കോട്ടയം. പക്ഷിപ്പനിയെ തുടർന്ന് താറാവുകൾ നഷ്ടപ്പെട്ട കർഷകർക്കായി 91.59 ലക്ഷം രൂപ വിതരണം ചെയ്തു. വെച്ചൂർ, അയ്മനം, കല്ലറ, കുമരകം പഞ്ചായത്തുകളിലെ കർഷകർക്കാണ് സംസ്ഥാന സർക്കാർ സഹായം മന്ത്രി ചിഞ്ചുറാണി വിതരണം ചെയ്തത്. മറ്റുമേഖലകളിലെ കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണെങ്കിലും താറാവ്, കോഴി കർഷകർക്ക് ലഭിക്കുന്നില്ല. ഇവർക്കുകൂടി ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താനുള്ള ചർച്ചകൾ നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കർഷകരെ സഹായിക്കുന്ന സർക്കാരാണിത്. പക്ഷിപ്പനി ബാധിച്ച് താറാവുകളെ നഷ്ടപ്പെട്ട കർഷരെ സഹായിക്കുന്നതിനായി വകുപ്പിന്റെ കോർപ്പസ് ഫണ്ടിൽനിന്ന് മൂന്നുകോടി രൂപ അടിയന്തരമായി അനുവദിച്ച് സംസ്ഥാനത്ത് വിതരണം ചെയ്യുകയാണ്. മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തി. കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.വി.ബിന്ദു, ഹൈമി ബോബി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ.ടി.തങ്കച്ചൻ, എ.ഡി.സി.പി ജില്ലാ കോ ഓർഡിനേറ്റർ ഡോ.ഷാജി പണിക്കശേരി എന്നിവർ പങ്കെടുത്തു. പക്ഷിപ്പനി സമയത്ത് മികച്ച നിലയിൽ പ്രവർത്തിച്ച ദ്രുതകർമ്മസേനാംഗങ്ങളെ യോഗത്തിൽ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. പക്ഷിപ്പനിയെത്തുടർന്ന് കൊന്നൊടുക്കിയ രണ്ടു മാസത്തിൽ താഴെ പ്രായമുള്ള താറാവുകൾക്ക് നൂറു രൂപ നിരക്കിലും രണ്ടു മാസത്തിനു മുകളിൽ പ്രായമുള്ളവയ്ക്ക് 200 രൂപ നിരക്കിലുമാണ് സഹായം അനുവദിച്ചത്. വെച്ചൂരിൽ ഒൻപതും അയ്മനത്ത് അഞ്ചും കുമരകത്ത് നാലും കല്ലറയിൽ ഒന്നും വീതം താറാവുകർഷകർക്ക് ധനസഹായം ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |