കോട്ടയം. ചങ്ങനാശേരി താലൂക്കിലെ വിവിധ ഭാഗങ്ങളിലെ നെൽകർഷകരെ വേനൽമഴ കണ്ണീരിലാഴ്ത്തി. കൊയ്യാൻ പാകമായതടക്കം പായിപ്പാട്, വാഴപ്പള്ളി, കുറിച്ചി പഞ്ചായത്ത് പരിധിയിലെ പാടശേഖരങ്ങളിലെ നെൽകൃഷിയാകെ വെള്ളത്തിലായി. പാട്ടത്തിനെടുത്തും കടം വാങ്ങിയും മറ്റും കൃഷിയിറക്കിയ കർഷകരാണ് കൂടുതലും പ്രതിസന്ധിയിലായത്. നെൽച്ചെടികൾ പൂർണ്ണമായും വെള്ളത്തിലടിഞ്ഞു. ചിലത് കിളിർത്തും തുടങ്ങി.
പായിപ്പാട് പഞ്ചായത്തിലെ 2500 ഓളം ഏക്കറിലാണ് നെൽകൃഷിയുള്ളത്. 600 ഏക്കർ കാവാലിക്കര പാടശേഖരം, 600 ഏക്കർ പൂവം പാടശേഖരം, 600 ഏക്കർ കാപ്പണപറമ്പ് പാടശേഖരം എന്നിവയാണിത്. ഇവിടങ്ങളിൽ പെയ്ത്ത് വെള്ളം ഇറങ്ങിപ്പോകാത്തതിനാൽ നെല്ല് ചീഞ്ഞു തുടങ്ങി. പൂവം പാടം, കാവാലിക്കര എന്നിവ 18ന് മെഷീൻ ഇറക്കി കൊയ്യാനിരിക്കെയാണ് വെള്ളത്തിലായത്. കാപ്പാണപ്പറമ്പ് 28നും മറ്റ് പാടങ്ങൾ 30ന് മുൻപായി കൊയ്‌തെടുക്കാനിരുന്നതാണ്. വിളവാകാതെ വെള്ളത്തിലായത് 1000 ഏക്കർ കൃഷിയാണ്. 135 പേരാണ് കാപ്പാണപ്പറമ്പ് പാടശേഖര സമിതിയിലുള്ളത്. 55 ഓളം പാട്ടക്കരാറുകാരുമുണ്ട്. മുൻ വർഷങ്ങളിൽ മാർച്ച് 30ന് മുൻപ് വിളവെടുപ്പ് പൂർത്തിയായി ഏപ്രിൽ ആദ്യവാരം നെല്ല് എടുക്കുമായിരുന്നു. കൃഷിയിറക്കാൻ താമസിച്ചതാണ് കാരണം. നവംബർ ആദ്യവാരം കൃഷി ആരംഭിച്ചാൽ മാത്രമേ മാർച്ചിൽ വിളവെടുപ്പ് പൂർത്തിയാക്കാൻ സാധിക്കൂ. 15 വർഷത്തിന് ശേഷമാണ് കൃഷിനാശമെന്ന് കാപ്പാണപ്പറമ്പ് പാടശേഖര കമ്മറ്റി അംഗം അഭിലാഷ് പറഞ്ഞു.
വാഴപ്പള്ളി പഞ്ചായത്തിൽ പറാൽ, കുമരങ്കരി ഓടേറ്റി വടക്ക് ഭാഗത്ത് 230 കർഷകരുടെ 565 ഏക്കറിലും കടമ്പാട്ട് ഭാഗത്ത് 125 കർഷകരുടെ 250 ഏക്കറിലും, പെരുന്നാങ്കരിയിൽ 25 കർഷകരുടെ 75 ഏക്കറിലും കൃഷിയുണ്ട്. തുപ്രം ഭാഗത്ത് 230 ഏക്കറിലാണ് കൃഷി. ഈരത്ര ഇഞ്ചൻ തുരുത്ത് 400 ഏക്കർ, കരീത്ര 40 ഏക്കർ, വാണിയംങ്കേരി 40 ഏക്കർ, അയ്യംപടവ് സർപ്പകണ്ടം 10 ഏക്കർ എന്നിങ്ങനെ 490 ഏക്കറോളം പാടശേഖരത്തിലെ കർഷകരുടെ പ്രതീക്ഷയാണ് വേനൽമഴ തകർത്തത്.
ഒരേക്കറിൽ കൃഷിക്ക് അറുപതിനായിരം രൂപയാണ് ചെലവ്. ഏക്കറിന് 100 രൂപ എന്ന നിരക്കിൽ ഇൻഷ്വർ ചെയ്തിട്ടുണ്ടങ്കിലും കിട്ടുന്ന തുക നഷ്ടത്തിന്റെ നാലിലൊന്നു പോലും വരില്ല. പാട്ടത്തിന് എടുത്ത് കൃഷി ചെയ്തിരിക്കുന്ന കർഷകരെ സംബന്ധിച്ചിടത്തോളം ഇൻഷ്വറൻസ് തുക സ്ഥലമുടമയുടെ പേർക്കേ ലഭ്യമാകൂ.
ഓടേറ്റി പാടശേഖര സമിതി പ്രസിഡന്റ് എ.ആർ രഞ്ജിത്ത് പറയുന്നു.
മെഷീൻ ചാർജ് ഒരു മണിക്കൂറിന് 1800 രൂപയാണ് എഗ്രിമെന്റ് വച്ചിരുന്നത്. ഇപ്പോൾ 2000 രൂപയാണ് ചോദിക്കുന്നത്. മഴ മാറിയാലും കൊയ്ത്ത് യന്ത്രം ഇറക്കാൻ കുറഞ്ഞത് ഒരാഴ്ചയെങ്കിലും വേണ്ടിവരും വീണു കിടക്കുന്ന കതിരിൽ വിത്തുകൾ മുളച്ചുതുടങ്ങിയതിനാൽ കൊയ്താൽ തന്നെ വില കിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |