മുണ്ടക്കയം. ആറു മാസം പ്രായമായ കുഞ്ഞുമായി നാല് ദിവസമായി ഒരു കുടുംബം മറ്റൊരു വീടിന്റെ വരാന്തയിൽ. പ്രകൃതിയുടെ താണ്ഡവത്തിൽ സർവതും നശിച്ച ഒരു കുടുംബത്തെ ഒരു കൂട്ടം ആളുകൾ ചേർന്ന് കബളിപ്പിച്ച് നാലര ലക്ഷം രൂപ കവർന്നപ്പോൾ നീതിക്കായി ഈ കുടുംബം മുട്ടാത്ത വാതിലുകളില്ല.
ഒക്ടോബറിലുണ്ടായ പ്രളയത്തിൽ പെരുവന്താനം പഞ്ചായത്തിലെ അഴങ്ങാട് സ്വദേശിയായ മുണ്ടന്താനത്ത് ഫിലിപ്പിന്റെ പുരയിടം ഒലിച്ചുപോയിരുന്നു. പ്രദേശം വാസയോഗ്യമല്ല എന്ന് സർക്കാർ വിധിയെഴുതിയതോടെ മറ്റൊരു വീടിനായി അന്വേഷണം ആരംഭിച്ചു. മുണ്ടക്കയത്ത് ചില ഇടനിലക്കാരുടെ സഹായത്തോടെ ബൈപ്പാസിന് സമീപത്തെ മലേകുന്നേൽ ഉഷയുടെ വീട് കാണുകയും ഒറ്റി വ്യവസ്ഥയിൽ നാലര ലക്ഷം രൂപ കൈമാറുകയും ചെയ്തു. താമസിക്കാനായി എത്തിയപ്പോഴാണ് വീട്ടിൽ മറ്റു താമസക്കാർ ഉള്ള വിവരം അറിയുന്നത്. പണം തിരികെ വേണമെന്ന് പറഞ്ഞ് പരാതി നൽകി മാസങ്ങൾ കഴിഞ്ഞെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. വീടും പണവും ലഭിക്കില്ലെന്ന് ഉറപ്പായതോടെ തങ്ങൾക്ക് നൽകാമെന്ന് പറഞ്ഞ വീടിന്റെ വരാന്തയിൽ അന്തിയുറങ്ങുകയാണ് ഈ കുടുംബം.
ആറുമാസം പ്രായമായ പിഞ്ചുകുഞ്ഞും മറ്റ് രണ്ട് കുട്ടികളും പ്രായമായ മാതാപിതാക്കളും അടക്കം കഴിഞ്ഞ നാല് ദിവസമായി ഈ വീടിന്റെ വരാന്തയിലാണ്. വരാന്തയിൽ തൊട്ടിൽ കെട്ടിയാണ് കുഞ്ഞിനെ ഉറക്കുന്നത്. മുതിർന്ന കുട്ടികൾക്ക് വാർഷിക പരീക്ഷയാണെങ്കിലും വിടാൻ മാർഗമില്ല. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, മുണ്ടക്കയം സി.ഐ, കോട്ടയം എസ്. പി, ജില്ലാ കളക്ടർ എന്നിവർക്കെല്ലാം പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.
തട്ടിപ്പ് നടത്തിയ സ്ത്രീയേയും കൂട്ടുനിന്ന ഇടനിലക്കാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം കെ.ടി. ബിനു ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |