മുണ്ടക്കയം. ചെലവും വരവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ക്ഷീരകർഷകർക്ക് ഇരുട്ടടിയായി കാലിത്തീറ്റ വില വർദ്ധന. സർക്കാർ സ്ഥാപനങ്ങളും സ്വകാര്യകമ്പനിയും വീണ്ടും കാലിത്തീറ്റയ്ക്ക് വില വർദ്ധിപ്പിച്ചിരിക്കുകയാണ്. ഇതിന് ആനുപാതികമായി പാലിന് വില ലഭിക്കാത്തതിന്റെ വിഷമത്തിലാണ് ക്ഷീരകർഷകർ. 50 കിലോ ചാക്കിന് 1380 രൂപയാണ് കാലിത്തീറ്റ വില.
പിണ്ണാക്കിനും വൈക്കോലിനും കാലിത്തീറ്റയ്ക്കും വില വർദ്ധിച്ചതോടെ ഉത്പാദനച്ചെലവ് ഉയർന്നെന്ന് ക്ഷീരകർഷകർ പറയുന്നു. കടുത്ത വേനലിൽ പാലുത്പാദനവും കുറഞ്ഞു. പരുത്തിപ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നിവയ്ക്കും വില വർദ്ധിച്ചു. അയൽസംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന വൈക്കോൽക്കെട്ടിന് 180 രൂപയായിരുന്നത് 200 - 250 രൂപയാണിപ്പോൾ. കനത്ത വേനലിൽ പച്ചപ്പുല്ല് കരിഞ്ഞുണങ്ങിയ നിലയിലാണ്. പുരയിടങ്ങളിൽനിന്നും വൻകിട റബർ തോട്ടങ്ങളുടെ പരിസരങ്ങളിൽ നിന്നുമാണ് കർഷകർ തീറ്റപ്പുല്ല് ശേഖരിച്ചിരുന്നത്. ജലസേചന സൗകര്യമുള്ള നാമമാത്രമായ കർഷകർക്ക് മാത്രമാണ് തീറ്റപ്പുല്ല് നനച്ച് ശേഖരിക്കാൻ സാധിക്കുന്നത്. ഒന്നിൽ കൂടുതൽ ദിവസങ്ങളിലേക്ക് പുല്ല് ശേഖരിച്ചുവച്ചാൽ ഉണങ്ങിപ്പോകുമെന്നും കർഷകർ പറയുന്നു.
പിന്നിൽ ഇന്ധന വില വർദ്ധനയും.
ഇന്ധന വില വർദ്ധനയും തീറ്റയ്ക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധനയുമാണ് കാലിത്തീറ്റ വില കൂടാൻ കാരണമെന്നാണ് സ്വകാര്യ കമ്പനികൾ പറയുന്നത്. അസംസ്‌കൃത വസ്തുക്കൾ പ്രധാനമായും വടക്ക്, കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. കേന്ദ്ര സർക്കാരിന്റെ കന്നുകാലി വളർത്തൽ പദ്ധതി വഴി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്ഷീര കർഷകരുടെ എണ്ണം കൂടിയതോടെ കാലിത്തീറ്റയ്ക്ക് ഡിമാൻഡും വർദ്ധിച്ചു.
ക്ഷീരകർഷകർ കൂടി.
കൊവിഡിന് ശേഷം ജില്ലയിൽ ക്ഷീരകർഷകരുടെ എണ്ണം ഇരട്ടിയോളമായി. വിദേശത്ത് തൊഴിൽ നഷ്ടപ്പെട്ട് വന്നവർ വരെ പശുവളർത്തലിലേയ്ക്ക് തിരിഞ്ഞു.
ക്ഷീരകർഷകനായ രാജശേഖരൻ ദുരിതം വിവരിക്കുന്നു.
പുലർച്ചെ മുതൽ രാത്രി വരെ ഒരാളുടെ അദ്ധ്വാനമാണ് കന്നുകാലി വളർത്തൽ. തീറ്റപ്പുല്ലിന്റെ ലഭ്യതക്കുറവ് മൂലം കൂടുതൽ പാൽ കിട്ടാൻ കാലിത്തീറ്റ കൊടുക്കണം. പാൽവില കൂട്ടിയാൽ മാത്രമേ പിടിച്ചു നിൽക്കാനാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |