കോട്ടയം. എക്കലടിഞ്ഞ് ആഴം കുറഞ്ഞ വേമ്പനാട്ട് കായലിൽ ജലനിരപ്പും കുറഞ്ഞതോടെ ഹൗസ് ബോട്ട് യാത്ര സുരക്ഷിതമല്ലാതായി. കഴിഞ്ഞ ദിവസം കൈനകകരിക്കു സമീപം കായലിൽ നാട്ടിയിരുന്ന മരക്കുറ്റിയിൽ തട്ടി തമിഴ്‌നാട്ടിൽ നിന്നുള്ള സഞ്ചാരികളുമായി പോയ ഒരു ഹൗസ് ബോട്ട് മുങ്ങി. യാത്രക്കാരെ അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.
മഹാപ്രളയത്തിന് ശേഷം വേമ്പനാട്ടു കായലിൽ വലിയ തോതിൽ എക്കലും മണ്ണുമടിഞ്ഞ് പല ഭാഗങ്ങളും നികന്നു. കക്കാ ഡ്രഡ്ജിംഗിന് പണ്ട് നാട്ടകം സിമന്റ്സ് സ്ഥാപിച്ചിരുന്ന മരക്കുറ്റികളും മത്സ്യതൊഴിലാളികൾ നാട്ടിയ കുറ്റികളും ജെട്ടികളോട് ചേർന്നുള്ള കുറ്റികളും വെള്ളം കുറഞ്ഞതോടെ ജലോപരിതലത്തിനൊപ്പം നിൽക്കുകയാണ്. ഇതറിയാതെ ഹൗസ് ബോട്ടുകൾ കുറ്റിയിൽ ഇടിച്ചു അപകടമുണ്ടാകുന്നു. കുമരകം മുഹമ്മ റൂട്ടിലെ ജലഗതാഗതവകുപ്പ് ബോട്ടും പലപ്പോഴും കുറ്റിയിൽ തട്ടി അപകടത്തിൽപെട്ടിട്ടുണ്ട് . ഉയർന്നു നിൽക്കുന്ന കുറ്റികൾ നീക്കണമെന്ന ആവശ്യം ശക്തമായിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ല. വെള്ളം കുറഞ്ഞതോടെ പ്രധാന ജെട്ടികളിൽ പോലും ബോട്ടുകൾ അടുപ്പിക്കാൻ ബുദ്ധിമുട്ടുകയാണ്. കായൽ മേഖല അപകടരഹിതമാക്കാനുള്ള പദ്ധതികൾ ടൂറിസം വകുപ്പ് ആവിഷ്കരിക്കുന്നുണ്ടെങ്കിലും കുറ്റികൾ മാറ്റാനുള്ള നീക്കം ആരംഭിച്ചിട്ടില്ല.
ആലപ്പുഴയിലും കുമരകത്തുമായി വേമ്പനാട്ടുകായലിൽ 1500ന് അടുത്ത് ഹൗസ് ബോട്ടുകളുണ്ട്. ജലനിരപ്പ് താഴ്ന്നതോടെ ഇത്രയും ബോട്ടുകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാതായി. അപകടങ്ങൾ കൂടാനും ഇത് കാരണമാണ് . 500ൽ താഴ ബോട്ടുകൾക്ക് സഞ്ചരിക്കാനുള്ള ഇടമേ കായലിൽ ഇപ്പോഴുള്ളൂ.
പ്രളയജലം തള്ളിയ എക്കലിനു പുറമേ കൈയേറ്റവും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും കായലിന്റെ ആഴം കുറയ്ക്കുന്നു. വർഷാവർഷം കൃത്യമായി ഡ്രഡ്ജിംഗ് നടത്തി ആഴം കൂട്ടണമെന്ന് വിദഗ്ദ്ധർ നിരന്തരം ആവശ്യപ്പെടാറുള്ളതാണ്. ഇതിനുള്ള ഫണ്ട് ബഡ്ജറ്റിൽ വകയിരുത്തിയിട്ടും നടപടിയുണ്ടായില്ല.
രക്ഷാ പ്രവർത്തനം ദുഷ്കരം.
കായലിൽ അപകടം ഉണ്ടായാൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ കഴിയുന്ന സംവിധാനം ഇപ്പോഴില്ല. ഹൗസ് ബോട്ടുകളും ശിക്കാരകളും മോട്ടോർ ബോട്ടുകളുമായി 500 എണ്ണത്തോളം കുമരകം ഭാഗത്തുണ്ട് . എന്നാൽ ഇവിടെ ഫയർസ്റ്റേഷനില്ല. പുന്നമട കേന്ദ്രീകരിച്ച് ഫയർഫോഴ്സ് യൂണിറ്റ് സ്ഥാപിക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല. പൊലീസ് സ്റ്റേഷന് സ്പീഡ് ബോട്ടുമില്ല.
ബോട്ടുടമ അനീഷ് പറയുന്നു.
കായലിൽ അപകടകരമായി ഉയർന്നു നിൽക്കുന്ന കുറ്റികൾ അടിയന്തിരമായി നീക്കണം. നിരവധി ബോട്ടുകളാണ് കുറ്റികളിൽ തട്ടി അപകടത്തിൽ പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |