കോട്ടയം. തലനാടുകാരുടെ സ്വന്തം സുഗന്ധവിളയായി മാറുകയാണ് ഗ്രാമ്പുകൃഷി. ഈരാറ്റുപേട്ട ബ്ലോക്കിലെ തലനാട്ടിൽ നിലവിൽ 150 ഓളം ചെടികളുണ്ട്. 120 ഹെക്ടറിൽ കൂടി കൃഷി വ്യാപിപ്പിച്ചിട്ടുമുണ്ട്. തണുപ്പും ഈർപ്പവും കോടയുമൊക്കെ കൂടിക്കലർന്നുണ്ടാകുന്ന സവിശേഷ കാലാവസ്ഥയാണ് ഗ്രാമ്പൂവിന് അനുയോജ്യം. പല സ്ഥലങ്ങളിലും ഗ്രാമ്പൂ വളരുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥ തിരിച്ചടിയാവുകയാണ് പതിവ്. തലനാട്ടിലും സമീപ പഞ്ചായത്തുകളായ തീക്കോയി, തിടനാട്, മേലുകാവ്, പൂഞ്ഞാർ തെക്കേക്കര എന്നിവിടങ്ങളിൽ ഗ്രാമ്പു കാര്യമായി വിളയുന്നുണ്ട്.
വിത്തു പാകിയാണ് ഗ്രാമ്പൂ തൈകൾ ഉത്പാദിപ്പിക്കുന്നത്. 5 മാസം പ്രായമായ തൈകളാണ് നടുന്നത്. ഏഴാം വർഷം ഉത്പാദനം ആരംഭിക്കും. നവംബർ പകുതി മുതൽ ഫെബ്രുവരി വരെയാണ് വിളവെടുപ്പ് കാലം. ഗ്രാമ്പു മൊട്ടാണ് എടുക്കുക. പച്ചനിറം മാറി ഇളംപിങ്കുനിറമാകുമ്പോഴാണ് വിളവെടുക്കേണ്ടത്. വിരിഞ്ഞ പൂക്കൾക്ക് വില കുറയും. പച്ച ഗ്രാമ്പു മൊട്ടുകൾ കൈകൊണ്ടുതന്നെ ഞെട്ട് വേർപെടുത്തിയശേഷം 45 ദിവസം വെയിലത്തുണക്കും. ഉണങ്ങിയ ഗ്രാമ്പുമൊട്ടുകൾക്ക് നല്ല തവിട്ടുനിറമായിരിക്കും. വളർച്ചയെത്തിയ മരത്തിൽനിന്ന് 48 കിലോ ഉണങ്ങിയ മൊട്ടുകൾ ലഭിക്കും.
വില 900 രൂപ.
സംസ്ഥാനത്ത് കോട്ടയം, കൊല്ലം, കോഴിക്കോട്, ഇടുക്കി ജില്ലകളിലാണ് ഗ്രാമ്പുക്കൃഷി കൂടുതലുള്ളത്. തെന്മല, നാഗർകോവിൽ, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിലും കൃഷി വ്യാപകമായുണ്ട്. പത്ത് വർഷം മുൻപ് 2500 രൂപയായിരുന്നു കിലോയുടെ വില. ഇടക്കാലത്ത് 100 രൂപയിൽ താഴെ വരെ വിലയെത്തി. നിലവിൽ 900 രൂപയാണ് തലനാടൻ ഗ്രാമ്പുവിന്റെ വില. ടൂത്ത് പേസ്റ്റ്, ആയുർവേദ മരുന്ന് നിർമ്മാണം, മസാല തുടങ്ങിയവയ്ക്കാണ് ഗ്രാമ്പു ഉപയോഗിക്കുന്നത്. മലയോരമേഖലയിൽ വളരുന്ന ഗ്രാമ്പു കൃഷി സ്‌പൈസസ് ബോർഡിന്റെ കീഴിലല്ല. ഗ്രാമ്പുവിന്റെ വിപണനവും ഉത്പാദനസാദ്ധ്യതകളും പ്രയോജനപ്പെടുത്തുന്നില്ല.
തലനാട് പഞ്ചായത്ത് മുൻപ്രസിഡന്റും ഗ്രാമ്പുകർഷകനുമായ പി.എസ് ബാബു പറയുന്നു.
ഗ്രാമ്പു ശാസ്ത്രീയമായി സംസ്‌കരിച്ചു സൂക്ഷിക്കുന്നതിന് ഡ്രയറുകളും മെഷീനുകളുമില്ല. ഇതിനായി കൃഷിമന്ത്രിയായിരുന്ന സുനിൽകുമാറിനെ സമീപിച്ചിരുന്നു. തലനാടൻ ഗ്രാമ്പുവിന് ഭൗമസൂചികാപദവി ലഭിക്കുന്നതിനായി പ്രോജക്ട് സമർപ്പിച്ചു. മൂല്യവർദ്ധിത ഉത്പന്നങ്ങളായി ഇലയിൽ നിന്നും ഞെട്ടിൽ നിന്നും ഓയിൽ നിർമ്മിക്കാൻ സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |