപോവുകയായിരുന്നു. ജില്ലയിലെ 71 പഞ്ചായത്തുകളിൽ വെളിയന്നൂരിലും മണിമലയിലും കിടങ്ങൂരും കല്ലറയിലും തീക്കോയിയിലും കരൂരും മീനച്ചിലിലും അയ്മനത്തും 90 ശതമാനത്തിന് മുകളിൽ പദ്ധതി തുക ചെലവഴിച്ചു. ചങ്ങനാശേരി നഗരസഭയാണ് ഏറ്റവും പിന്നിൽ. നഗരസഭകളെല്ലാം ഏറ്റവും പിന്നിലാണ്. അറുപത് ശതമാനത്തിൽ താഴെ.
ആകെ പദ്ധതി തുക. 340.31 കോടി. ചെലവഴിച്ചത്. 241.86 കോടി.
നികുതി പിരിവിനും ടോപ്പ് ഗിയറിൽ പായണം.
നികുതി പിരിവ് ലക്ഷ്യത്തിലെത്തിക്കാനും പഞ്ചായത്തുകൾ ടോപ്പ് ഗിയറിൽ പായണം. നൂറു ശതമാനത്തിലെത്തിക്കാൻ ആയില്ലെങ്കിലും 90ലെങ്കിലും എത്തിക്കുകയാണ് ലക്ഷ്യം. എന്നാൽ ഇതുവരെ 65 ശതമാനം പോലും പിരിച്ചിട്ടില്ല. 53 കോടിരൂപയാണ് ആകെ നികുതി. ഇതുവരെ പിരിച്ചത് 34.26 കോടിയും.18.86 കോടി രൂപ ഇനിയും പിരിക്കണം. കൊവിഡ് പ്രതിസന്ധിക്കിടയിലും കഴിഞ്ഞകൊല്ലം 74 ശതമാനത്തിലെത്തിയിരുന്നു.
കൊവിഡ് പ്രതിസന്ധിയിൽ ഞെരുങ്ങിയ പഞ്ചായത്തുകളോട് സാമ്പത്തിക ഭദ്രത കൈവരിക്കാനുള്ള അവസരമായി നികുതിപിരിവിനെ കാണണമെന്നാണ് സർക്കാർ നിർദ്ദേശം. വാർഡു മെമ്പറും ഉദ്യോഗസ്ഥരും വീടുകളിൽ നേരിട്ടെത്തി കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി പിരിവ് ഊർജിതമാക്കാനും നിർദ്ദേശിച്ചിരുന്നു. നാലു മാസത്തോളമായി നികുതി പിരിവ് ക്യാമ്പുകൾ ഉൾപ്പെടെ പഞ്ചായത്തുകൾ വ്യാപകമാക്കിയെങ്കിലും പ്രതീക്ഷിച്ച ഫലമുണ്ടായില്ല. ലൈസൻസ് ഫീസ്, തൊഴിൽ, കെട്ടിട നികുതികൾ ഉൾപ്പെടെയാണ് പഞ്ചായത്തുകളിലെ നികുതി വരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |