കോട്ടയം. കൂട്ടിക്കൽ മാത്തുമലയുടെ അടിവാരത്തിലെ ചെമ്പകച്ചോട്ടിൽ കാടുമൂടിയ ആറടി മണ്ണിലുറങ്ങുകയാണ് കടലിനക്കരെ നിന്ന് കേരളത്തിൽ റബർ എത്തിച്ച മർഫി സായിപ്പ്. ആ ഓർമയ്ക്ക് മേയിൽ 65 വയസ് തികയുമ്പോൾ കാടുപിടിച്ചു കിടക്കുകയാണ് കല്ലറയും പരിസരവും.
വാഗമണ്ണിന്റെ താഴ്‌വാരവും മുതുകോരമലയും ഉൾപ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ചുറ്റുമുണ്ടായിട്ടും അർഹിക്കുന്ന സ്മാരകമൊരുങ്ങിയില്ല. കൂട്ടിക്കൽ പഞ്ചായത്ത് സ്ഥാപിച്ച 'മർഫി സായിപ്പിന്റെ ശവകുടീര'മെന്ന ബോർഡ് കണ്ട് ചെന്നാൽ നിരാശരായി മടങ്ങേണ്ടിവരും.
ഏന്തയാർ സെന്റ് ജോസഫ് പള്ളിയുടെ ഉടമസ്ഥതയിലുള്ള സെമിത്തേരിയോട് ചേർന്നാണ് കല്ലറ. കല്ലറയിരിക്കുന്ന ആറു സെന്റ് പാട്ടത്തിനെടുത്ത റബർ ബോർഡ് മ്യൂസിയം പണിയുമെന്ന് പ്രഖ്യാപിച്ചെങ്കിലും 2014ൽ ചുറ്റുമതിൽ കെട്ടി ഫലകം സ്ഥാപിക്കുക മാത്രമേ ചെയ്തുള്ളൂ.
മണ്ണുതൊട്ടത് മാങ്കുളത്ത്. തഴച്ചത് ഏന്തയാറിൽ.
1897ൽ തേയിലയും ഏലവും കൃഷിചെയ്യാൻ ഇന്ത്യയിൽ എത്തിയ അയർലൻഡുകാരൻ ജോൺ ജോസഫ് മർഫി 1902 ലാണ് റബർ കേരളത്തിലെത്തിച്ചത്. നേര്യമംഗലം മാങ്കുളത്താണ് ആദ്യമായി റബർചെടി കേരളത്തിന്റെ മണ്ണിൽ തൊട്ടത്. പക്ഷേ, കൃഷി പരാജയപ്പെട്ടു. 1904ൽ ഏന്തയാറിൽ കൃഷി തുടങ്ങി. വൻമരങ്ങൾ വെട്ടിനിരത്തി കൂട്ടിക്കൽ മുതൽ ഇളംകാട് വരെ റബർ കൃഷിചെയ്ത മർഫിയെ മലയോര മണ്ണ് തുണച്ചു. കോട്ടയത്തിന്റെ സമ്പത്തിന്റെ അടിത്തറയായി അതു മാറുകയായിരുന്നു.
തൊഴിലാളികളുടെ ചികിത്സയ്ക്കും അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനും ഏന്തയാറിൽ ആശുപത്രിയും സ്കൂളുകളും ആരംഭിച്ചതും മർഫി സായിപ്പാണ്.
മേയ് 9ന് 65-ാം വാർഷികം
1957 മേയ് ഒൻപതിന് നാഗർകോവിലിലെ ആശുപത്രിയിലാണ് മർഫി അന്തരിച്ചത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് ഏന്തയാറിലെ തൊഴിലാളികളുടെ ശ്മശാനത്തിൽ അന്ത്യവിശ്രമമൊരുക്കി. മേയ് 9ന് മർഫിയുടെ ഓർമകൾക്ക് 65 വയസ് തികയുന്നത് റബർബോർഡ് അറിഞ്ഞിട്ടു പോലുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |