കറുകച്ചാൽ . ആധുനിക സംവിധാനത്തിലേക്ക് ജില്ലയിലെ മറ്റ് പഞ്ചായത്ത് ഓഫീസുകൾ ഉയർന്നെങ്കിലും വെള്ളാവൂർ പഞ്ചായത്ത് ഇപ്പോഴും ചേർന്നൊലിക്കുന്ന കെട്ടിടത്തിൽ. 1978 ൽ നിർമ്മിച്ച കെട്ടിടം ചോർന്നൊലിക്കുന്നതിനെ തുടർന്ന് ടാർപ്പോളിൻ ഷീറ്റ് കൊണ്ട് മറച്ചിരിക്കുകയാണ്. വിവിധ ആവശ്യങ്ങൾക്കായി ദിനംപ്രതി നിരവധിപ്പേരാണ് ഇവിടെയെത്തുന്നത്. പരിമിത സൗകര്യങ്ങളിൽ വീർപ്പുമുട്ടുന്നതിനാൽ യഥാസമയം കാര്യങ്ങൾ നടക്കാതെ ആളുകൾ നിരാശരായി മടങ്ങുന്നത് നിത്യകാഴ്ചയാണ്. കനത്തമഴയിൽ ഭീതിയോടെയാണ് ജീവനക്കാർ ഇതിനുള്ളിൽ ഇരിക്കുന്നത്. ജീവനക്കാർ പിരിവിട്ടാണ് 10,000 രൂപയ്ക്ക് ടാർപ്പോളിൻ ഷീറ്റ് വിരിച്ച് ചോർച്ച താത്കാലികമായി പരിഹരിച്ചത്. കെട്ടിടത്തിനുള്ളിൽ സീലിംഗുള്ളതാണ് ഏകആശ്വാസം.
കാലപ്പഴക്കത്താൽ ഓട് മേഞ്ഞ മേൽക്കൂര നശിക്കുകയായിരുന്നു. പട്ടികകൾ പലതും ഒടിഞ്ഞും വളഞ്ഞും നശിച്ചു. മഴ പെയ്യുമ്പോൾ ജീവനക്കാർ മേശയും കസേരയും ഫയലുകളും കെട്ടിടത്തിന്റെ ചോരാത്ത ഭാഗങ്ങളിലേക്ക് മാറ്റും. അലമാരകളടക്കം മാറ്റിവയ്‌ക്കേണ്ട അവസ്ഥയാണ്.
അവഗണനയുടെ സ്മാരകം.
18 ജീവനക്കാരാണ് ഇവിടെയുള്ളത്. മറ്റ് പഞ്ചായത്തുകളുമായി താരതമ്യം ചെയ്യുമ്പോൾ വരുമാനം കുറഞ്ഞ പഞ്ചായത്താണിത്. ആവശ്യത്തിന് ഫണ്ടില്ലാത്തതിനാൽ പുതിയ കെട്ടിടം നിർമ്മിക്കുക പ്രയാസമാണ്. കെട്ടിടത്തിന്റെ ശോച്യാവസ്ഥ എം.എൽ.എയെ അറിയിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പുതിയ കെട്ടിട നിർമ്മാണത്തിനായി പഞ്ചായത്തിന്റെ സി എസ് ഡി ഫണ്ടിൽ നിന്ന് 19 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
പഞ്ചായത്ത് അധികൃതർ പറയുന്നത്.
എം എൽ എ ഫണ്ട്, സംസ്ഥാന വിഹിതം ഉൾപ്പെടെ 50 ലക്ഷം രൂപയാണ് കെട്ടിടത്തിനായി വേണ്ടി വരുന്ന ഫണ്ട്. പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് അൺഫിറ്റ് സർട്ടിഫിക്കറ്റ് അനുമതി ലഭിച്ചാൽ കെട്ടിടം പൊളിക്കുന്നതിലേയ്ക്കുള്ള നടപടികളിലേക്ക് നീങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |